Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Wednesday, June 07, 2017

ഷേക്സ്പിയര്‍ രചനകളുടെ പിന്നാമ്പുറക്കഥകള്‍-03

ഭാഗം-മൂന്ന്

5.ഹാംലെറ്റ്(1599-1601)

ഷേക്‌സ്പിയറിന്റെ ഏറ്റവും പ്രശസ്തമായ ഈ നാടകം, ചതിയിലൂടെ പിതാവ് മരണപ്പെട്ട ഒരു ഡാനിഷ്(ഡെന്മാർക്ക്) രാജകുമാരനായ ഹാംലറ്റിന്റെ കഥ പറയുന്നു. സ്വന്തം മകനായ ഹാംനെറ്റ് 11 വയസ്സിൽ മരിച്ചതിന്റെ ഓർമ്മയ്ക്കായാണ് നായകനെ ഹാംലറ്റ് ആക്കിയതെന്നും കരുതപ്പെടുന്നു. സമുദ്രസഞ്ചാരികളുടെ/കടൽക്കൊളളക്കാരുടെ-വൈക്കിംഗ് കൾ- കഥ പറച്ചിലിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ കഥയെങ്കിലും ഷേക്‌സ്പിയർ ഈ ആശയത്തെ ജീവിതത്തിൽ നമുക്കെടുക്കേണ്ടി വരുന്ന പ്രയാസമുള്ള തെരഞ്ഞെടുപ്പ് ആക്കി നവീകരിച്ചിട്ടുണ്ട്. പിതാവ് നഷ്ടപ്പെട്ട മകന്റെ വേദനയിലൂടെ പറയുന്നത് ആളുകൾ സ്വാർത്ഥരും മോശക്കാരുമായാൽ എന്തെല്ലാ തെറ്റുകൾ സംഭവിക്കാം എന്നും കൂടിയാണ്. കൃഷിനാശവും ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തൊഴിൽ നഷ്ടപ്പെടലും എല്ലാം കൂടി ഇംഗ്ലണ്ടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു അക്കാലത്ത്. പോരാത്തതിന് എലിസബത്ത്-I രാജ്ഞി പ്രായമായിരിക്കുന്നതിനാൽ അടുത്തത് മോശമായ ഭരണാധികാരി ആവാം, തങ്ങളുടെ ഭാഗധേയം എന്താവും എന്നുമെല്ലാം ജനങ്ങൾ ആശങ്കാകുലരായിരുന്നു.

ആഷ്‌ബോയ്

ഹോർവെണ്ടിൽ, ഹെങ് എന്നീ രണ്ടു സഹോദരർ രാജ്യം ഭരിച്ചിരുന്നു. ഹോർവെൻഡിലിന്റെ ഭാര്യ ജെർട്രൂഡ്, അവർക്ക് എല്ലാവരും മണ്ടശിരോമണി ആയി മുദ്ര കുത്തി ആഷ്‌ബോയ് എന്നു കളിയാക്കി വിളിച്ചിരുന്ന ഒരു മകൻ ഉണ്ടായിരുന്നു. സ്വന്തം പിതാവൊഴികെ ആരും അവനെ സ്‌നേഹിച്ചില്ല. അവനോടു ദേഷ്യം മൂത്ത് മൂത്ത് ഫെങ്ങിന് അത് അവന്റെ പിതാവിനോടു കൂടി ആയി. അവസാനം ജെർട്ൂഡിന്റെ സഹായത്തോടെ തന്നെ അയാൾ ഹോർവെണ്ടിലിനെ നായാട്ടിനിടെ വകവരുത്തി. നാട്ടാരെ കള്ളക്കഥ പറഞ്ഞ് വിശ്വസിപ്പിച്ചു, അധികം വൈകാതെ ജെർട്രൂഡിനെ ഭാര്യയാക്കി, രാജാവുമായി. പക്ഷേ അന്ന് കാട്ടിലൂടെ ഒറ്റയ്ക്ക് അലഞ്ഞുതിരിഞ്ഞിരുന്ന ആഷ്‌ബോയ് എല്ലാം നേരിട്ടു കണ്ടിരുന്നു. തന്റെ അമ്മ അച്ഛനെ സന്തോഷപൂർവ്വം മറന്നതും തന്നെ ഒഴിവാക്കുന്നതുമെല്ലാം മനസ്സിലാക്കിയ അവൻ അവസരം വരുവാനായി കാത്തിരുന്നു, സ്വയം ഒരു കോമാളി വേഷം കെട്ടി, ആളുകളെ രസിപ്പിച്ചു. ആഷ്‌ബോയ് യെ വിഡ്ഢിവേഷം കെട്ടി കളിയാക്കുന്നത് ഹെങ്ങിന്റെ വിനോദമായിരുന്നു. ഒരു നാൾ അയൽരാജ്യത്തെ രാജകുമാരി അവിടെ അതിഥിയായി എത്തി, 'ഇത് ആഷ്‌ബോയ്യുടെ ഭാര്യ ആണ് ' നാട്ടുകാരോടു കളി പറഞ്ഞ് അയാൾ രസിച്ചു. 'എനിക്കു സഹോദരൻ ഇല്ലല്ലോ, അപ്പോൾ ഞാൻ മരണപ്പെട്ടാൽ ഇവളെ ആരു വിവാഹം കഴിക്കും ' എന്നായി ആഷ്‌ബോയ്. ഹെങ്ങും ജെർട്രൂഡും ഒഴികെ എല്ലാവരും മണ്ടത്തരം കേട്ട് ചിരിച്ചു.

ആഷ്‌ബോയ്‌യെ ഒഴിവാക്കാനായി സ്‌നേഹം നടിച്ച് രാജകുമാരിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ഒരു മുദ്രവച്ച എഴുത്തു കൂടി കൊടുത്ത്, രാജകുമാരിക്കൊപ്പം അവനെ അവളുടെ രാജ്യത്തേക്കയച്ചു. പക്ഷേ അവരുടെ കപ്പൽ മുങ്ങി, ഇവർ രണ്ടുപേർ രക്ഷപ്പെട്ടു. പക്ഷേ അവൻ നീണ്ട നിദ്രയിലായിപ്പോയി. അവനുണരുന്നതും കാത്ത് കുമാരി കരയ്ക്കിരുന്നു. അതുവഴി വന്ന കടൽക്കൊള്ളക്കാർ പണം എടുക്കാനായി അവന്റെ കീശ തപ്പി, കിട്ടിയത് അവനെ വധക്കണമെന്ന് എഴുതിയ കത്ത്! അതു വായിച്ച് അവർ മറ്റൊരു പണി ചെയ്തു, അവർ കത്തു മാറ്റിയെഴുതി. രാജാവ് അവരെ വിവാഹവും കഴിപ്പിച്ചു. ബുദ്ധിമതിയായ കുമാരി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിെ, വൻ സൈന്യവുമായി ഭർത്താവിന്റെ രാജ്യം ആക്രമിച്ചു, ഫെങ്ങിനെ കൊന്നു, ജെർട്രൂഡിനെ വിഷത്തവളകളും എട്ടുകാലികളും വഴുവഴുപ്പുള്ള പാമ്പുകളും വിഹരിക്കുന്ന ഇരട്ടുമുറിയിൽ അടച്ചു. പിന്നെ അവർ സസുഖം വാണു.

ഹാംലറ്റിൽ താൻ കൊലചെയ്യപ്പെട്ടതാണ് എന്ന് പിതാവിന്റെ പ്രേതം വന്ന് മകനോടു പറയുന്നതായാണ് കഥ.

6.കിംഗ് ലിയർ(1604-05)

മൂന്നു പെൺമക്കളുളള രാജാവ് ഇളയ മകളായ കൊഡിലിയയെ തെറ്റിദ്ധരിച്ച് ഉപേക്ഷിക്കുന്നതും മൂത്ത പെൺമക്കൾ തന്റെ പണമാണ് മോഹിച്ചിരുന്നതെന്നു രാജാവ് തിരിച്ചറിയുന്നതും രക്ഷപ്പെട്ട ഇളയവൾ വിവാഹശേഷം സൈന്യവുമായി വന്ന് ചേച്ചിമാരെ കീഴടക്കുന്നതും അച്ഛനും മകളും തമ്മിൽ തിരിച്ചറിയുന്നതും ആണ് കഥ.

ഈ കഥ ലോകമെമ്പാടും വൻ പ്രചാരമുള്ള ഒരു നാടോടിക്കഥയുടെ പുനരാവിഷ്‌ക്കാരമാണ്. ആസ് മച്ച് ആസ് സാൾട്ട്-ഉപ്പോളം-, കാപ്-ഓ-റഷസ് തുടങ്ങി വിവിധ പേരുകളിലുള്ള എല്ലാ കഥകളും തന്നോട് എത്ര ഇഷ്ടമുണ്ടെന്ന് രാജാവ് പെൺമക്കളോടുചോദിക്കുന്നതായാണ് തുടങ്ങുന്നത്. 1577 ൽ ഹൊളിൻഷെഡ്, ദി ക്രോണിക്കിൾസ് ൽ എഴുതിയ ഈ കഥയാണ് ഷേക്‌സ്പിയറിന്റെ പ്രചോദനം എന്നു കരുതുന്നവരുണ്ട്. ഇതെഴുതുന്ന കാലത്ത് തന്റെ ഒരു മകൾ ഇരുപതുകളുടെ ആരംഭത്തിലും മറ്റൊരുവൾ  കൗമാരാവസാനത്തിലും ആയിരുന്നു, വിവാഹിതരായി വീടു വിട്ട് പോകേണ്ട കാലം, അതുകൊണ്ടും കൂടിയാവാം ഇക്കഥ എന്നും പറയുന്നു. ഹൊളിൻഷെഡിന്റെ കഥപ്രകാരം കൊഡിലിയ ബ്രിട്ടന്റെ രാജ്ഞി ആകുകയാണ്. അവരുടെ ആസ്ഥാനം ലിയറിന്റെ കോട്ട എന്നർത്ഥം വരുന്ന ലെസ്റ്റർ ആയിരുന്നവെന്നും ചിലർ കരുതുന്നു.

കാപ്-ഓ-റഷസ്

വളരെ ബുദ്ധിയും വിവരവുമുള്ളയാളെന്നു കരുതിയിരുന്ന രാജാവ് ഒരു നാൾ ഒരു മണ്ടൻ ചോദ്യം ചോദിച്ച് അതിന്റെ ഫലമായി കഷ്ടത അനുഭവിക്കേണ്ടി വന്നു. തന്നെ എത്രത്തോളം ഇഷ്ടമുണ്ട് എന്നായിരുന്നു ആ മണ്ടൻ ചോദ്യം. ഉപ്പോളം എന്നു പറഞ്ഞ ഇളയവളെ രാജാവ് ഉപേക്ഷിച്ചു. തന്റെ മരിച്ചുപോയ അമ്മയുടെ മൂന്നു ഉടുപ്പുകൾ മാത്രമെടുത്ത് അവൾ യാത്രയായി. ദൂരെ ഒരു ദേശത്തെത്തി മരപ്പൊത്തിൽ ഉടുപ്പുകൾ ഒളിപ്പിച്ച് ആ രാജ്യത്തെ രാജാവിന്റെ കൊട്ടാരത്തിലെ പാത്രം തേച്ചു കഴുകുൽകാരിയായി കഴിഞ്ഞുവന്നു. പുല്ലുകൊണ്ടുള്ള ഉടുപ്പും തൊപ്പിയും ധരിച്ചിരുന്ന അവൾ കാപ്-ഓ-റഷസ് -പുൽത്തൊപ്പിക്കാരി-എന്ന് അറിയപ്പെട്ടു.

രാജകുമാരൻ എല്ലാവർക്കും പങ്കെടുക്കാവുന്ന, മൂന്നു ഇരവുപകലുകൾ നീളുന്ന ഒരു ഉത്സവം പ്രഖ്യാപിച്ചു, തന്റെ ഭാര്യയെ തെരഞ്ഞെടുക്കുന്നതിനായി. കൊട്ടാരം ജോലിക്കാർ എല്ലാവരും പോയിക്കഴിയുമ്പോൾ അവൾ ആറ്റിൽ കുളിച്ച് അമ്മയുടെ സ്വർണ്ണം പതിച്ച ഉടുപ്പണിഞ്ഞ് എത്തി, കുമാരനുമൊത്ത് നൃത്തം ചെയ്തു, അവസാനിക്കും മുൻപ് പതിയെ തിരിച്ചു പോന്നു. ജോലിക്കാർ തിരികെ എത്തിയപ്പോൾ അവൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു, അവർ പോയപ്പോഴത്തേതു പോലെ. പിറ്റേന്നും അതിന്റെ പിറ്റേന്നും ഇതാവർത്തിച്ചു. അവൾ ആരെന്നു വെളിപ്പെടുത്താത്തതിനാൽ രാജകുമാരൻ തന്റെ മോതിരം ഊരി ഇട്ടുകൊടുത്തു, അടയാളത്തിനായി.

നാട്ടിലുള്ള എല്ലാ പ്രഭുകുമാരികളേയും രാജകുമാരികളേയും അന്വേഷിച്ചു, കിട്ടിയല്ല, കുമാരൻ പരവശനായ കാര്യം അറിഞ്ഞ് ഭേദപ്പെടുത്താനെന്ന് അവൾ സൂപ്പുണ്ടാക്കി, അതിൽ മോതിരമിട്ട് കുമാരനെത്തിച്ചു. അതു കണ്ടെത്തി സൂപ്പുണ്ടാക്കിയ ആളെ ഉടൻ ഹാജരാക്കാൻ കുമാരൻ ആവശ്യപ്പെട്ടപ്പോൾ സൂപ്പ് ശരിയല്ലാത്തതുകൊണ്ടാവും, പാവം പെൺകുട്ടി ശിക്ഷിക്കപ്പെടണ്ട എന്ന് മറ്റൊരു പാചകക്കാരൻ അത് ഏറ്റെടുത്തു. പക്ഷേ നടന്നില്ല, കാപ്-ഓ-റഷസ് ഹാജരായി. കുമാരൻ തിരിച്ചറിഞ്ഞു, പുൽക്കുപ്പായവും തൊപ്പിയും മാറ്റി അതിനടിയിൽ ധരിച്ചിരുന്ന ആഭരണങ്ങൾ പതിപ്പിച്ച പൊൻ കുപ്പായം കുമാരൻ കണ്ടു. പിന്നെ വിവാഹാഘോഷം നടത്തി, പിതാവും ക്ഷണിതാവായിരുന്നു. ഉപ്പില്ലാത്ത വിഭവങ്ങൾ നിരത്തി, പിതാവ് മകളെ തിരിച്ചറിഞ്ഞു, ക്ഷമ ചോദിച്ചു.

സിൻഡ്രെല്ലയുടെ കഥയും കൂടി ഇതിൽ തുന്നിച്ചേർത്തിട്ടുള്ളതു പോലെ തോന്നി എനിക്ക്.

7. ദി വിന്റേഴ്‌സ് ടെയിൽ(1610/1611)

ഷേക്‌സപിയറിന്റെ അവസാനകാല നാടകങ്ങളിലൊന്നാണിത്. സിസിലിയിലെ രാജാവ്, തന്റെ ഭാര്യ ബൊഹീമിയ രാജ്യത്തെ രാജാവുമായി പ്രണയത്തിലാണെന്ന് സംശയിക്കുന്നു,  ആ രാജാവിനോട് യുദ്ധം ചെയ്യുന്നു, മകൾ ജനിച്ചപ്പോൾ അത് തന്റേതല്ല എന്നു നിർബന്ധം പിടിക്കുന്നു. രാജ്ഞിക്ക് വല്ലാത്ത നാണക്കേടു തോന്നി. ഒടുവിൽ ഒരു വിശ്വസ്ത സേവകൻ കുഞ്ഞിനെ ബൊഹിമിയിലയിലേക്കു കടത്തി രക്ഷപ്പെടുത്തി.  ഒരു ആട്ടിടയന്റെ മകളായി പെർഡിസ(ത) എന്ന പേരിൽ വളർന്നു വന്ന അവളുമായി ബൊഹീമിയ രാജകുമാരൻ പ്രണയത്തിലായി. രാജാവ് ക്ഷുഭിതനായതിനാൽ പ്രണേതാക്കൾ സിസിലിയിലേക്കു കടന്നു. അപ്പോഴേയ്ക്കും രാജാവ് പശ്ചാത്താപത്തിലായിരുന്നു. എല്ലാം ശുഭപര്യവസാനിയയാപ്പോൾ പെർഡിസയുടെ അമ്മ തിരിച്ചെത്തി, പക്ഷേ ഒരു പ്രതിമയുടെ രൂപത്തിൽ.

റോബർട്ട് ഗ്രീനെയുടെ പാൻഡൊസ്്‌റ്റോ അഥവാ ദി ട്രയംഫ് ഓഫ് ടൈം (കാലത്തിന്റെ വിജയം) എന്ന !588 ലെ കൃതിയാണ് ഈ കഥയ്ക്കാധാരം എന്നു കരുതുന്നു. ഈ കഥയിൽ അനേകം നാടോടിക്കഥാഘടകങ്ങൾ ഇഴചേർത്തിട്ടുണ്ട്. അതിലൊന്ന് മകന്റെ പ്രണയം ഇഷ്ടപ്പെടാത്ത ഒരു രാജാവിന്റേതായിരുന്നു. അക്കാലത്ത് തന്റെ മകനായ ഹെന്റി രാജകുമാരനുമായി രാജാവായ ജെയിംസ് ഇതേ കാര്യത്തിന് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. കഥ അതാണ് എന്നും അടക്കം പറച്ചിലുണ്ടായിരുന്നു.

ഷേക്‌സ്പിയർ അവസാനകാലത്ത് എഴുതിയതെല്ലാം അച്ഛൻമാരുടേയും പെൺമക്കളുടേയും കഥകളാണ്. തന്റെ മൂത്ത മകൾ സൂസന്ന ഒരു പ്യൂരിറ്റൻ സഭക്കാരനെ വിവാഹം കഴിച്ചിരുന്നു, ഇളയവൾ അത്ര വിശ്വസിക്കാൻ കൊള്ളാത്തവനെന്നു കരുതപ്പെടുന്ന ഒരാളുമായി പ്രണയത്തിലുമായി. ഇക്കാലത്ത് തന്നെ ഒരു പേരക്കുട്ടി ജനിക്കയും ചെയ്തു. തന്റെ കുടുംബം ഈ കഥകൾക്കു പ്രചോദനമായെന്നു കരുതാം.

ദി ഫ്‌ളവർ പ്രിൻസസ്സ് (പുഷ്പ രാജകുമാരി)

സിസിലിയയിലെ കഠിനഹൃദയനായ രാജാവ് ഒരു ഗ്രാമീണപെൺകൊടിയുമായി പ്രണയത്തിലായി, അവളെ വിവാഹവും കഴിച്ചു. നല്ലവളായ  അവളുടെ സ്വാധീനത്തിൽ അയാൾ തന്റെ പരുക്കൻ സ്വഭാവം വെടിഞ്ഞു, അവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. രാജ്ഞിയുടെ കൂട്ടുകാരിയായ, ജ്ഞാനികളിൽ ജ്ഞാനിയായ, പ്രവാചകയും കൂടിയായ  ഒരു സ്ത്രീയെ കൂടി ആഘോഷത്തിനു ക്ഷണിച്ചിരുന്നു. പൂവിന്റെ പതക്കമുള്ള സ്വർണ്ണമാല കുഞ്ഞിനു സമ്മാനിച്ച് അവൾ ഇനി മേൽ ഫ്‌ളോറ എന്ന് അറിയപ്പെടും എന്ന് ആ ജ്ഞാനി പറഞ്ഞു. അവളുടെ സങ്കടങ്ങളും സന്തോഷവുമെല്ലാം പൂവുകൾക്കിടയിലായിരിക്കും എന്ന അവരുടെ പ്രവചനം പക്ഷേ രാജാവിന് ഇഷ്ടപ്പെട്ടില്ല. തന്റെ കുട്ടി ഒരു കാടൻ പെൺകുട്ടിയല്ല അങ്ങനെ കാടുകളിലും മേടുകളിലും മേയാൻ എന്ന് ചിന്തിച്ച രാജാവ് പിന്നെ മകളെ ശ്രദ്ധിക്കാതായി. പക്ഷേ രാജ്ഞി മകളുടെ മേൽ തന്റെ പൂർണ്ണ ശ്രദ്ധയും അർപ്പിച്ചു. അതിന്റെ ആവശ്യമില്ല, സേവകരുണ്ടല്ലോ എന്നായി രാജാവ്. അയാൾ പഴയ സ്വഭാവത്തിലേക്കു തിരികെ പോയി. തന്റെ തീരുമാനത്തിൽ ഉറച്ചുനിന്ന രാജ്ഞിയോടു കലികയറി അയാൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അടുത്തുള്ള നദിയിൽ ഒഴുക്കിവിട്ടു.  

ഇതിൽ ക്ഷുഭിതയായ രാജ്ഞി ഒരു കോട്ടയുടെ മുകളിൽ കയറി സ്വയം അടച്ചു, കുരേ നാൾ കഴിഞ്ഞു ഹൃദയം തകർന്നു മരിച്ചു. തകർന്നു പോയ രാജാവ് ഭാര്യയേയും മകളെയുമോർത്ത് കരഞ്ഞു.

കുഞ്ഞ് സുരക്ഷിതമായി ദൂരെ ബൊഹീമിയൻ തീരമണഞ്ഞു, ഒരു വൃദ്ധൻ അവളെ കണ്ടു, അയാളും ഭാര്യയും എടുത്തു വളർത്തി. കഴുത്തിൽ ഒരു സ്വർണ്ണപ്പൂവ് ഉള്ളതിനാൽ ഫ്‌ളോറ എന്നു കുഞ്ഞിനു പേരുമിട്ടു. ബൊഹീമിയൻ രാജാവിന്റെ  തോട്ടക്കാരായിരുന്നു അവർ. സ്വാഭാവികമായും ഫ്‌ളോറയും തോട്ടിലായി ജോലി. അമ്മയെപ്പോലെ സുന്ദരിയായി ഫ്‌ളോറ വളർന്നു വന്നു. രാജകുമാരൻ ബ്രൂണോ അവളെ കണ്ടു, പ്രണയുവുമായി. ആദ്യം കൊടുത്ത പ്രണയോപഹാരം ഒരു റോസാപ്പൂവായിരുന്നു. രാജാവിന് ഈ ബന്ധം ഇഷ്ടമായില്ല.

അത് അത്ഭുത ചെടിയാണ്, തൊടരുത് എന്ന ഫ്‌ളോറയുടെ മുന്നറിയിപ്പ് കേൾക്കാൻ കൂട്ടാക്കാതെ ബ്രൂണോ അവൾക്കു നൽകുവാനായി ഒരു റോസാപ്പൂവിറുത്തു, കുമാരൻ ബോധരഹിതനായി കുഴഞ്ഞുവീണു, ദീർഘനിദ്രയിലായി. രാജാവ് ജ്ഞാനികളിൽ ജ്ഞാനിയായ സ്ത്രീയെ വരുത്തി. ഫ്‌ളോറ ഉമ്മ വച്ചാലേ കുമാരൻ ഉണരൂ എന്ന് പറഞ്ഞതനുസരിച്ച് അങ്ങനെ ചെയ്തു. കുമാരൻ ഉണർന്നു, ഫ്‌ളോറയെ കെട്ടിപ്പിടിച്ചു. പക്ഷേ രാജാവ് ഫ്‌ളോറയെ പിടിച്ചു കെട്ടി കടലിലൊഴുക്കി. ഫ്‌ളോറ ഒഴുകി ഒഴുകി സിസിലയിൽ തിരിച്ചെത്തി. ജ്ഞാനികളിൽ ജ്ഞാനിയായ സ്ത്രീ കണ്ടെത്തി, അവളുടെ അമ്മ താമസിച്ച കോട്ടയിലെത്തിച്ചു.  

ഇതിനിടെ അച്ഛനോടു പിണങ്ങിയ ബ്രൂണോ ഫ്‌ളോറയെ അന്വേഷിച്ച് ദേശാന്തരയാത്ര തുടങ്ങി. കറങ്ങിത്തിരിഞ്ഞ് അവസാനം സിസിലിയയിൽ എത്തിച്ചേർന്നു.അവന്റെ ദുഖത്തിൽ പങ്കുചേർന്ന രാജാവും അവനും കൂടി വാർത്ത കണ്ണീർ കൊട്ടാരം മുക്കുമെന്ന നിലയെത്തി.

ജ്ഞാനികളിൽ ജ്ഞാനി അവരെ കോട്ടയിൽ കൊണ്ടുപോയി, അമ്മയും മകളും അവരവരുടെ പ്രണേതാക്കൾക്കൊപ്പം ജീവിച്ചു.

Sunday, January 24, 2016

ആയുര്‍വേദം-അലോപ്പതി

           

താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ 'ആരോഗ്യനികേതനം 'വായനയുടെ വെളിച്ചത്തില്‍ ചില ആരോഗ്യചിന്തകള്‍ പങ്കുവയ്ക്കട്ടെ. 62 വര്‍ഷം മുമ്പെഴുതിയ നോവല്‍ ഇന്നും എത്ര പ്രസക്തം!

ഒരു ഡോക്ടര്‍സുഹൃത്ത്, സംഭാഷണമദ്ധ്യേ ഒരിക്കല്‍ പറഞ്ഞു, 'There's only one form of medicine, that's  modern medicine ' എന്ന്. കടുത്ത വിയോജിപ്പുണ്ടായിരുന്നു ആ പ്രസ്താവനയോട് എങ്കിലും അലോപ്പതിയെ മാത്രം ഉപാസിച്ചിരുന്ന സുഹൃത്തിനോട് തിരിച്ച് തര്‍ക്കിക്കാനൊന്നും പോയില്ല. അല്ലെങ്കിലും അഭ്യസ്തവിദ്യരായ കടംപിടുത്തക്കാരോട് ചര്‍ച്ചയ്ക്കു പുറപ്പെടുന്നത് മണ്ടത്തരമാണെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ മനസ്സുകളുടെ വാതായനങ്ങള്‍ അവര്‍ വിശ്വസിക്കുന്ന ദിശയിലേക്കു മാത്രമേ മിയ്ക്കപേരും തുറന്നിടുകയുള്ളു. മറ്റിടങ്ങള്‍ എന്താണെന്നു നോക്കാന്‍ പോലും അവര്‍ മെനക്കെടാറില്ല.

ഞാന്‍ ഒരു അലോപ്പതി വൈരിയല്ല, ഇതര വൈദ്യരീതികളുടെ കടുത്ത ആരാധികയുമല്ല. വായിച്ച്, കേട്ട്, അതേക്കാളേറെ അനുഭവിച്ച് മനസ്സിലാക്കുന്നവ സത്യം, എല്ലാം പരസ്പരപൂരകങ്ങള്‍, അതേയുള്ളു എന്റെ തത്വം.

പുസ്തകത്തിലേക്ക് പോകാം. നാട്ടുവൈദ്യനായിരുന്നു ദീനബന്ധു. 'ധോത്തി മാത്രം ഉടുത്ത്, കാലില്‍ ചെരുപ്പു ധരിച്ച്, മാറിടം തുറന്നിട്ടുകൊണ്ട് ' ഗ്രാമങ്ങളായ ഗ്രാമങ്ങളിലെല്ലാം ചുറ്റി നടന്നു രോഗികളെ കണ്ടുപിടിച്ചു പരിചരിച്ച, ടിന്‍ കണക്കിനു തേന്‍-(തേന്‍ വളരെ നല്ല ഒരു റെഗുലേറ്റിംഗ് ഏജന്റാണ് എന്ന് ഒരു ആയുര്‍വേദ ഡോക്ടര്‍ പറഞ്ഞത് ഓര്‍ക്കുന്നു) ശേഖരിച്ച് കുട്ടികള്‍ക്കു നല്‍കിയിരുന്ന, ദീനബന്ധുദത്തയെ ആണ് ആദ്യം നാട്ടുകാര്‍ 'മശായ്'(മഹാന്‍) എന്നു വിളിച്ചത്. ഗ്രന്ഥകാരന്‍ കോറിയിട്ട വാങ്മയചിത്രം എന്റെ മനസ്സില്‍ തെളിയിച്ചത് നമ്മള്‍ കണ്ടുപരിചയിച്ച ഗാന്ധിജിച്ചിത്രമാണ്.

സന്യാസിമാരെ പരിചരിച്ചും സന്തോഷിപ്പിച്ചും പിന്നെ ജിപ്‌സികളില്‍ നിന്നും ഫക്കീര്‍മാരില്‍ നിന്നും എല്ലാം ആണ് അദ്ദേഹം 'വിസ്മയകരമാംവിധം പ്രയോജനപ്രദമായ ചികിത്സാരീതി'കള്‍ സ്വായത്തമാക്കിയത്. ദീനബന്ധുവിന്റെ പുത്രന്‍ ജഗദ്ബന്ധുവാകട്ടെ, പിതൃസ്വത്തായി കിട്ടിയ നാട്ടുവൈദ്യം ആയുര്‍വേദവും കൂടി പഠിച്ച് കൂടുതല്‍ സ്ഫുടം ചെയതെടുത്ത് ജനങ്ങള്‍ക്കു രോഗമുക്തി വരുത്തി. ജഗദ്ബന്ധുവിന്റെ മകന്‍, ജീവന്‍ മശായ് ആയുര്‍വേദത്തിനും നാഡീവിദ്യയ്ക്കും പുറമേ അലോപ്പതി കൂടി വശമാക്കി.

ജീവന്‍ മശായ്‌യും ഗോഷ്ഠ കര്‍മ്മകാറും സമകാലീനരായിരുന്നു. രഘുവര്‍ഭാരതി എന്ന മഹായോഗി ഗോഷ്ഠയ്ക്കു അനേകം മരുന്നുകള്‍ പറഞ്ഞുകൊടുത്തിരുന്നു. മശായ് പല രോഗികളെയും അങ്ങോട്ടയയച്ചു, വിശേഷിച്ചും 'ഈരണ്ടു ദിവസം കൂടുമ്പോള്‍ പനി വരുന്ന രോഗികളെ.' ക്വയിനാ ഇന്‍ജക്ഷന്‍ അടക്കം ഒന്നിനും കീഴ്‌പ്പെടാത്ത ഈ പനി പക്ഷേ രഘുവര്‍ഭരാതിയുടെ മരുന്നു കഴിച്ചാല്‍ ഒരു ദിവസംകൊണ്ടു നില്‍ക്കും. 'പനി വരുന്ന ദിവസം, മഞ്ഞള്‍ പുരട്ടിയ ഒരു തുണി, വെള്ളത്തില്‍ വളരുന്ന ഒരു ചെടിയുടെ ഇല ഇടിച്ചുപിഴിഞ്ഞു നീരില്‍ മുക്കി രോഗിയെ മണപ്പിക്കും. അതുമതി പനി പോകാന്‍. പോകാതെ പറ്റില്ല. അത്ഭുതകരമായ ഔഷധരഹസ്യം! ' ഈ ചികിത്സാരീതി ജീവന്‍ മശായ് കൂടി പഠിക്കണമെന്ന് ഗോഷ്ഠയും മകന്‍ മോത്തിയും ആഗ്രഹിച്ചെങ്കിലും, 'ഡോക്ടര്‍ രീതി പഠിച്ചാല്‍ പിന്നെ ശാസ്ത്രീയമായി ഗുണമറിയാത്ത മരുന്നുകളൊന്നും പ്രയോഗിക്കരുത് ' എന്ന ഗുരുവചനപ്രകാരം, മശായ് അതു ചെയ്തില്ല, ആഗ്രഹമുണ്ടായിരുന്നിട്ടുകൂടി.

എന്നാലും അത് ഏതു ചെടിയാണെന്നു കൂടി പറഞ്ഞില്ലല്ലോ എന്നു സങ്കടപ്പെടുന്നു ഞാന്‍. മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി ഒറ്റമൂലി പ്രയോഗം എന്നതു പോലെയുള്ള നാട്ടുവൈദ്യം ശരിയായി പ്രയോഗിക്കാന്‍ അറിവുള്ളവര്‍ ഇന്ന് കുറ്റിയറ്റുപോയില്ലേ എന്ന് ശരിക്കും വിഷമമുണ്ട്. മുറിവൈദ്യന്മാരേയും ശരിയായ നാട്ടുവൈദ്യര്‍മാരേയും തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് ഉള്ളവരെ നമ്പാനും പറ്റില്ല. 'ശതമാരിഭവേദ് വൈദ്യഃ സഹസ്രമാരീചികിത്സകഃ' നൂറു കണക്കിനു രോഗികളെ കഷ്ടപ്പെടുത്തി സ്വയം പഠിച്ചാവും മുറിവൈദ്യന്മാര്‍ ആയിരക്കണക്കിനു രോഗികളെ രക്ഷപ്പെടുത്തുക . മലമ്പനി പടര്‍ന്നു പിടിച്ച് ചികിത്സകര്‍ തികയാതായപ്പോള്‍ മുറിവൈദ്യന്മാര്‍ ചികിത്സിച്ചതിനെ പറ്റിയാണ് ഈ പ്രസ്താവം.

നാട്ടുവൈദ്യത്തില്‍ നിന്ന് ആയുര്‍വേദത്തിലേക്കു വരാം. 'ആയുര്‍വ്വേദം-പഞ്ചമവേദം. ചതുര്‍വേദങ്ങളെപ്പോലെ പ്രജാപതിയുടെ സ്വയംകൃതിയാണ് ഇതും. ദേവഭാഷയില്‍ കല്‍പ്പിക്കപ്പെട്ടതും എഴുതപ്പെട്ടതും.' ആയുര്‍വേദോത്പത്തിയെ കുറിച്ച് പല കഥകളുണ്ട്. പാലാഴി കടഞ്ഞപ്പോള്‍ ധന്വന്തരിദേവന്‍ അമൃതകുംഭവുമായി പൊങ്ങി വന്ന കഥ നമുക്കറിയാം. ജഗദ്ബന്ധു മകന് പറഞ്ഞുകൊടുക്കുന്ന പാഠഭേദം ഇങ്ങനെ.

'ബ്രഹ്മാവിന്റെ കുടിലദൃഷ്ടിയില്‍ നിന്ന് മൃത്യു സൃഷ്ടിക്കപ്പെട്ടു. ഇതേ ബ്രഹ്മാവിന്റെ തന്നെ പ്രസന്നദൃഷ്ടിയില്‍ നിന്ന് ഔഷധങ്ങളും.' ബ്രഹ്മാവ് ഈ ശാസ്ത്രം പ്രജാപതിദക്ഷനും ദക്ഷന്‍ അശ്വനികുമാരന്മാര്‍ക്കും, ഇവര്‍ ഇന്ദ്രനും, ഇന്ദ്രന്‍ ഭരദ്വാജനും ധന്വന്തരിക്കും യഥാക്രമം ഇത് പകര്‍ന്നു നല്‍കി.  'ഇവിടെ ആയുര്‍വേദം രണ്ടായി വിഭജിക്കപ്പെടുന്നു. ശസ്ത്രക്രിയാചികിത്സയുടെ ഭാഗം ധന്വന്തരിക്കു കിട്ടി.'പിന്നീട് പുനര്‍വസു, ആത്രേയ, അവര്‍ക്കു ശേഷം അഗ്നിവേശസംഹിത രചിച്ച ആചാര്യ അഗ്നിവേശന്‍. ഈ ഗ്രന്ഥത്തില്‍ നിന്നേ്രത ഇന്ന് അറിയപ്പെടുന്ന ചരകസംഹിതയുടെ ഉത്ഭവം. 'പഞ്ചനദിപ്രദേശത്തെ മനീഷിയായ ചരകന്‍ ഈ സംഹിത നവീകരിച്ചു. ചിരഞ്ജീവിയേ്രത ചരകന്‍.'ചരകസംഹിത നമുക്കു കേട്ടു സുപരിചിതം. അതേപോലെ ശുശ്രുതനും ഉണ്ടെങ്കിലും ഇവിടെ അതെ കുറിച്ചു പറയുന്നില്ല.

രോഗനിര്‍ണ്ണയം എങ്ങനെ എന്ന് ജഗദ്ബന്ധു മകന് പറഞ്ഞുകൊടുക്കുന്നുണ്ട്. 'രോഗം നിര്‍ണ്ണയിക്കാന്‍ ആദ്യം എല്ലാവിവരങ്ങളും ശേഖരിക്കണം. പിന്നെ രോഗിയുടെ മുറിയില്‍ കടന്ന് അവിടുത്തെ ഗന്ധം ശ്രദ്ധിക്കണം. പിന്നെ രോഗിയുടെ വിഷമങ്ങള്‍ ചോദിച്ചറിയണം. അതില്‍നിന്നു ലക്ഷണങ്ങള്‍ മനസ്സിലാക്കാം. പ്രത്യക്ഷപരിശോധനകളില്‍ പ്രഥമവും പ്രധാനവുമായത് നാഡീപരിശോധനയാണ്. പിന്നെയാണ് ജിഹ്വാഗ്രം, മൂക്ക് തുടങ്ങിയവ. അതിനുശേഷം വയറു തൊട്ടുനോക്കണം. ആദ്യം നാഡി തന്നെ. ' ദിവസം ഒ.പിയില്‍ നൂറില്‍പരം പേരെയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്കു നോക്കേണ്ടി വരുന്നത്. അതിനിടയില്‍ വിശദമായ പരിശോധനയ്ക്ക് നേരമെവിടെ?

നാഡീചികിത്സകര്‍ക്ക് 'രോഗനിര്‍ണ്ണയത്തില്‍ തെറ്റു പറ്റില്ല. ഔഷധം തെരഞ്ഞെടുക്കുന്നതിലും പിഴവരില്ല. മൃത്യു എത്രകണ്ട് അമോഘമാണോ അത്രതന്നെ അമോഘമാണ് പഞ്ചമവേദമായ ആയുര്‍വ്വേദത്തിന്റെ കര്‍ത്താവ്-ബ്രഹ്മാവ്- സൃഷ്ടിച്ച ഔഷധങ്ങളുടേയും ഔഷധികളുടേയും ശക്തിയും.' എന്തൊരു തികഞ്ഞ ആത്മവിശ്വാസം! ഇന്ന് ഈ വിദ്യ അറിയാവുന്ന ആയുര്‍വേദഡോക്ടര്‍മാര്‍ ഉണ്ടാകുമോ?  ഉണ്ടെങ്കില്‍ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്.

അലോപ്പതി ഡോക്ടര്‍ രംഗലാല്‍ ആയുര്‍വേദ-അലോപ്പതി താരതമ്യം നടത്തുന്നുണ്ട്.  'ഈ ശാസ്ത്രം കാലത്തിനൊപ്പം വളര്‍ന്നിട്ടില്ല. ഈ ശാസ്ത്രം ഉണ്ടായപ്പോഴും ഉച്ചസ്ഥിതി പ്രാപിച്ചപ്പോഴും കെമിസ്ട്രി ഇത്ര വളര്‍ച്ച നേടിയിരുന്നില്ല. അതുകൂടാതെ വേറേയും അനേകകാര്യങ്ങള്‍ കണ്ടുപിടിച്ചിരുന്നില്ല. അതിനുശേഷം എത്രയെത്ര നാട്ടില്‍ നിന്ന് എത്രയെത്ര ആളുകള്‍ നമ്മുടെ നാട്ടില്‍ വന്നു.? അവരോടൊപ്പം അവരുടെ നാട്ടിലെ രോഗങ്ങളും ഇവിടെ വന്നു. അതുമാത്രമല്ല ആയുര്‍വേദം ലക്ഷണങ്ങളും ഊഹങ്ങളും കൊണ്ടു നിര്‍ത്തിയപ്പോള്‍, ഇംഗ്ലീഷ് ചികിത്സാവിദ്യ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ ജീവാണുക്കളെ കണ്ടുപിടിച്ച് അതില്‍നിന്നൊക്കെ വളരെയേറെ മുമ്പോട്ടു പോയിട്ടുണ്ട്.'

ഇന്നും പ്രസക്തമായ, വളരെ കാതലായ ഒരു കാര്യമാണ് ആ പറഞ്ഞിരിക്കുന്നത്. രോഗനിര്‍ണ്ണയത്തിന് അലോപ്പതിയോളം വരില്ല മറ്റൊന്നും. മോഡേണ്‍ മെഡിസിന്‍ നിരന്തരമായി ഗവേഷണത്തിലേര്‍പ്പിട്ടിരിക്കുമ്പോഴും-അവ എത്രമാത്രം ഇന്‍ഡ്യയില്‍ നടക്കുന്നു എന്ന് അറിയില്ല-നമ്മുടെ തനതു വൈദ്യമായ ആയുര്‍വേദത്തില്‍ കാര്യമായി എന്തെങ്കിലും റിസേര്‍ച്ച് നടക്കുന്നുണ്ടെന്നു തോന്നുന്നില്ല. ആയുര്‍വേദ-റിസേര്‍ച്ച് സെന്ററുകള്‍ എന്ന് പേരിട്ടുട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് വാങ്ങിക്കുക എന്നതിനപ്പുറം ജനോപകാരപ്രദമായ എന്തെങ്കിലും ഔട്ട്പുട്ട് വന്നതായി വായിച്ചു കേട്ടിട്ടില്ല. ഇത് തെറ്റാണെങ്കില്‍ അറിവുള്ളവര്‍ക്ക് തിരുത്താം. ആ തിരുത്തലിന് കാതോര്‍ക്കുന്നു ഞാന്‍. ഇപ്പോഴും 5000 വര്‍ഷം മുമ്പ്് ചരകനും ശുശ്രുതനും നിര്‍ദ്ദേശിച്ച ഔഷധങ്ങള്‍ക്കപ്പുറം കടക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അവ പേരു മാറ്റി ഇട്ടെന്നിരിക്കും ചിലപ്പോള്‍. പമാന്തകം-ധുര്‍ധൂരപത്രാദി എണ്ണകള്‍ പേരു മാറ്റി സിനിമാനടന്റെ പേരു വച്ച് ബ്രാന്‍ഡഡ് എണ്ണകളായി വില്‍ക്കുന്നില്ലേ അതുപോലെ. ഇപ്പോഴുള്ള ആധുനിക സംവിധാനങ്ങള്‍ കൂടി ഉപയോഗിച്ച് ഈ തനതു വൈദ്യമേഖല പുഷ്ടിപ്പെടുത്തിയിരുന്നെങ്കില്‍ എത്ര ജനോപകാരപ്രദമാവുമായിരുന്നു!

ആധുനികചികിത്സയെ കുറിച്ച് രംഗലാല്‍ ഡോക്ടറും ആയുര്‍വേദ പാരമ്പര്യ ചികിത്സയെ കുറിച്ച് തന്റെ പിതാവും പറഞ്ഞത് തുലനം ചെയ്യുന്നുണ്ട് ജീവന്‍മശായ്. ജഗദ് മശായ്‌യുടെ വാക്കുകള്‍ക്ക് അര്‍ത്ഥത്തിനു പുറമേ ഒരു ഭാവതലം കൂടിയുണ്ടായിരുന്നു, വാക്കുകളില്‍ ഭഗവാനും ഭാഗ്യവും എപ്പോഴും കടന്നുവരികയും ചെയ്തു. എന്നാല്‍ രംഗലാല്‍ ഡോക്ടറുടെ വാക്കുകള്‍ രോഗവിജ്ഞാനവ്യാഖ്യാനത്തില്‍ മാത്രം ഒതുങ്ങി നിന്നു. 'ആ വാക്കുകളില്‍, ഈശ്വരനില്ല, വിധിയുമില്ല, വാക്കുകളുടെ അര്‍ത്ഥമല്ലാതെ യാതൊരു ഭാവബാഷ്പവും' ഇല്ല.
മനുഷ്യശരീരത്തെ എല്ലും പല്ലും കണ്ണും ഹൃദയവു കരളും എന്നിങ്ങനെ ഓരോ ഭാഗങ്ങളാക്കി വിഭജിച്ചുള്ള ആധുനികാചികിത്സാരീതിയില്‍ നിന്ന് ആയുര്‍വേദം ശരീര-മനസ്സുകളെ(ആത്മാവിനെ നമുക്കു വിടാം) മൊത്തമായി കാണുന്ന ഒരു സാത്വികജീവനരീതി എന്ന നിലയില്‍ വ്യത്യസ്തമാകുന്നത് ഇവിടെയാണ്.

'മനുഷ്യന്‍ മരിച്ചതിനു ശേഷം എന്തു സംഭവിക്കുമെന്ന് ഞങ്ങള്‍ അന്വേഷിക്കാറില്ല' പ്രാണന്‍ പക്ഷിയെങ്കില്‍ വേട്ടക്കാരനും ഉണ്ടാവുെമന്നും പറയുന്നുണ്ട് രംഗലാല്‍ ഡോക്ടര്‍. അപ്പോള്‍ പിന്നെ പുനര്‍ജ്ജന്മത്തിനെന്തു പ്രസക്തി? ശിഷ്ടര്‍ക്ക് ദുരിതവും, ദുഷ്ടര്‍ക്ക് പുഷ്ടിയും എന്തുകൊണ്ട് എന്നു തുടങ്ങിയ കുനഷ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വന്നപ്പോള്‍ മനുഷ്യന്റെ വായ് അടയ്ക്കാന്‍ കണ്ടുപിടിച്ചതാണ് ഈ പൂര്‍വ്വ-പുനര്‍ജ്ജന്മ ആശയങ്ങള്‍ എന്നത്രേ എനിക്കും തോന്നുന്നത്.

പണ്ഡിതനും ജ്ഞാനിയുമായ, തന്റെ ഏകമകന്‍ വിപിനന് രോഗം വന്നപ്പോള്‍ മെഡിക്കല്‍ഗ്രന്ഥങ്ങള്‍ വായിച്ചു മനസ്സിലാക്കിയ, ഹെഡ്മാസ്റ്റര്‍ രത്തന്‍ബാബു   മകനെ ചികിത്സിക്കാന്‍ അലോപ്പതി ഡോക്ടര്‍മാരെ ഒഴിവാക്കി ജീവന്‍ മശായ്‌യെ ആണ് ക്ഷണിച്ചത്. അതിന്റെ കാരണം പറഞ്ഞത് 'അലോപ്പതിക്ക് അത്ഭുതകരമായ പുരോഗതി ഉണ്ടായിട്ടുണ്ട്, പക്ഷേ അവരുടെ ഔഷധങ്ങള്‍ നമ്മുടെ നാട്ടിലെ മനുഷ്യരുടെ ധാതുപ്രകൃതിക്ക് പറ്റിയതല്ല. നമുക്ക് അതു സഹിക്കാന്‍ കഴിയില്ല. പ്രവര്‍ത്തനത്തേക്കാള്‍ ഗുരുതരമാണ് പ്രതിപ്രവര്‍ത്തനം, ' എന്നത്രേ. പ്രതിപ്രവര്‍ത്തനത്തിന്റെ കയ്പുനീര്‍ ഏറെ ഇറക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്, ഇനിയും പ്രതീക്ഷിക്കുന്നുമുണ്ട്. ഒഴിവാക്കാനൊക്കാത്ത  ഈ അനിവാര്യതയെ കുറിച്ച് ആകുലപ്പെട്ടപ്പോഴും ഡോക്ടര്‍സുഹൃത്ത് പറഞ്ഞത്, 'ഒന്നുകില്‍ രോഗം സഹിക്കണം, അല്ലെങ്കില്‍ രോഗം മാറ്റി മരുന്നിന്റെ പാര്‍ശ്വഫലം അനുഭവിക്കണം, ഇതിലേതു വേണമെന്ന് തീരുമാനിക്കേണ്ടത് രോഗിയാണ് ' എന്നത്രേ.

പാര്‍ശ്വഫലങ്ങള്‍ പക്ഷേ പൊതുവേയുള്ള വിശ്വാസം പോലെ അലോപ്പതിക്കു മാത്രമാണെന്ന് കരുതുന്നില്ല. പഴയ കാലത്ത് ആയുര്‍വേദഡോക്ടര്‍മാര്‍ മൂന്നു മാസം തുടര്‍ച്ചയായി മരുന്നു കൊടുത്താല്‍ പിന്നെ ഒരു മാസം നിര്‍ത്തുമായിരുന്നു എന്ന് വളരെ വിവരമുള്ള ഒരു ബന്ധു പറഞ്ഞു. കൂടാതെ കഷായങ്ങളും മറ്റും കൂടുതല്‍ സേവിച്ചാല്‍ ലെഡ് അടിഞ്ഞ് കിഡ്‌നി അടിച്ചുപോകും എന്നും മറ്റും പറഞ്ഞുകേട്ടിട്ടുണ്ട്. നെറ്റിലും വായിച്ചിരുന്നു. ഇപ്പോഴുള്ള ആയുര്‍വേദ ഔഷധങ്ങള്‍ പഴയതുപോലെ ഗുണമേന്മയുള്ളവയല്ല, ചിലപ്പോള്‍ ദോഷകരവും ആയേക്കാം, കാരണം മിയ്ക്കവരും അലൂമിനിയം പാത്രങ്ങളിലാണ് ഉണ്ടാക്കുന്നത്, എന്നു പറഞ്ഞുതന്നത് ഒരു അറിവുള്ള ആളാണ്. ഒരിക്കല്‍ കിഴി പിടിക്കാന്‍ പോകുമായിരുന്നപ്പോള്‍ എല്ലാത്തിനും അലൂമിനിയം ഉപയോഗിക്കുന്നതുകണ്ട് എനിക്കു വിഷമം തോന്നിയിരുന്നു.

'ഈ നാടു മൃത്യുവിനെ പ്രേമിക്കുന്നതു പോലെയാണ്, ' എന്ന് ദേഷ്യപ്പെടുന്ന അലോപ്പതി ഡോക്ടറായ പ്രദ്യോത് ആത്മാര്‍ത്ഥതയിലും സേവന തല്‍പ്പരതയിലും ആരേക്കാളും പുറകിലല്ല. അതെ 'ധീരനും സാഹസിയും ആയ, സ്വന്തം ശാസ്ത്രത്തില്‍ ഉറച്ചു വിശ്വസിക്കുന്നവനും നിര്‍ഭീകനുമായ യുവചികിത്സകനായ' പ്രദ്യോത് ഡോക്ടര്‍ ശരിയാണ്. നാഡീവിശാരദനായ ജീവന്‍മശായ്‌യും ശരിയാണ്. അവസാനഭാഗത്ത് ഇരുവരും ചേര്‍ന്ന് പ്രദ്യോതിന്റെ ഭാര്യയെ ചികിത്സിക്കുന്ന ഭാഗമുണ്ട്. അതാണ്, ശരിയായ പരസ്പരപൂരകങ്ങളായ ചികിത്സ. മോഡേണ്‍ മെഡിസിന്‍, ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍സ് എന്ന തരംതിരിവ് തികച്ചും തെറ്റാണ്, എല്ലാം കോംപ്ലിമെന്റെറി മെഡിസിന്‍സ്, പരസ്പരപൂരകങ്ങളായ ചികിത്സാവിഭാഗങ്ങള്‍ എന്നല്ലേ കണക്കാക്കേണ്ടത്. ഓരോ സന്ദര്‍ഭത്തില്‍ ഓരോന്നും ഉപയോഗിക്കാന്‍ പറ്റുന്നത്ര ചികിത്സാ അവസരങ്ങള്‍ ഉള്ള നമ്മള്‍ ഭാഗ്യമുള്ളവരല്ലേ?

'ഇംഗഌഷ് ഡോക്ടര്‍മാരുടെ സര്‍ക്കാര്‍ അനുഗ്രഹത്തോടെയുള്ള പ്രാക്ടീസ്‌കൊണ്ടു വൈദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങി. ' അതെ, ഇതായിരുന്നു നമ്മള്‍ ചെയ്ത തെറ്റ്. രോഗത്തോടു പോരാടാന്‍ അനുദിനം' ആയുധങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്ന' ആധുനികചികിത്സാരീതിക്ക് ഇവിടെ സ്വാഗതം അരുളിയത് വളരെ വലിയ കാര്യമാണ്, പക്ഷേ അതു നമ്മുടെ പാരമ്പര്യരീതിയെ പുറംതള്ളിക്കൊണ്ടു വേണ്ടിയിരുന്നില്ല. 

ഇപ്പോഴത്തെ നമ്മുടെ വൈദ്യവിദ്യാഭ്യാസ യോഗ്യതാപരീക്ഷയുടെ ഫലനിര്‍ണ്ണയ രീതി മോഡേണ്‍ മെഡിസിന്‍ ഒഴിച്ചുള്ള മറ്റെല്ലാ വിഭാഗങ്ങള്‍ക്കും നാണക്കേടാണെന്നേ ഞാന്‍ പറയൂ. ഏറ്റവും ഉയര്‍ന്ന റാങ്കുകാര്‍ അലോപ്പതി, പിന്നെയുള്ളത് യഥാക്രമം ആയുര്‍വേദം, ഹോമിയോപ്പതി ഇങ്ങനെയല്ലേ? അതായത് സര്‍ക്കാര്‍ തന്നെ ഓരോന്നിനും ഓരോ പദവി നിശ്ചയിച്ചിരിക്കുന്നു എന്ന്, ഒന്ന് മറ്റൊന്നിനെക്കാള്‍ കുറഞ്ഞതാണ് എന്ന്. മനമില്ലാമനസ്സോട, തികഞ്ഞ ഗ്രഡ്‌ജോടെ ആയിരിക്കില്ലേ ഇവിടെ കുട്ടികള്‍ ആയുര്‍വേദവും ഹോമിയോയും മറ്റും തെരഞ്ഞെടുക്കുന്നത്, അവരെ കുറഞ്ഞവരെന്നു സര്‍ക്കാര്‍ തന്നെ മുദ്ര കുത്തുമ്പോള്‍?

ഇനി ഒരു ഫഌഷ് ബാക്ക്.

'മോളേ, എഴുന്നേല്‍ക്ക്, ഒന്നിങ്ങു വന്നേ,'  എന്ന കസിന്‍ -ചേച്ചി-ന്റെ കുലുക്കി വിളി കേട്ട് ഒരു ഏഴുവയസ്സുകാരി കുഞ്ഞിപ്പെണ്ണ് പാതിരാത്രിക്ക് കണ്ണു പാതി തുറന്ന് എഴുന്നേറ്റിരുന്നു, 'വാ, മുയല്‍ച്ചെവിയന്‍ എവിടെയാ നില്‍ക്കുന്നേന്നൊന്നു കാണിച്ചു താ.' മുറ്റം മുഴുവന്‍ ലൈറ്റിട്ട് വെട്ടം ഉണ്ട്. ഉറക്കച്ചടവോടെയെങ്കിലും ചേച്ചിയുടെ കയ്യ് പിടിച്ച് നടത്തിച്ചു, മുറ്റത്തിനോടു ചേര്‍ന്ന് കൃത്യം സ്ഥലം കാണിച്ചുകൊടുത്തു, 'ഇനി മോളു പോയി ഉറങ്ങിക്കോ ' എന്നു ചേച്ചി പറഞ്ഞത് അനുസരിക്കയും ചെയ്തു. പിറ്റേന്നാണു മനസ്സിലായത് അച്ഛനെ എന്തോ ജീവി കുത്തി, മഞ്ഞളും കൂട്ടി മുയല്‍ച്ചെവിയന്‍ അരച്ചിടാനായിരുന്നു മുത്തശ്ശന്‍ കല്‍പ്പിച്ചത്. ഔഷധച്ചെടികളെല്ലാം കൃത്യമായി എവിടെ എന്ന് അറിയാവുന്നത് അവിടെ ആ കുഞ്ഞിപ്പെണ്ണിനു മാത്രമായിരുന്നു.

എന്റെ അച്ഛന്റെ അച്ഛന്‍, മുത്തശ്ശന്‍, ഒരു സംസ്‌കൃതപണ്ഡിതനായിരുന്നു. അച്ഛനുമായി ഒട്ടും ചേരില്ലായിരുന്നുവെന്ന ഒരു ഉപകഥ ഉണ്ടെങ്കിലും മെലിഞ്ഞുണങ്ങി അല്‍പ്പപ്രാണിയായ എന്നോട് എന്തോ ഒരു വാത്സല്യക്കൂടുതല്‍ മുത്തശ്ശനുണ്ടായിരുന്നു. നിഴല്‍ നോക്കി സമയം കണ്ടുപിടിക്കാനും, പറമ്പില്‍ തനിയെ വളര്‍ന്നു വരുന്ന വിവിധ ഔഷധച്ചെടികളുടെ പേരും ഉപയോഗവും മനസ്സിലാക്കുവാനും എന്നെ പഠിപ്പിച്ചു തന്നിരുന്നു. ഇത്തരം കാര്യങ്ങളോടെല്ലാം എനിക്ക് എന്തോ ഒരു അഫിനിറ്റി ഉണ്ടെന്ന് മുത്തശ്ശന്‍ മനസ്സിലാക്കിയിരുന്നു. അവധികളില്‍ കസിന്‍സ് എല്ലാവരും കൂടി ആറ്റില്‍ കുളിക്കാന്‍ പോകുമ്പോള്‍ നിഴല്‍ നോക്കി സമയം പറയേണ്ടത് എന്റെ ജോലി ആയിരുന്നു, സമയം കൂടിപ്പോയി വഴക്കുകിട്ടുമോ എന്ന് അറിയാനായിരുന്നു ഇത്. ഇപ്പോള്‍ ആ അറിവുകളൊന്നും തന്നെ ഓര്‍മ്മയില്ല, കിട്ടിയതിന്റെ വിലയറിയാതെ കാലം കൈമോശം വരുത്തുന്ന പലതുമില്ലേ, അക്കൂട്ടത്തിലൊന്ന്. അത്രതന്നെ.

'ഈ വിദ്യയുടെ ശിക്ഷാരീതിയില്‍ വലിയ ഒരു ഭാഗം നിനക്ക് അരുചികരമാണ്.' അലോപ്പതി പഠിക്കാനെത്തുന്ന ജീവന്‍ മശായ്യോടു രംഗലാല്‍ ഡോക്ടര്‍ പറയുന്നതാണിത്. തന്റെ മൂത്തമകള്‍ സുഷമയുടെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ മൃതശരീരം പഠനാര്‍ത്ഥം കീറിമുറിക്കുവാന്‍ രംഗലാല്‍ ഡോക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ജീവന്‍മശായ് കരഞ്ഞുകൊണ്ട്, തൊഴുകയ്യോടെ തനിക്കു വയ്യ എന്നു പിന്മാറി.

സംസ്‌കൃതശ്ലോകവും മലയാള ശ്ലോകവും ഒന്നിച്ചു വായിച്ചാല്‍ എന്റെ പൊട്ടത്തലയില്‍ പെട്ടന്ന് കൂടുകൂട്ടുന്നത് അര്‍ത്ഥമറിയാത്ത സംസ്‌കൃതശ്ലോകം ആണ്. ഞാന്‍ ശരിക്കും ഒരു നാട്ടുവൈദ്യത്തി ആവേണ്ട ആളായിരുന്നു! പക്ഷേ ആയത് എഞ്ചിനീയര്‍, കാലത്തിന്റെ ഓരോ കളി ! പത്ത് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പെടുത്തതിന് കാരണം ഒന്നേയുണ്ടായിരുന്നുള്ളു, തവളയേയും പാറ്റയേയും ഒന്നും കീറിമുറിച്ച് പഠിക്കുന്നത് ഓര്‍ക്കുവാന്‍ കൂടി വയ്യ! തീരുമാനം എടുത്തത് എത്ര എളുപ്പത്തില്‍!

കപടശാസ്ത്രം എന്ന് ഇപ്പോള്‍ പറയുന്ന-ആഘോഷിക്കുന്ന-ഹോമിയോപ്പതി, തേനിയിലുള്ള തമിഴ് ആദിവാസികളുടെ അമ്പരപ്പിച്ചു കളഞ്ഞ ഓര്‍ത്തോ ചികിത്സാവൈദഗ്ദ്ധ്യം അടക്കം വിവിധ വൈദ്യരീതികളെപ്പറ്റി അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള കൂടുതല്‍ വിശകലനം അടുത്ത ലക്കത്തില്‍...



Saturday, August 15, 2015

സ്ത്രീകളുടെ അതിജീവനകലാപങ്ങള്‍

ഫേസ് ബുക്കും ട്വിറ്ററും ലൈക്കുകളും കമന്റുകളും റീഷെയറിംഗുകളും ഒന്നും ഇല്ലാതിരുന്ന കാലത്ത് സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ പൊരുതിയ പാവം സ്ത്രീകളുണ്ട്. പണി തന്ന മുതലാളിമാരല്ലേ, എന്തും സഹിച്ചേക്കാം എന്നല്ല അവര്‍ കരുതിയത്. സിസ്റ്റത്തില്‍ നിന്നുകൊണ്ടു തന്നെ സിസ്റ്റത്തിലൈ അനീതിക്കെതിരെ അവര്‍ പൊരുതി, അല്ല, പൊരുതേണ്ടി വന്നു. തീര്‍ച്ചയായും ഏറെ നാളത്തെ സഹനത്തിനു ശേഷം തന്നെയാണ് ഈ സമരങ്ങളും നടന്നിട്ടുള്ളത്. പഴയ ഒരു വനിതാദിന ബ്ലോഗ് പോസ്റ്റാണിത്. എഡിറ്റു ചെയ്തിട്ടുണ്ട്.

തുണിവ്യവസായശാലകളില്‍ ഹീനമായ തൊഴില്‍ സാഹചര്യങ്ങളില്‍ പണിയെടുത്തിരുന്ന 15000 ത്തോളം വനിതകള്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കായി 1908 ല്‍ ന്യൂയോര്‍ക്കില്‍ നയിച്ച ഐതിഹാസിക സമരമായ 'റൊട്ടി യും റോസാപ്പൂക്കളും' ആണ് വനിതാദിനത്തിനു നിദാനം. കുടുംബാംഗങ്ങള്‍ക്ക് ആഹാരം നേടാനുള്ള സാമ്പത്തികം എന്ന അവകാശം റൊട്ടിയും നല്ല ജീവിതസാഹചര്യങ്ങള്‍ എന്ന അവകാശം  റോസാപ്പൂക്കളും സൂചിപ്പിക്കുന്നു.

ന്യൂയോര്‍ക്കിലെ തുണിവ്യവസായമേഖലയില്‍ പണിയെടുത്തിരുന്ന കൗമാരക്കാരികളായ കുടിയേറ്റക്കാരുടെ സമരമായിരുന്നു 1909 ല്‍ നടന്ന '20000 ന്റെ ഉദയം'. ഉക്രേന്‍കാരി ആയ ക്ലാര ലെംലിച്ച് എന്ന 19 കാരി ആയിരുന്നു അതിന്റെ നേതാവ്. ഈ സമരങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ജര്‍മ്മന്‍കാരിയായ ക്ലാര സെറ്റ്കിന്‍ ആണ് സ്ത്രീകളുടെ രാഷ്ട്രീയസാമ്പത്തിക ആവശ്യങ്ങള്‍ക്കായി  അന്താരാഷ്ട്ര വനിതാദിനം എന്ന ആശയം വച്ചത്. അവരുടേയും റഷ്യാക്കാരിയായ അലക്‌സാണ്ട്രാ കൊലന്‍ടായുടേയും ശ്രമഫലമായി 1911 ല്‍ ആദ്യഅന്താരാഷ്ട്ര വനിതാ ദിനം ആചരിക്കപ്പെട്ടു.

സാക്ഷാല്‍ ലെനിന്‍ വനിതാമുന്നേറ്റങ്ങളെപ്പറ്റി പറഞ്ഞതു ശ്രദ്ധിക്കാം, ''സ്ത്രീ വിമോചനത്തിനായുള്ള നിയമങ്ങള്‍ എന്തെല്ലാമണെങ്കിലും അവള്‍ ഇപ്പോഴും ഒരു ഗാര്‍ഹിക അടിമ തന്നെയാണ്. ബാലിശമായ വീട്ടുതിരക്കുകള്‍ അവളെ തരംതാഴ്ത്തുന്നു, അടുക്കളയിലും ബാലഗൃഹങ്ങളിലുമായി അവളെ ചങ്ങലക്കിടുന്നു, അവള്‍ അവളുടെ അദ്ധ്വാനം, തികച്ചും അപരിഷ്‌കൃതമായി, ഉത്പാദനക്ഷമമല്ലാത്ത, ഞരമ്പു തകര്‍ക്കുന്ന, കഠിനമായ വിരസതയായി, നശിപ്പിക്കുന്നു. ഈ നീചമായ വീട്ടുപണികളില്‍ നിന്ന് അവള്‍ മോചിതയാകുമ്പോള്‍ മാത്രമേ ശരിയായ വനിതാവിമോചനം സാദ്ധ്യമാകൂ.'

ഇനി ഐക്യരാഷ്ട്ര സഭയുടെ സ്ത്രീകളും ദാരിദ്യവും പദ്ധതിയുടെ സജീവ പ്രവര്‍ത്തകരായ രണ്ടു സ്ത്രീകളെപ്പറ്റി.

പെണ്ണുങ്ങള്‍ ഭരിച്ചാലും ഭരും എന്നു കാണിച്ചു തരുന്നു, ഈ സാധാരണ സ്ത്രീകള്‍. രാജസ്ഥാന്‍കാരികളായ ഇവര്‍ക്ക് ജീവിതപാഠങ്ങള്‍ മാത്രമാണ് കൈമുതല്‍.

കര്‍ഷകതൊഴിലാളിയായ, വീട്ടുകാര്യങ്ങള്‍ മാത്രം അറിയാമായിരുന്ന നാണം കുണുങ്ങിയായ ബദം ദേവി ഇന്ന് ലഹോറഗ്രാമത്തലവിയാണ്. വിദ്യാഭ്യാസത്തിന്റെ വിലയറിഞ്ഞ അവര്‍ അവിടുത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തുന്നു, കുട്ടികള്‍ക്ക് ഉച്ചയാഹാരം നല്‍കുന്നു. ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാന്‍ സര്‍ക്കാര്‍ ഫണ്ടിനൊപ്പം സ്വന്തം കയ്യില്‍ നിന്നു 3000 രൂപാ കൂടി ചെലവാക്കി! സര്‍ക്കാര്‍ഫണ്ട് കുടുംബത്തിലേക്കു കൊണ്ടുപോകയല്ല ചെയ്തത്.

രാജ്കലാദേവി ഒരു മാനേജ്‌മെന്റ് സ്‌കൂളിലും പഠിച്ചിട്ടില്ല. പക്ഷേ ഇരുത്തം വന്ന നേതാവിനെപ്പോലെ അവര്‍ രാജസ്ഥാനിലെ ഹിംഗ്വാഡ ഗ്രാമത്തിന്റെ ആവശ്യങ്ങള്‍ അറിയുന്നു, നിറവേറ്റുന്നു, സ്ത്രീകളുടെ വലിയ കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് അവര്‍ ഊന്നല്‍ നല്‍കുന്നത്.

പടിഞ്ഞാറന്‍ വനിതകള്‍ക്കു സമര്‍പ്പിച്ച് ജെയിംസ് ഒപ്പെന്‍ഹെം 1911 ല്‍ എഴുതിയ 'റൊട്ടിയും റോസാപ്പൂക്കളും' കവിതയില്‍ നിന്ന്,

'ഞങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍, പുരുഷന്മാര്‍ക്കു വേണ്ടിയും പോരാടുന്നു,
കാരണം അവര്‍ സ്ത്രീപുത്രരത്രേ, ഞങ്ങള്‍ അവര്‍ക്കു വീണ്ടും മാതാവാകുന്നു.
ജനനം മുതല്‍ ജീവന്‍ പിരിയും വരെ ജീവിതങ്ങള്‍ വിയര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല, ഹൃദയങ്ങളും ശരീരങ്ങളും പട്ടിണി കിടക്കില്ല; ഞങ്ങള്‍ക്കു അപ്പം തരൂ, റോസാപ്പൂക്കളും ഒപ്പം തരൂ.'

Friday, August 14, 2015

ഫേസ് ബുക്ക്

ഫേസ് ബുക്കെന്ന സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമില്‍ ഞാനും അംഗമായിരുന്നു. കുറച്ച് ബന്ധുജനങ്ങള്‍ മാത്രമേ എന്റെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നുള്ളു. എന്റെ വീട് എത്രത്തോളം എന്റെ സ്വകാര്യ ഇടം ആണോ അത്രത്തോളം എന്റെ സ്വകാര്യ സൈബര്‍സ്‌പേസ് ഇടമായിരുന്നു അത് എന്നു പറയാം. ഊട്ടിയില്‍ മരത്തിന്മേല്‍ കയറിയിരിക്കുന്ന ഫോട്ടോയൊക്കെ ഞാനും ഇട്ടു. പിന്നെ പിന്നെ കുറേശ്ശെ മടുപ്പായി. ഞാന്‍ എന്റെ പ്രൊഫെല്‍ അങ്ങു പൂട്ടി. അത്ഭുതം, ചിലര്‍ എന്തേ എന്നന്വേഷിച്ചതൊഴികെ ആകാശം ഇടിഞ്ഞു വീണൊന്നുമില്ല!

അന്ന് രാഷ്ടീയക്കാരോ ബുജികളോ സിനിമാക്കാരോ എഴുത്തുകാരോ ഒന്നും തന്നെ എഫ്ബീയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് ഒരു കുതിച്ചു ചാട്ടമായിരുന്നു, എല്ലാവരും മെമ്പര്‍മാരായി, മാസ്സിനോടു സംവദിക്കണമെങ്കില്‍ അതു കൂടിയേ കഴിയൂ എന്നായി. തീര്‍ത്തും കമ്പ്യൂട്ടര്‍ ഇല്ലിറ്ററേറ്റ് ആയിരുന്ന ബന്ധുജനങ്ങള്‍ പോലും മക്കളുടേയോ മരുമക്കളുടേയോ സഹായത്താല്‍ എഫ്ബി തുടങ്ങി, സ്വന്തം കവിതകള്‍ വരെ ഇട്ടുകളഞ്ഞു! ചിരിക്കുന്ന ഫോട്ടോകള്‍ക്കപ്പുറം വിവിധ ചര്‍ച്ചകള്‍ നടക്കുന്നയിടം ആയി എഫ്ബീയും. അപ്പോഴേയ്ക്കും പക്ഷേ ഞാന്‍ ഔട്ട്. എന്നിട്ടും തിരിച്ചു കയറാനൊന്നും തോന്നിയില്ല. 

ഇഷ്ടപ്പെട്ട ബ്ലോഗ്/പ്ലസ് എഴുത്തുകാരില്‍ ചിലര്‍  ഫേസ് ബുക്കിലായി ആക്ടീവ്. അവരെയും അതു പോലെ പലരേയും വായിക്കാനും, പിന്നെ പലരും ഷെയര്‍ ചെയ്യുന്ന എഫ്ബീ പോസ്റ്റുകള്‍ വായിക്കാനും ഒന്നും ഇപ്പോള്‍ പറ്റുന്നില്ല. അതുകൊണ്ട് ഇനി ബ്ലോഗ് ഐഡി വച്ച്, ഗൂഗിള്‍ പ്ലസ്സിന്റെ ഒരു എക്‌സറ്റന്‍ഷന്‍ എന്ന പോലെ ഒരിക്കല്‍ കൂടി എഫ്ബി മെമ്പറായാലോ എന്നൊരാലോചനയിലാണ് ഇപ്പോള്‍. നടക്കുമോ എന്തോ. സ്വന്തം പേരില്‍ തന്നെ വേണമെന്ന് ഫേസ് ബുക്ക് ഐഡി പ്രൂഫ് ചോദിക്കുമോ ആവോ?

മറ്റൊരു പേര് സ്വീകരിക്കുന്നതിന് ദോഷം എന്ത് എന്നു മനസ്സിലാകുന്നില്ല. അത് ഫേക്ക്/ സ്യൂഡോനിം എന്നല്ല ഞാന്‍ പറയുക, പെന്‍ നേം, തൂലികാ നാമം എന്നാണ്. അത് ഒരു അപരാധമായി തോന്നുന്നില്ല. ഒരേ മാസികയില്‍ മൂന്നു പേര് വച്ചെഴുതിയ ആര്‍ട്ടിക്കിളുകള്‍ ഒരിക്കല്‍ പ്രസിദ്ധീകരിച്ചതിനെപ്പറ്റി എം.ടി എഴുതിയിട്ടുണ്ട്. പിന്നെ ഉറൂബ്, മാധവിക്കുട്ടി, അങ്ങനെ എത്ര പേര്‍. അവര്‍ പ്രശസ്തരായപ്പോഴാവും നമ്മളെല്ലാം അവരുടെ ശരി പേരും വിലാസവും മറ്റും അറിഞ്ഞത്. റേഡിയോ മാംഗോവിലോ മറ്റോ ആണെന്നു തോന്നുന്നു തിരുവനന്തപുരം ഭാഷ സംസാരിച്ച് വളരെ പ്രശസ്തയായ-അവര്‍ തൃശൂരുകാരിയോ മറ്റോ ആയിരുന്നവെന്ന് കേട്ടിരുന്നു-ഒരു വനിതയുണ്ടായിരുന്നു. ഒരിക്കലും അവരുടെ പേര് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ലൈം ലൈറ്റില്‍ വരാന്‍ ഇഷ്ടപ്പെടാത്തതാവും അതിന്റെ കാരണം.

ശ്രീനിവാസന്‍ അഭിനയിച്ച ഏതോ സിനിമയില്ലേ-പേരു മറന്നു- മറഞ്ഞിരുന്ന് അനീതിക്കെതിരെ പൊരുതി, അവസാനം മാത്രം വെളിപ്പെടുന്നൊരു കഥാപാത്രം. അല്ലെങ്കില്‍ അതിനിടയില്‍ ആപത്തു സംഭവിക്കയേ ഉള്ളു എന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ നടത്തിയ ഒരു ബുദ്ധിപരമായ നീക്കമായിരുന്നു അത്. നമുക്കു നേരേ വാളോങ്ങി നില്‍ക്കുന്ന സമൂഹമുണ്ട് എന്ന ബോധത്തില്‍ നിന്ന് അതിനെതിരെ നമ്മള്‍ സ്വയം തീര്‍ക്കുന്ന ഒരു രക്ഷാകവചമത്രേ ഈ വേറിട്ട ഐഡി.

പറഞ്ഞു വന്നത് സ്വന്തം പേരു വയ്ക്കാത്തതിന് ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാവും എന്നാണ്. അത് ഒരു വലിയ തെറ്റൊന്നുമല്ല. പക്ഷേ വിവാദപരമായ വിഷയങ്ങള്‍ നമ്മള്‍ പത്രമാസികകളില്‍ എഴുതുകയാണെങ്കില്‍ പ്രാമാണികത്വത്തിനായി അവര്‍ അതു നമ്മോട് ആവശ്യപ്പെട്ടിരിക്കും. കേസ്, വിശദീകരണം തുടങ്ങിയവ വേണ്ടി വന്നാല്‍ നേരിടാനുള്ള അവരുടെ മുന്‍കരുതലാണ് ഇത്. പക്ഷേ അവര്‍ അതു പരസ്യപ്പെടുത്തുകയില്ല. അത്തരത്തില്‍ ഫേസ്ബുക്കിന് നമ്മോടു വിവരം ചോദിച്ചു വയ്ക്കുവാനും അവകാശമുണ്ട്, പക്ഷേ അതു നമ്മെ സഹായിക്കാനായിരിക്കണം, ദുരുപയോഗപ്പെടുത്താനാവരുത്. ഹേറ്റ് പേജസുകാര്‍ക്കും ഇതു നിര്‍ബന്ധമാക്കിയാല്‍ അവര്‍ തന്നെ ഓടിയൊളിക്കും എന്നാണ് വിശ്വാസം. കാരണം മറ്റുള്ളവരെ നിന്ദിക്കാന്‍ വേണ്ടി മാത്രം ഫേക്ക് ഐഡി-അതെ, ഇവിടെ അതിനെ ഫേക്ക് ഐഡി എന്നു തന്നെ വിളിക്കണം-സൃഷ്ടിക്കുന്നവര്‍ ഭീരുക്കളായിരിക്കും, അവര്‍ വെളിച്ചത്തു വരാന്‍ ഇഷ്ടപ്പെടില്ല.  

പലര്‍ ഒന്നിച്ച് റിപ്പോര്‍ട്ട് അബ്യൂസ് കൊടുക്കുമ്പോള്‍ അന്വേഷണവിധേയമാക്കി  ഒരു ഐഡി ബ്ലോക്കാക്കുന്നതില്‍ ഒരു യുക്തിയുണ്ട്. പക്ഷേ അതേ കാര്യം ഹേറ്റ് പേജസിനും ബാധകമാവില്ലേ എന്നതാണു സംശയം. അതോ അത് റിപ്പോര്‍ട്ടു ചെയ്തവരുടെ എണ്ണം കുറവായിരിക്കുമോ. എന്റെ വിവരമില്ലായ്മയാവാം അത്. 

ഇക്കാര്യത്തില്‍ ഫേസ്ബുക്കിന്റെ പോളിസി എന്തുമാവട്ടെ അതിനേക്കാള്‍ കൂടുതല്‍ എന്നെ ഭയപ്പെടുത്തുന്നത് നമ്മുടെ പോലീസിന്റെ നിഷ്‌ക്രിയത്വമാണ്. ഇങ്ങനെ എഴുതിയത് മായാലീലയുടെ സ്വന്തം അനുഭവത്തെക്കുറിച്ച് എഴുതിയിരുന്നതും പിന്നെ പ്രീതയ്‌ക്കെതിരെയുള്ള ഹേറ്റ് പേജുകള്‍ നീക്കം ചെയ്യപ്പെടാതെ വിരാജിച്ചതിനെക്കുറിച്ചും വായിച്ചതുകൊണ്ടാണ്. പട പൊരുതേണ്ടത് ഫേസ്ബുക്കിനേക്കാള്‍ മുന്നേ ഈ പോലീസ് അഥവാ ഇവിടുത്തെ സൈബര്‍സെല്‍ നിഷ്‌ക്രിയത്വത്തോടല്ലേ?  അവഹേളനപരമായ പേജുകള്‍ സൃഷ്ടിച്ചത് മലയാളക്കരയില്‍ തന്നെയാവും, അല്ലെങ്കില്‍ മലയാളികള്‍ തന്നെയാവുമല്ലോ. അവരെ പിടികൂടുന്നതിനു വേണ്ടേ ആദ്യം സമരം അല്ലെങ്കില്‍ വനിതാ മുന്നേറ്റം വരേണ്ടത്. ഫേസ്ബുക്ക് ആ പേജ് പൂട്ടുന്നതേക്കാള്‍ ഗുരുതരമായ പ്രശ്‌നം എന്ന് എനിക്കു തോന്നുന്നത്, നമ്മുടെ നിയമം നമ്മുടെ സ്വരക്ഷയ്ക്ക് ഉതകാത്ത വണ്ണം നമ്മുടെ മുന്നില്‍ നോക്കുകുത്തിയാകുന്ന കാഴ്ച്ചയാണ്.

ഇവിടുത്തെ പാവം നഴ്‌സുമാര്‍-ഭൂരിഭാഗം വനിതകളാണ്-വളരെ വര്‍ഷങ്ങളിലെ നിശ്ശബ്ദസഹനത്തിനു ശേഷം സമരം നടത്തി. പക്ഷേ അവര്‍ ഇന്നും കാര്യമായി ഒന്നും നേടിയിട്ടില്ല, കുറേ വ്യത്യാസങ്ങള്‍ വന്നുവെന്നതൊഴിച്ചാല്‍. കല്യാണ്‍ സില്‍ക്ക്‌സ് സമരം നമുക്കറിയാം, ഇപ്പോഴിതാ സീമാസ് സമരം. അതിജീവനത്തിനു വേണ്ടി പൊരുതുന്ന ഈ വനിതകളെല്ലാം നമ്മുടെ നാട്ടിലെ പച്ച ജീവിതങ്ങളാണ്. അവര്‍ക്ക് നല്‍കുന്ന മോശപ്പെട്ട സേവനവേതന വ്യവസ്ഥകള്‍ സ്ത്രീ വിരുദ്ധത തന്നെയാണ്. അവരുടെ ജീവിതം കൂടുതല്‍ നല്ലതാക്കാന്‍, അവര്‍ക്കു വേണ്ടി പോരാടുന്നതിന് ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാല്‍ അതിലും വലിയ സ്ത്രീ ശാക്തീകരണം, സ്തീവിരുദ്ധതാ പോരാട്ടം, കീബോര്‍ഡ് വിപ്ലവം വേറെന്തുള്ളു?








Thursday, June 11, 2015

ആര്‍ക്കു വോട്ടു കൊടുക്കണം?


ഇത്  ഒരു സാധാരണക്കാരിയുടെ രാഷ്ട്രീയസംശയങ്ങള്‍ എന്ന  കഴിഞ്ഞ പോസ്റ്റി‍ന്‍റെ തുടര്‍ച്ചയാണ്. 10.06.2015 ലെ കേരളകൌമുദിയില്‍ പ്രസിദ്ധീകരിച്ചത്.
 
നിയമസഭാ പൊതു തെരഞ്ഞെടുപ്പ് പടിക്കലെത്തിയിരിക്കുന്നു. ആർക്കു വോട്ടു ചെയ്യണം? അതോ ചെയ്യണ്ടേ? ധർമ്മസങ്കടത്തിൽ പെട്ടുഴലുന്നു എന്നെപ്പോലെ പലരും.

കുഞ്ഞുന്നാളിൽ “മണ്ണാനും മണ്ണാത്തിയും” എന്ന് ഒരു നൃത്തനാടകം കണ്ടിരുന്നു. പണ്ട് പണ്ട്, ശ്രീരാമചന്ദ്രന്റെ കാലത്ത് ഒരു മണ്ണാനും മണ്ണാത്തിയും കൂടി അവരുടെ വീട്ടിൽവച്ച് വഴക്കുകൂടുന്നതിനിടെ, സീതയെപ്പോലൊരു പതിതപത്‌നിയെ വാഴിക്കുന്ന ശ്രീരാമചന്ദ്രനെപ്പറ്റി മോശം പരാമർശം നടത്തുന്നു. പ്രജകൾ ഭരണം എങ്ങനെ വിലയിരുത്തുന്നു എന്ന് അറിയുന്നതിനു നിയോഗിച്ചിരുന്ന ഷാഡോ പോലീസ്, ഉടനേ തന്നെ രാജാവിനെ വിവരം അറിയിക്കുന്നു. ശേഷം കഥ പറയണ്ടല്ലോ. സർക്കാരും പാർട്ടികളും സാധാരണജനവികാരം അറിയാൻ ശ്രീരാമനെപ്പോലെ സ്വന്തം ചാരന്മാരെ നിയോഗിച്ചിരുന്നങ്കിൽ “'ജനം വിശ്വസിക്കില്ല” എന്ന് ജനത്തെപ്പറ്റി ഒരു ചുക്കുമറിയാതെ വായ്ത്താരി ഇടില്ലായിരുന്നു.

ഒരു കുറ്റവും ചെയ്യാത്ത ഭാര്യയെ വല്ലവരും പറഞ്ഞതുകേട്ട് ഉപേക്ഷിച്ച ശ്രീരാമനോട് നീരസം മാത്രമുണ്ടായിരുന്ന കാലത്ത് ഇക്കാര്യം വിശാലമായ മറ്റൊരു വീക്ഷണകോണിൽകൂടി  നോക്കിക്കാണുവാൻ സഹായിച്ചത് ശ്രീ.കെ.സുരേന്ദ്രന്റെ “സീതായനം” എന്ന നോവലത്രേ.

“പൈതൃകമായി എനിക്കു ലഭിച്ചതാണ് രാജ്യഭരണം. അതിന് ഒരാദർശരൂപം കൊടുക്കാൻവേണ്ടി മറ്റെല്ലാറ്റിനേയും ഞാൻ പിന്നിലേക്കു മാറ്റി... സംശയത്തിന്റെ നിഴൽ പതിച്ച മഹാറാണിയെ പൗരന്മാരുടെമേൽ ഞാൻ അടിച്ചേൽപ്പിക്കുന്നില്ല എന്നേയുള്ളു.....എന്നിലെ ഭർത്താവിനു സാഫല്യം ലഭിക്കാൻ കുറച്ചുസമയംകൂടി വേണം. രാജാവിന്റെ കർത്തവ്യം പൂർത്തിയായി വരുന്നതേയുള്ളു.” വാൽമീക്യാശ്രമത്തിൽ വേഷപ്രച്ഛന്നനായി എത്തിയ രാമൻ,  പല സന്ദർഭങ്ങളിലായി വാൽമീകിയോട് വെളിപ്പെടുത്തിയതാണിത്.

രാമൻ ഭീരുവെന്നു സൂചിപ്പിച്ച മണ്ഡോദരിക്ക് ശ്രീരാമൻ നൽകിയ മറുപടിയിൽ നിന്ന്-
“രാവണന് മറ്റുള്ളവർ എന്തു വിചാരിക്കും എന്നു നോക്കേണ്ട കാര്യമില്ല. എല്ലാവരുടേയും എല്ലാറ്റിന്റേയും അധിപതിയായിരുന്നു.....ജനങ്ങളെ കൂടെ കൊണ്ടുപോകുന്നതാണ് എന്റെ ആദർശം. അല്ലാതെ ഗോപുരാഗ്രത്തിലിരുന്ന് ജനങ്ങളെ നയിക്കുന്നതല്ല. വിശ്വാസത്തിന്റെയോ ധൈര്യത്തിന്റെയോ കൂടുതൽ കുറവല്ല, ഭരണരീതിയുടെ വ്യത്യാസമാണിത്.” ഇതായിരിക്കണം ഗാന്ധിജി ആഗ്രഹിച്ച രാമരാജ്യഭരണരീതി, അല്ലേ?

നെഹ്രുകാലത്തെ ഒരു പഴങ്കഥ അല്ലെങ്കിൽ ഒരു നേർക്കഥ കൂടി. പുസ്തകം താരിഖ് അലിയുടെ “നെഹ്രുമാരും ഗാന്ധിമാരും-ഒരു ഇൻഡ്യൻ വംശപരമ്പര” (The Nehrus and Gandhis-An Indian Dynasty-Tariq Ali). *"അഴിമതി വളരാൻ തുടങ്ങുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഫിറോസ് ഒരു അഴിമതി അപവാദം തുറന്നുകാട്ടി, അത് പൊതു അന്വേഷണത്തിലേക്കും അവസാനം നെഹ്രുവിനു പ്രിയപ്പെട്ടവനായിരുന്ന ധനമന്ത്രി  റ്റി.റ്റി. കൃഷ്ണമാചാരിയുടെ രാജിയിലേക്കും നയിച്ചു.” ഇവിടെയോ? ഉമ്മൻചാണ്ടിക്കു പ്രിയപ്പെട്ടവനായ കെ.ബാബു “എന്നെ ആരും ഒരു ചുക്കും ചെയ്യില്ല,”  എന്ന് ചാനലുകളിലൂടെ പരസ്യമായി നമ്മെ വെല്ലുവിളിക്കുന്നു. മാണിക്കു ക്ലീൻചിറ്റ് നൽകുന്നു. സലിംരാജ് എന്നൊരു പോലീസ്, ഭയമേതുമില്ലാതെ പൊതുജനങ്ങളുടെ ഭൂമി ചുമ്മാ അങ്ങു തട്ടിയെടുക്കുന്നു. കലികാലം!

ശ്രീകൃഷ്ണാഗ്രഹപ്രകാരം ഭീഷ്മപിതാമഹൻ യുധിഷ്ഠിരാദികൾക്കു ധർമ്മവും രാജധർമ്മവും ഉപദേശിക്കുന്ന ഒരു ഭാഗമുണ്ട്-പുസ്തകം, ശ്രീ.എ.എസ്.പി അയ്യരുടെ “ശ്രീകൃഷ്ണൻ-മനുഷ്യകുലത്തിനു പ്രിയപ്പെട്ടവൻ”  (Sri Krishna- The Darling Of Humanity-A.S.P.Aiyyar) .ദുര്യോധനനെ തെറ്റിൽ നിന്നു പിന്തിരിപ്പിക്കാൻ ആവാത്തതിനെപ്പറ്റി ഭീഷ്മർ പറഞ്ഞപ്പോൾ കൃഷ്ണന്റെ മറുപടി മനുഷ്യജന്മത്തെപ്പറ്റിയുള്ള വലിയ ഒരു തത്വമായിരുന്നു.

*"മനുഷ്യന്റെ യഥാർത്ഥപ്രശ്‌നം ചുരുക്കിപ്പറഞ്ഞാൽ ഇതു തന്നെയാണ്. കാര്യങ്ങൾ എല്ലാം അറിയാം, പക്ഷേ അറിഞ്ഞിരുന്നാൽ മാത്രം പോരാ, തെറ്റു ചെയ്യാതിരിക്കാനും ശരി ചെയ്യാനും ഉള്ള ബുദ്ധിയും വിവേചനശക്തിയും കൂടി ഉണ്ടാകണം. ഹൃദയം തലച്ചോറിനേക്കാൾ പ്രാധാന്യമുള്ളതത്രേ. മസ്തിഷ്ക്കത്തിൽ വ്യക്തത കൈവരും മുമ്പ് ഹൃദയം പരിശുദ്ധമായിരിക്കണം.”

അപ്പോൾ അതാണ് കാര്യം. ഹൃദയശുദ്ധിയുള്ളവരെ വേണം നമ്മൾ തെരഞ്ഞെടുത്തു വിടേണ്ടത്. അവർ രാജ്യതാൽപര്യത്തിന് ഒരിക്കലും എതിരു നിൽക്കില്ല. അഴിമതി വിരുദ്ധ ദിനത്തിൽ പോലീസ് മേധാവി നമ്മളെ ഉപദേശിച്ചത് അഴിമതിക്കാരെ തെരഞ്ഞെടുത്തു വിടരുത് എന്നാണ്. പക്ഷേ ഉള്ള പാർട്ടികളിൽ നിന്ന്, അവർ നിർത്തുന്ന ആളുകളിൽ നിന്നല്ലേ പാവം ജനത്തിന് തെരഞ്ഞെടുക്കാനാവൂ?  തെരഞ്ഞെടുത്തു വിട്ടാലോ, അവിടെ കഴിഞ്ഞു ജനത്തിന്റെ അധികാരം.

ജനങ്ങളെ സ്വാധീനിക്കാനായി എന്തു ചെയ്യണമെന്ന് ചിലർ തെരഞ്ഞെടുപ്പിനു മുമ്പും, പ്രതികൂലഫലം വന്നുകഴിയുമ്പോൾ എന്തുകൊണ്ട് എന്ന് വിശകലനം ചെയ്യാനായി മറ്റു ചിലർ തെരഞ്ഞെടുപ്പിനു ശേഷവും കൂലങ്കഷമായി ആലോചനായോഗം നടത്തുന്നു. ഈ ജനം എന്നു പറയുന്നവർ ഇത്ര ഭീകരരോ? അവരുടെ ന്യായമായ ആവശ്യങ്ങൾ-വിസ്തരഭയത്താൽ വർണ്ണിക്കുന്നില്ല-നിറവേറ്റുന്നത്, ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുന്നത് ആരായാലും അവരുടെ പെട്ടിയിൽ വോട്ടു താനേ നിറയില്ലേ? അതല്ലേ വോട്ടു നേടാനുള്ള നേർവഴി?

ഏതൊരു സ്ഥാപനത്തിലും ന്യായയുക്ത ഭരണം ഉറപ്പാക്കണമെങ്കിൽ തലപ്പത്ത് നിഷ്പക്ഷതയുള്ള ഒരു ഭരണാധികാരി ഉണ്ടാവണം എന്നു വായിച്ചത് സി.രാധാകൃഷ്ണന്റെ നോവലിലാണ്. “മുമ്പേ പറക്കുന്ന പക്ഷികൾ” എന്ന് ഓർമ്മ. അപ്പാടെ ശരി എന്നു ജീവിതാനുഭവങ്ങൾ നൂറുവട്ടം സാക്ഷ്യപ്പെടുത്തിയ ഒരു നിരീക്ഷണമാണ് ഇത്. സ്ഥാപനം കുടുംബമാവാം, സമൂഹമാവാം, സംസ്ഥാനമാവാം, രാജ്യവുമാകാം. അങ്ങനെ ഒരു ഭരണാധികാരിയെ സ്വപ്‌നം കാണുവാൻ നമുക്ക് അവകാശമില്ലേ?

നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ വ്യവസ്ഥിതി പണക്കാരെയും കൊടുംകുറ്റവാളികളേയും അന്നാ ഹസാരെമാരെയും കേജരിവാൾമാരെയും അരാഷ്ട്രീയവാദികളേയും മാത്രമല്ല സൃഷ്ടിക്കുക, നന്മയുള്ള ഭരണത്തിനായി ദാഹിക്കുന്ന, അനന്തതയോളം കാത്തിരിക്കാൻ തയ്യാറല്ലാത്ത, ക്ഷമകുറഞ്ഞ, ചെറുപ്പക്കാരായ വിപ്ലവകാരികളെ കൂടിയായിരിക്കും. യുവത്വത്തെ കുരുതി കൊടുക്കണമോ? ജാഗ്രതൈ!

*മൊഴിമാറ്റങ്ങൾ ലേഖിക വക.


http://www.keralakaumudi.com/news/print/jun10/page6.pdf

Monday, September 15, 2014

ദി വില്ല


റോസന്ന ലേയുടെ ഈ പുസ്തകം മൂന്നു തലമുറക്കാരയ മൂന്നു സ്ത്രീകളുടെ കഥ പറയുന്നു. ലളിതഭാഷ, ഇപ്പോള്‍ നടക്കുന്ന കഥ-തീര്‍ച്ചയായും ഫഌഷ്ബാക്കുകളോടെ- എന്ന പ്രത്യേകതകളുണ്ട്. അമ്മൂമ്മയായ ഫഌവിയ ഫറോ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. അവിവാഹിത അമ്മയായ ടെസ്സും, കൗമാരക്കാരിയായ ജിന്നിയും ജീവിതത്തിന്റെ ഉത്തരം തിരയുന്നുണ്ട്. ലൈറ്റ് റീഡിംഗിനു തീര്‍ച്ചയായും പറ്റിയ പുസ്തകം.
 താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ വായിക്കാം എന്റെ കുത്തിക്കുറിപ്പുകള്‍.
 

Tuesday, September 02, 2014

നെഹ്രുമാരും ഗാന്ധിമാരും-അഞ്ചാം ഭാഗം

വി.കെ.കൃഷ്ണമേനോന്‍- ഇവിടെ വായിക്കാം

ഒരു രാഷ്ട്രീയനേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ മകുടോദാഹരണം ആണ് ശ്രീ.വി.കെ.കൃഷ്ണമേനോന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിനായി ഒരു പ്രത്യേകഭാഗം നീക്കി വയ്ക്കണമെന്നും തോന്നി. അദ്ദേഹത്തോടുണ്ടായിരുന്ന ആദരവ്, താരീഖ് അലിയുടെ പുസ്തകം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ഇങ്ങനെയുള്ള നേതാക്കന്മാര്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍, ഇപ്പോഴും ഉണ്ടെങ്കില്‍, നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ രീതി തന്നെ മാറുമായിരുന്നു, അത് ജനങ്ങള്‍ക്കുവേണ്ടി തന്നെ നിലകൊള്ളുമായിരുന്നു. ഇവിടെ വായിക്കാം.


Monday, September 01, 2014

നെഹ്രു-നെഹ്രു-നെഹ്രു

നെഹ്രുമാരും ഗാന്ധിമാരും - ഭാഗം 4 ലിങ്ക് ഇവിടെ

Friday, August 29, 2014

നെഹൃവും കമലയും


താരിഖ് അലിയുടെ പുസ്‌കത്തില്‍ നിന്നുള്ള കുത്തിക്കുറിപ്പുകള്‍- മൂന്നാം ഭാഗം ഇവിടെ.  ഇനിയും എത്ര ഭാഗം ഉണ്ടാവുമോ എന്തോ?

മനുഷ്യന്‍ ശീലങ്ങളുടെ അടിമ എന്നതു വളരെ ശരി.  വിചിത്ര വായനാശീലങ്ങളാണെനിക്ക്. പുസ്തകം, അതിപ്പോള്‍ മില്‍സ് & ബൂണ്‍ ആയാലും ശരി Travancore Manual ആയാലും ശരി വായിക്കാനെടുത്താല്‍ കയ്യില്‍ ഒരു പെന്‍സില്‍ മസ്റ്റ് ആണ്. അറിയില്ലാത്ത വാക്കുകള്‍, ഇഷ്ടമുള്ള ഫ്രെയിസുകള്‍, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ എല്ലാം മാര്‍ക്കു ചെയ്യണം, നോട്ട്ബുക്കില്‍ കുറിച്ചിടണം, ഇടയക്കിടെ എടുത്തു വായിച്ചു സന്തോഷിക്കണം, അങ്ങനെയങ്ങനെ.... മനസ്സു ഫ്രീ ആയിട്ടുള്ള, relaxed ആയ ഒരു വായന, അതെനിക്കു പറഞ്ഞിട്ടുള്ളതല്ല.

ഇപ്പോള്‍ അതെല്ലാം കംപ്യൂട്ടറില്‍ ചെയ്യാം, സൂക്ഷിക്കാന്‍ Google dosc ഉണ്ട്, മൊബൈലില്‍ ഡിക്ഷണറി ഹോം സ്‌ക്രീനില്‍ ഇട്ടിട്ടുമുണ്ട്, സര്‍വ്വം സൗകര്യപ്രദം.

അങ്ങനെ ബ്ലോഗ് ഞാന്‍ എന്റെ ഡോക്‌സ് സംരക്ഷണശാല ആക്കുന്നു. ഗൂഗിള്‍ ഇത്തരം സൗജന്യസൗകര്യങ്ങള്‍ ഒരിക്കലും നിര്‍ത്താതിരിക്കട്ടെ!



Thursday, August 28, 2014

നെഹ്രുവും ഗാന്ധിയും-രണ്ടാം ഭാഗം

താരിഖ് അലിയുടെ  നെഹ്രുവും ഗാന്ധിയും-രണ്ടാം ഭാഗം  ഇവിടെ വായിക്കാം.

ഇനിയും മൂന്നു നാല് ഭാഗം കൂടിയുണ്ടാകും :)).

Sunday, August 24, 2014

വായന

95 വര്‍ഷത്തെ ഒരു ചരിത്രയാത്രയാണ് താരീഖ് അലിയുടെ 300 പേജ് പുസ്തകം-The Nehrus And The Gandhis An Indian Dynasty.  അതിനെ കുറിച്ചുള്ള കുത്തിക്കുറിപ്പുകളുടെ ആദ്യഭാഗം ഇവിടെ വായിക്കാം.

Monday, September 05, 2011

ജീവിതച്ചിന്തുകള്‍

(26.08.2011 ലെ കുടുംബമാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്-റീ പോസ്റ്റാണ്. നേരത്തേ വായിച്ചവര്‍ ക്ഷമിക്കുക.)
ഇത് എന്റേയോ എനിക്കു ചുറ്റുമുള്ളവരുടേയോ ജീവിതാനുഭവങ്ങളാണ്, അവ നല്‍കുന്ന നോവുകളും നിനവുകളും അറിവുകളുമാണ്. ചിലത് ചിന്തിപ്പിക്കുന്നു, ചിലത് ചിരിപ്പിക്കുന്നു, മറ്റു ചിലത് ജീവിതത്തോടുള്ള കാഴ്ച്ചപ്പാടുകള്‍ തന്നെ മാറ്റി മറിക്കുന്നു.

1.അമ്മത്തം

സ്‌കൂള്‍ മുടങ്ങിപ്പോയ ദിവസങ്ങളിലെ നോട്ട് കോപ്പിയെടുത്ത് ഒറിജിനല്‍ തിരിച്ച് കൊടുക്കണം. അമ്മയും മകളും കൂടി കൂട്ടുകാരിയുടെ വീട്ടിനടുത്ത് കോപ്പി എടുക്കാനായി കയറി. അറുപതടുത്തു പ്രായം തോന്നുന്ന, ഹൗസ് കോട്ടിട്ട ഒരു വനിത ഇറങ്ങിവന്നു. അവരുടെ വീടിന്റെ പൂമുഖമുറി കോപ്പിഷോപ്പാക്കി മാറ്റിയിരിക്കയാണ്. അവര്‍ ചെയ്യുന്നതെല്ലാം മകള്‍ ശ്രദ്ധിച്ചുനോക്കിയിരുന്നു. കോപ്പിയെടുക്കുന്നതും കട്ടു ചെയ്യുന്നതും പൈസ വാങ്ങുന്നതും എല്ലാം അവര്‍ തന്നെ. വളരെ പ്രസന്നവതിയായിരുന്നു അവര്‍. ജോലി കൃത്യമായി ചെയ്യുന്നതിനിടയിലും ഇടയ്ക്കിടെ മകളെ നോക്കി ചിരിക്കാനും അവര്‍ മറന്നില്ല. അപ്പോഴൊക്കെ മകളും നുണക്കുഴി വിരിയിച്ച് അവളുടെ പ്രസിദ്ധമായ നൂറു വാട്ട്‌സ് ചിരി ഉഷാറോടെ തിരിച്ചു നല്‍കുന്നതും അമ്മ കണ്ടു.

അവിടുന്ന് ഇറങ്ങുമ്പോള്‍ മകള്‍ പറഞ്ഞു 'അമ്മേ, എനിക്ക് ആ അമ്മൂമ്മയെ വളരെ ഇഷ്ടമായി. നല്ല അമ്മൂമ്മത്തം..... '

'അമ്മൂമ്മത്തമോ ? അതെന്താണ്? ' മകളുടെ ഭാഷാസംഭാവന അമ്മയെ അത്ഭുതപ്പെടുത്തി.

'അതിപ്പോ പറയാനൊന്നും എനിക്കറിയില്ല. എന്നാലും അമ്മൂമ്മേ എന്നു വിളിക്കാനും അടുത്ത് ചേര്‍ന്നിരിക്കാനുമൊക്കെ തോന്നി. '

'അപ്പോള്‍ നിന്റെ സ്വന്തം അമ്മൂമ്മമാര്‍?'

' ഓ, അവര്‍ക്കൊന്നും ഇത്ര അമ്മൂമ്മത്തം ഇല്ലെന്നേ.....'

'അങ്ങനെയാണല്ലേ.....അപ്പോ നിന്റെ ഈ അമ്മയ്ക്ക് അമ്മത്തം ഉണ്ടോ കുട്ടിയേ ......'

'അമ്മ പിണങ്ങണ്ടാട്ടോ....ഉം......ഇത്തിരി കുറവുതന്നെയാണേയ്..... '

അമ്മ ഒരു നിമിഷം ആലോചിച്ചു നിന്നു.... പിന്നെ പൊതുസ്ഥലമാണെന്നതൊക്കെ മറന്ന് മകളെ സ്വന്തം ദേഹത്തോട് അണച്ചു നിര്‍ത്തി. ജോലിത്തിരക്കും കുടുംബത്തോടുള്ള കടമയും എല്ലാം കൂടി ഒന്നിച്ചു കൊണ്ടു പോകണ്ടതെങ്ങനെയെന്നു മകള്‍ കണ്ടു പഠിക്കട്ടെ എന്നു കരുതിയാണ് ജീവിച്ചത്. പറഞ്ഞു പഠിപ്പിക്കുന്നതിലും നല്ലത് കാണിച്ചുകൊടുക്കലാണല്ലോ. ഒന്നേയുള്ളു എന്നു കരുതി ഇത്രയും ലാളിക്കണോ എന്നുള്ള ഉപദേശങ്ങളൊന്നും ചെവിക്കൊണ്ടിരുന്നില്ല. എപ്പോഴും കൂടെയിരിക്കുന്നതിലല്ലാ മകളുടെ ഒപ്പം ക്വാളിറ്റി ടൈം സ്‌പെന്‍ഡ് ചെയ്യുന്നതാണ് കാര്യം എന്നു ഉറച്ചു വിശ്വസിക്കയും അങ്ങനെ പ്രവര്‍ത്തിക്കയും ചെയ്തു. എന്നിട്ടും.......എന്നിട്ടും എവിടെയോ പിഴച്ചിരിക്കുന്നു....അവള്‍ ആഗ്രഹിച്ച എന്തോ ഒന്ന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.....ആ എന്തോ ഒന്നാണ് അമ്മത്തം, അമ്മൂമ്മത്തം......നന്തനാരുടെ ഉണ്ണിക്കുട്ടനു കിട്ടിയത്, മകള്‍ക്കു കിട്ടാതെ പോയത്.......അമ്മയുടെ തിരിച്ചറിവിന്റെ നിമിഷം......


2.അച്ഛന്റെ മകന്‍    
(ഇത് അച്ചടിച്ചിട്ടില്ല- അതിനെ കുറിച്ച് കമന്റിയിട്ടുള്ളതിനാല്‍ ഡിലീറ്റ് ചെയ്യുന്നില്ല)ഹരിയുടെ അമ്മയ്ക്ക് ദൂരസ്ഥലത്തേക്കു ജോലി മാറ്റം. ഹരിയും അച്ഛനും തനിച്ചായി കുറച്ചു നാള്‍. അമ്മയില്ലാത്തതിന്റെ ബുദ്ധിമുട്ട് അറയിക്കാതെ എന്നും വെളുപ്പിനെഴുന്നേറ്റ് അച്ഛന്‍ പാചകം ചെയ്തു. ഹരിക്കു കാപ്പിയുണ്ടാക്കി, ടിഫിന്‍ പായ്ക്ക് ചെയ്തു കൊടുത്തു. പക്ഷേ ഹരി ടിഫിന്‍ ബോക്‌സ് അതുപടി തിരികെ കൊണ്ടുവന്നു. ഒന്നും രണ്ടും ദിവസം പോട്ടെയന്നു വിട്ടു. മൂന്നാം നാള്‍ ആവര്‍ത്തിച്ചപ്പോള്‍ അച്ഛനു സഹിച്ചില്ല.

'മോനേ , എത്ര പ്രയാസപ്പെട്ടാണ് ഞാന്‍ വെളുപ്പിനെഴുന്നേറ്റ് ഇതൊക്കെ പാചകം ചെയ്തു തരുന്നത്. നീ എന്താ അതു മനസ്സിലാക്കാത്തത്? '

'എന്റെ വിഷമം അച്ഛനെന്താ മനസ്സിലാക്കാത്തത്. അച്ഛന്‍ ഉണ്ടാക്കുന്ന ഭക്ഷണം രാവിലെ തന്നെ ഞാന്‍ എത്ര പ്രയാസപ്പെട്ടിട്ടാ കഴിക്കുന്നതെന്ന് അച്ഛനറിയുമോ..... പിന്നെ ഊണും കൂടി......കൂടുതല്‍ ബുദ്ധിമുട്ടിക്കല്ലേ അച്ഛാ........... '

ഉരുളയ്ക്കുപ്പേരി പോലെ വിളയാടി പൊന്നുമകന്റെ നാവില്‍ വികടസരസ്വതി......അച്ഛന്റെ മകന്‍.......


3.കര്‍മ്മ നീതി

ഗുരുനാഥന്‍ കെമിസ്റ്റ്രിയില്‍ ഡോക്ടറേറ്റ് ഉള്ള ആളാണ്. പേരു കേട്ട ശിഷ്യസമ്പത്തുള്ള ,റിട്ട. ഗവ. കോളേജ് പ്രിന്‍സിപ്പല്‍. അതു കൂടാതെ തലസ്ഥാനത്തെ പ്രശസ്ത ജ്യോതിഷിയും കൂടിയാണ്. ഒരിക്കല്‍ ശ്രദ്ധിച്ചു, മേശമേല്‍ രണ്ടു തരം ലെറ്റര്‍ ഹെഡ്. വെളുപ്പില്‍ നീല അക്ഷരങ്ങളുള്ള ആദ്യത്തേതില്‍ ഡോ......എന്നു മുഴുവനും പ്രിന്റു ചെയ്തിട്ടുണ്ട്. രണ്ടാമത്തേത് മഞ്ഞ ലറ്റര്‍ ഹെഡ്. അതില്‍ ഡോ. ഇല്ലാതെ പേരു മാത്രം.

എന്താണങ്ങിനെ എന്നു ചോദിക്കേണ്ടി വന്നില്ല, സ്വയം മനസ്സിലാക്കി. ജ്യോതിഷസംബന്ധിയായ കാര്യങ്ങള്‍ക്കുപയോഗിക്കുന്നതാണ് മഞ്ഞ. അതില്‍ കെമിസ്റ്റ്രി ഡോക്ടറേറ്റ് എന്തിന്?

ജ്യോതിഷി പ്രിന്‍സിപ്പലോ, പ്രൊഫസറോ, എഞ്ചിനീയറോ, ഡോക്ടറോ, ബാങ്ക് മാനേജരോ ആരോ ആവട്ടെ, ജ്യോതിഷസേവനസമയത്ത് അവര്‍ ജ്യോതിഷി മാത്രമാണ്, അതേ ആകാവൂ, അതിലെ അവഗഹം മാത്രമാണ് അപ്പോള്‍ പ്രസക്തവും........

എല്ലാ കാര്യത്തിലും ഇത് ബാധകമാണ്. ഒരിടത്തെ യോഗ്യതയും സ്ഥാനമാനവും മറ്റൊരിടത്ത് പ്രദര്‍ശിപ്പിച്ച് ആളാകാന്‍ ശ്രമിക്കേണ്ട കാര്യമില്ല. വലിയ ഒരു ജീവിതപാഠം, അനുകരണീയം.......എത്രപേര്‍ക്കുണ്ടാവും ഇത്ര ധര്‍മ്മബോധം? നന്ദി എന്റെ പ്രിയ ഗുരുനാഥന്, ആ വന്ദ്യവയോധികന്........

4.മാനസസന്ദേശം 
(ഇത് പഴയ പോസ്റ്റിലില്ല. പത്രത്തില്‍ വന്നതില്‍ ഉണ്ട്്)

മനസ്സുകള്‍ക്കിടയില്‍ അന്തരീക്ഷം വഴി സന്ദേശങ്ങള്‍ എത്തുമോ? എത്തും, അതാണ് ടെലിപ്പതി (മാനസസന്ദേശം) എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് വായിച്ചിട്ടുണ്ട് . ശ്രീ ശങ്കരാചാര്യര്‍ പറഞ്ഞ പരഹൃദയജ്ഞാനവും ഇതു തന്നെയാണാവോ? ബന്ധം തീവ്രമെങ്കില്‍ വെറും സാധാരണ മനുഷ്യജീവികള്‍ക്കിടയിലും ഇതു സംഭവ്യമെന്ന് എനിക്കനുഭവം.

എന്റെ അച്ഛനും മുത്തശ്ശിയമ്മയും (അച്ഛന്റെ അമ്മ) തമ്മിലുള്ള സ്‌നേഹം അളക്കാനാവാത്തതായിരുന്നു. ഏതു തിരക്കിലാണെങ്കിലും തിരുവോണത്തിന് അച്ഛന്‍ മുത്തശ്ശിയുടെ ഒപ്പമിരുന്നേ ഉണ്ണൂ. ഒരിക്കല്‍ തലേന്ന് പോകാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് വെളുപ്പിന് യാത്രയായി അച്ഛന്‍. പക്ഷേ എത്തിയത് നാലു മണിക്ക്. മറ്റുള്ളവരെല്ലാം ഊണുകഴിഞ്ഞു, ഉറക്കമായി. ഊണ്‍തളത്തില്‍ രണ്ട് ഇലകളിട്ട്, അതിന്റെ മുമ്പില്‍ മടക്കിയ പായില്‍ പ്രതിമപോലെ കണ്ണു നിറച്ച് ഒരേ ഇരുപ്പായിരുന്നത്രേ മുത്തശ്ശി. അച്ഛന്‍ ചെന്നില്ലെങ്കില്‍ അന്നു മുത്തശ്ശി ഉണ്ണുമായിരുന്നില്ല ,അത് ഞങ്ങളോടു പറയുമ്പോള്‍ അച്ഛന്റെ കണ്ണും നനയുമായിരുന്നു.

മുത്തച്ഛന്റെ മരണശേഷം മുത്തശ്ശി മിയ്ക്കവാറും ഞങ്ങള്‍ക്കൊപ്പമായിരുന്നു താമസം. മറ്റു മക്കളാരെങ്കിലും വന്നു കൊണ്ടു പോയാല്‍ മൂന്നാം ദിവസം തിരിച്ചു വരാന്‍ ബഹളം കൂട്ടും. ഒരിക്കല്‍ അങ്ങനെ പോയി രണ്ടാം രാത്രി. ഉറക്കം വരാതെ അച്ഛന്‍ മുറ്റത്തുലാത്തുന്നു. അമ്മ ഒപ്പമുണ്ട്. പെട്ടെന്ന്, അച്ഛന് മുത്തശ്ശിയമ്മയുടെ ബലാഗുളുച്യാതി എണ്ണയുടെ മണം(മലയാറ്റൂര്‍ 'വേരുകള്‍' എഴുതുന്നതിനും മുന്‍പുള്ളതാണേ ഈ സംഭവം). അതോടെ മുത്തശ്ശിയമ്മയ്ക്ക് എന്തോ പറ്റിയെന്ന് അച്ഛനും അമ്മയും അസ്വസ്ഥരായി. രണ്ടു മണിക്കൂര്‍ കഴിഞ്ഞില്ല, സുഖമില്ലാതായ മുത്തശ്ശിയേയും കൊണ്ട് കാര്‍ വന്നു. അസുഖമായപ്പോള്‍ മകന്റെ വീട്ടില്‍ പോകണം എന്നു മുത്തശ്ശി വാശി പിടിച്ചത്രേ. ഗത്യന്തരമില്ലാതെ അവര്‍ രാത്രി പുറപ്പെട്ടതാണ്. ഞങ്ങളുടെ കൂടെ രണ്ടാഴ്ച്ച. അച്ഛനുമമ്മയും ഊണും ഉറക്കവുമില്ലാതെ മുത്തശ്ശിക്കൊപ്പം. പക്ഷേ രണ്ടാഴ്ച്ച കഴിഞ്ഞ് അച്ഛന്റെ നെഞ്ചില്‍ തല വെച്ച് മുത്തശ്ശി സ്വര്‍ഗ്ഗം പൂകി. അതെ സ്വര്‍ഗ്ഗം തന്നെ. എല്ലാ ശനിയാഴ്ച്ചയും ഉച്ചയ്ക്ക്് സ്വന്തം വീട്ടില്‍ ഒരുപാടു സാധുക്കളുടെ പശിയടക്കിയ മുത്തശ്ശിയമ്മയ്ക്ക് സ്വര്‍ഗ്ഗം തന്നെ കിട്ടിയിരിക്കും. തീര്‍ച്ച.

ഒരിക്കല്‍ ഞാന്‍ ഔദ്യോഗികമായി ഏറെ മനഃസംഘര്‍ഷം അനുഭവിച്ച ഒരു ദിവസം. വീട്ടില്‍ മോളും ഞാനും മാത്രം. എന്റെ സങ്കടം മനസ്സിലാക്കിയ കുഞ്ഞുമകള്‍ കെട്ടിപ്പിടച്ച് 'അമ്മയുടെ സാര്‍ വഴക്കു പറഞ്ഞല്ലേ....ചീത്ത സാര്‍... ' എന്നൊക്കെ പറയാന്‍ തുടങ്ങി. സാര്‍ നല്ലതാണു മോളേ, അമ്മയ്ക്കാണു തെറ്റിയത് എന്ന് ഞാന്‍ അവളെ സമാധാനിപ്പിച്ചു. പക്ഷേ രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല, നെഞ്ചുരുകുമ്പോള്‍ ഉറങ്ങാനാകുമോ. ആരും അറിയാതെ കരച്ചിലും....

വെളുപ്പിന്് അഞ്ചുമണിക്ക് അമ്മയുടെ ഫോണ്‍. എന്താ ഇത്ര വെളുപ്പിനെന്നോടി വന്നു ഫോണെടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ അമ്മ. 'നിനക്കെന്തോ കുഴപ്പം പറ്റിയോ.ഇന്നലെ രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. '

5.പേരെന്താണെങ്കിലും...........
(ഒരിക്കല്‍ ഇട്ടു ഡിലീറ്റിയതാണ്. അച്ചടിച്ചു വന്ന സ്ഥിതിക്ക് കളയുന്നില്ലെന്നു വച്ചു)

യാത്രയ്ക്കിടയില്‍ കൃഷ്ണപുരം കെ.ടി.ഡി.സി ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ഇറങ്ങവേ കണ്ടു, നാലോ അഞ്ചോ വയസ്സുള്ള ഒരു കൊച്ചുപെണ്‍കുട്ടി വല്ലാതെ ഓക്കാനിക്കുന്നു...അതിന്റെ അമ്മ ഒരു കൈ കൊണ്ട് പിടിച്ചിട്ടുണ്ട്. അമ്മയുടെ മറു കയ്യില്‍ ഇളയ കുട്ടി. അടുത്തു ചെന്നു കുട്ടിയെ പിടിച്ചു....

'എന്തുപറ്റി, യാത്രയുടേതാവും അല്ലേ.....' ഞാന്‍ അന്വേഷിച്ചു.

'ഞങ്ങള്‍ എപ്പോഴും യാത്ര പോകാറുണ്ട്. ഇതുവരെ ഇങ്ങനെ വന്നിട്ടില്ല. തലവേദനയുണ്ടത്രേ, ഇനി മൈഗ്രേനാകുമോ....... ' അമ്മയുടെ ആശങ്ക.

'ഓ, ആവില്ല, ഇന്‍ഡൈജഷനാവും, ' ഞാന്‍ സമാധാനിപ്പിച്ചു.

' വെറും ഹോര്‍ലിക്‌സ് മാതമേ അവള്‍ കഴിച്ചുള്ളു' വീണ്ടും അമ്മ.

'ശരീരം വീക്കായ സമയത്താണെങ്കില്‍ ഹോര്‍ലിക്‌സും ഇന്‍ഡൈജഷനുണ്ടാക്കും. ഒക്കെ വെളിയില്‍ പോകട്ടെ, കുട്ടിയുടെ വിഷമം മാറും..... '

പറഞ്ഞു തീര്‍ന്നതും ,കുട്ടി, ഹോര്‍ലിക്‌സു മുഴവന്‍ പുറത്തുകളഞ്ഞു.

'ഡോക്ടറാണല്ലേ........ '

'ഏയ് അല്ല....... ' ഞാന്‍ ചിരിച്ചു.....

റിഫ്രഷ്‌മെന്റ് റൂമില്‍പ്പോയി. അമ്മ കുട്ടിയെ കയ്യും മുഖവുമെല്ലാം കഴുകി വിട്ടു. കുട്ടി നേരേ പോയത് നിലക്കണ്ണാടിയുടെ മുന്‍പിലേക്ക്. അവിടെ കണ്ണാടിക്കു മുന്‍പില്‍ ചെന്നു നിന്നു ചുമ വരുത്തി നോക്കുന്നു....ചുമ വരുമ്പോള്‍ മുഖസൗന്ദര്യം എങ്ങനെ എന്നറിയണ്ടേ......

കുട്ടിയുടെ അമ്മയും ഞാനും കൂടി ചിരിക്കുമ്പോള്‍ മനസ്സിലേക്കോടി വന്നത് ഓ.എന്‍.വി യുടെ രണ്ടു വരികളാണ്.....

'പെണ്ണിന്റെ പേരെന്തെന്നോര്‍മ്മയില്ല
പേരെന്താണെങ്കിലും പെണ്ണു തന്നെ '

ഒരിക്കല്‍ ഒരു സുഹൃത്ത് വിളിച്ചു, സിംഗപ്പൂര്‍ നിന്ന്. കുഞ്ഞുങ്ങളുടെ ക്ഷേമം അന്വേഷിച്ചപ്പോള്‍ പറഞ്ഞു 4 വയസ്സുകാരി കണ്ണാടിക്കു മുമ്പില്‍ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി ചോദിച്ചുവേ്രത 'ആം ഐ പ്രിറ്റി ഡാഡ്' എന്ന്?

ശരീരസൗന്ദര്യമാണ് ഏറ്റവും പ്രധാനമെന്ന് ആ കുഞ്ഞുപെണ്‍മനസ്സുകളില്‍പോലും തോന്നിപ്പിച്ചത് ആരാണ്? ടി.വി. പരസ്യങ്ങള്‍? സിനിമ...സീരിയല്‍....ഇന്റര്‍നെറ്റ്......ഉണ്ണിയെക്കണ്ടാലറിയാം......എന്ന പഴഞ്ചൊല്ല് ഇക്കാലത്തു പ്രസക്തമല്ല. കുടുംബത്തോളം പ്രാധാന്യം മീഡിയകള്‍ക്കും ഇന്റര്‍നെറ്റിനുമെല്ലാമുണ്ട്.....

Thursday, August 18, 2011

ഹേ കൃഷ്ണാ-അവസാനഭാഗം


നിന്നെ പിടിച്ചു കെട്ടാന്‍ വന്ന മണ്ടശിരോമണികളുള്‍പ്പെട്ട രാജസദസ്സില്‍ സ്വന്തം വിശ്വരൂപം പ്രദര്‍ശിപ്പിച്ച നിന്റെ കാലില്‍ വീണ് അവിവേകിയായ മകനു വേണ്ടി ക്ഷമ യാചിക്കേണ്ടി വന്നു പാവം അന്ധഭൂപതിക്ക്. അങ്ങനെ എത്ര എത്ര അച്ഛന്മാര്‍! മക്കള്‍ മാഹാത്മ്യം കാരണം അപമാനിതരായ നേതാക്കള്‍ ഇവിടെ ധാരാളമുണ്ട്. ധൃതരാഷ്ട്രര്‍ അത്ര ദുഷ്ടനൊന്നുമായിരുന്നില്ല, അതിരു കടന്ന പുത്രസ്‌നേഹമാണ് അദ്ദേഹത്തെ തെറ്റായ വഴിയിലൂടെ നയിച്ചത് എന്നേ്രത ഈയുള്ളവളുടെ നിഗമനം. ഈയിടെ ഒരു കേന്ദ്രമന്ത്ി രാജി വച്ചു, അല്ല, എണ്ണയില്‍ തെന്നി വീണു, എന്നിട്ടു പറഞ്ഞേ്രത മകനെ മന്ത്രിയാക്കണമെന്ന്. രാജവാഴ്ച്ച പോയി ജനായത്തം വന്നതൊന്നും ഇവരാരും അറിഞ്ഞില്ലേ പോലും?

കര്‍ണ്ണന്‍ കുന്തീപുത്രനാണ് എന്ന സത്യം തുറന്നു പറഞ്ഞ് കര്‍ണ്ണനെ പാണ്ഡവപക്ഷം ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദുര്യോധനനെ ഉപേക്ഷിക്കാനാവില്ല എന്ന കര്‍ണ്ണന്റെ നിലപാട് അറിഞ്ഞപ്പോള്‍ ആ വിശ്വസ്തത അംഗീകരിച്ച് അഭിനന്ദിച്ച്് ആലിംഗനം ചെയ്തു പിരിയുകയാണ് നീ ചെയതത്. അല്ലാതെ കര്‍ണ്ണനെ സ്വപക്ഷം ചേര്‍ക്കാന്‍ കുതന്ത്രമേതും മെനഞ്ഞില്ല. ഒരു വീരന്‍ മറ്റൊരു വീരനെ ബഹുമാനിക്കുന്ന ആ രംഗം മറക്കാവതല്ല പ്രഭോ.

അപമാനിക്കുന്നവരെ വധിക്കും എന്നു പ്രതിജ്ഞ എടുത്തിരുന്ന അര്‍ജ്ജുനന്‍ 'കര്‍ണ്ണനെതിരെ ഉപയോഗിക്കാനാവില്ലെങ്കില്‍ ഗാണ്ഡീവം പ്രയോഗിക്കാനറിയുന്ന മറ്റാര്‍ക്കെങ്കിലും കൊടുക്കൂ ' എന്ന യുധിഷ്ഠിരന്റെ  പ്രകോപനം കേട്ട് വധിക്കാനായി വാളെടുത്തപ്പോള്‍ തടുത്തതും നിന്റെ യുക്തി ആണല്ലോ. മൂത്ത സഹോദരനെ നീ എന്നു സംബോധന ചെയ്ത് നിന്ദിക്കുന്നത് കൊല്ലുന്നതിനു തുല്യമാണെന്നും അങ്ങനെ ചെയ്താല്‍ മതിയാകുമെന്നും നീ വിധിച്ചു. അതനുസരിച്ച്  ' കര്‍ണ്ണനെതിരെ ഒരു യുദ്ധം പോലും ചെയ്യാനാകാത്ത നീ തന്നെ വേണം എന്നോടിതു പറയാന്‍  ' എന്നായി അര്‍ജ്ജുനന്‍. ഇതു കേട്ട് യുധിഷ്ഠിരന്റെ മുഖം വിവര്‍ണ്ണമായതുകണ്ട് സങ്കടം മുഴുത്ത മദ്ധ്യമപാണ്ഡവന്‍ സ്വയം വധിക്കാനൊരുങ്ങിയപ്പോഴും നീ പരിഹാരം കണ്ടുപിടിച്ചു. കാല്‍ക്കല്‍ വീണ് ക്ഷമാപണം ചെയ്യുകയും യുധിഷ്ഠിരന്‍ മാപ്പു നല്‍കുകയും ചെയ്താല്‍ തെറ്റിനു പരിഹാരമായെന്നു നീ പറഞ്ഞു. അങ്ങനെ നിന്റെ തക്ക സമയഇടപെടല്‍ മൂലം എല്ലാം രമ്യമായി പരിഹരിച്ചു. നിന്റെ ബുദ്ധി അല്ലായിരുന്നുവെങ്കില്‍ ജ്യേഷ്ഠാനുജന്മാര്‍ മരിക്കുമായിരുന്നു, യുദ്ധഗതി തന്നെ മാറുമായിരുന്നു. നിന്റെ ഇത്തരം കൊച്ചു കൊച്ചു യുക്തികള്‍ എനിക്കു വലിയ ഇഷ്ടമാണ് മുരളീധരാ.

തെറ്റു പറ്റുന്നത് മനുഷ്യസഹജം. അപ്പോള്‍ തന്നെ അതിനു പിഴ മൂളിയാല്‍  പിന്നെ അതിനു കണക്കു കൊടുക്കേണ്ടി വരില്ല എന്നായിരുന്നുവല്ലോ നിന്റെ യുക്തികളുടെ സാരം. ആ ശിക്ഷ നീട്ടി നീട്ടി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ വയസ്സുകാലത്തു അഴിയെണ്ണേണ്ടി വരാം അല്ലേ, ബാലകൃഷ്ണാ? ചിലപ്പോള്‍ എന്നതു ഞാന്‍ ഊന്നിപ്പറയുന്നു നാരായണാ. എത്രയോ പേര്‍ രക്ഷപ്പെടുന്നു കരുണാകരാ? ഈ പക്ഷപാതം എനിക്കിന്നും മനസ്സിലാകാത്ത പ്രതിഭാസം.

കര്‍ണ്ണാര്‍ജ്ജുന യുദ്ധത്തില്‍ നാഗാസ്ത്രം അര്‍ജ്ജുനന്റെ തലയില്‍ കൊള്ളാതെ ഡിം എന്നു തേര്‍ താഴ്ത്തി യതും നിന്റെ മനഃസാന്നിദ്ധ്യമായിരുന്നു. ആ മനഃസാന്നിദ്ധ്യം സമ്മതിച്ചു തരുന്നു പാര്‍ത്ഥസാരഥീ. ആയുധം എടുക്കാതെ നീ എത്ര ഭംഗിയായി പാണ്ഡവരെ ജയിപ്പിച്ചു.നീയേ്രത യഥാര്‍ത്ഥ നേതാവ്.!

ദുര്യോധന-ഭീമ യുദ്ധം ജയിപ്പിച്ചതും നീ തന്നെ. തടാകത്തിലൊളിച്ചിരുന്ന ദുര്യോധനനോട് യുദ്ധം ജയിച്ചാല്‍ രാജ്യം ഭരിച്ചു കൊള്ളുക എന്ന മുന്‍പിന്‍ നോക്കാത്ത യുധിഷ്ഠിര വാഗ്ദാനം നിന്നെ ഞെട്ടിച്ചു. പിന്നെ ഭീമനെ ജയിപ്പിക്കുക എന്നതു മാത്രമായിരുന്നു ഏക പോംവഴി. അവസാനം വലതു തുടയ്ക്കടിക്കാന്‍ അര്‍ജ്ജുനനെക്കൊണ്ട് ഭീമനെ ആംഗ്യം കാണിപ്പിച്ചതും നീ തന്നെ. അരപ്പട്ടയ്ക്കു താഴെ അടിക്കുന്നത് ആര്യധര്‍മ്മത്തിനു ചേര്‍ന്നതല്ല എന്ന് പാര്‍ത്ഥനു സംശയമായി. '  അതു ശരിയാണ്, പക്ഷേ ഇതു യുദ്ധമാണ്, ധീരോദാത്തത പ്രദര്‍ശനം നടത്തുന്ന രാജസദസ്സല്ല. തുടയിലെ തുണി നീക്കി അശ്ലീലപരമായി ദ്രൗപദിയെ വെപ്പാട്ടിയാകാന്‍ ക്ഷണിച്ച് അപമാനിച്ചപ്പോഴും, അരക്കില്ലത്തില്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചപ്പോഴും ഉറങ്ങിക്കിടന്നപ്പോള്‍ പാണ്ഡ വരെ ചതിച്ചു കൊല്ലാന്‍ ദ്രോണരോട് ആവശ്യപ്പെട്ടപ്പോഴും ദുര്യോധനന്‍ ആര്യധര്‍മ്മം പാലിച്ചില്ല. ' എന്നു നീ പറഞ്ഞു കൊടുത്തു. അനുഭവിച്ചവരോട് അതു നിനക്കു പറഞ്ഞു കൊടുക്കേണ്ടി വന്നു! ധര്‍മ്മം എന്ന വാക്ക് അനുഷ്ഠാനത്തിനുപ്പുറം ആചാരമായി പോകുന്നു പലപ്പോഴും. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം നിന്റെ ഇടപെടലുകള്‍ ആ വാക്കിന്റെ ഉദ്ദേശ്യം മനസ്സിലാക്കിക്കുന്നു.

' ദുര്യോധനന്റെ അധാര്‍മ്മിക പ്രവൃത്തികളെ ഒരിക്കലും തിരുത്താന്‍ ശ്രമിക്കാത്ത ബലഭദ്രന് ഭീമനെ ശിക്ഷിക്കാന്‍ അധികാരമില്ല '  എന്ന്  പ്രിയശിഷ്യനോ ട്് അധാര്‍മ്മികമായി പ്രവര്‍ത്തിച്ച ഭീമനെ വകവരുത്താന്‍ തുനിഞ്ഞ നിന്റെ ജ്യേഷ്ഠന്റെ കോപം നീ അടക്കി. അവനവന് വേണമെന്നു തോന്നുമ്പോള്‍ മാത്രം പ്രയോഗിക്കാനുള്ള ഒരു ആയുധമല്ലല്ലോ ധര്‍മ്മം. അതു കൃത്യമായി നീ കാണിച്ചു തരുന്നു എന്നതേ്രത നിന്റെ മഹത്വം.

നിന്റെ നേതൃഗുണങ്ങളില്‍ എനിക്കേറ്റവും ആകര്‍ഷകമായി തോന്നിയത് സമചിത്തത കൈവിടാത്ത നിന്റെ സമീപനങ്ങളത്രേ. അശ്വത്ഥാമാവ് ബ്രാഫ്മണനാകയാല്‍ വധിക്കാന്‍ പാടില്ല എന്നു ധര്‍മ്മപുത്രര്‍ ഞായം പറഞ്ഞപ്പോഴും ബ്രാഫ്മണ കൊലയാളിയും കൊലയാളി തന്നെയെന്നു ദ്രൗപദി നിര്‍ബന്ധം പിടിച്ചപ്പോഴും ' അതൊരു സാധാരണ കൊലപാതകമല്ല, അതു യുദ്ധത്തിലെ കൊലപാതകമാണ്   ' എന്നു നീ  അശ്വത്ഥാമാവിന്റെ ഭാഗം പറഞ്ഞു. നിങ്ങള്‍ക്കെതിരെ നിന്റെ തന്നെ നാരായണാസ്ത്രം  അശ്വത്ഥാമാവ് തൊടുത്തു വിട്ടപ്പോഴും അതും യുദ്ധഭാഗമെന്ന് നീ സമചിത്തത പാലിച്ചു.! ' ആഹാ, എനിക്കെതിരെ എന്റെ  ആയുധം പ്രയോഗിച്ചുവോ, ഞാന്‍ കാണിച്ചു തരാം' എന്നു പ്രതികാരദാഹിയായില്ല, പകരം അതു യുദ്ധനീതി എന്ന് അംഗീകരിച്ചു!പകയില്ല, വിദ്വേഷമില്ല. നീ എന്റെ അന്ത്യത്തിനുള്ള ഒരു വെറും ഉപകരണം മാത്രമാണ് താങ്കള്‍ എന്ന് ഗാന്ധാരിയുടെ ശാപവും നീ എത്ര ശാന്തതയോടെ നേരിട്ടു!

ഇങ്ങനെ അക്ഷോഭ്യതയോടെ ഞങ്ങളെ ഭരിച്ച ഒരു മുഖ്യമന്ത്രി ഞങ്ങള്‍ക്കുമുണ്ടായിരുന്നു അച്യുതാ. അദ്ദേഹം മരിച്ചു പോയി, നിന്നില്‍ വിശ്വാസമില്ലാതിരുന്ന വിപ്ലവ പാര്‍ട്ടിക്കാരനായിരുന്ന അദ്ദേഹം വൈതരണിനദി കടന്ന് അവിടെ നിന്‍ൊപ്പം എത്തിയോ ആവോ?
 
യുദ്ധാന്ത്യത്തില്‍ ' എത്ര ജീവനാണ് യുദ്ധം അപഹരിച്ചത്' എന്ന യുധിഷ്ഠിരവിലാപത്തോടും നീ അക്ഷോഭ്യനായി പ്രതികരിച്ചു-' അതങ്ങനെയാണ്, മനുഷ്യകുലം യുദ്ധമൊഴിവാക്കി ധര്‍മ്മത്തിനനുസരിച്ച് ജീവിക്കാന്‍ എന്നു തുടങ്ങുന്നുവോ അന്നു വരെ ഇതു തുടരും' . കാമക്രോധമോഹങ്ങള്‍ക്കടിപ്പെട്ട ഞങ്ങള്‍ എന്ന് ഈ പാഠം പഠിക്കും ഭഗവാനേ? വിവിധരാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരാണ് ഞങ്ങളെ ഭരിക്കുന്നത്. ഓരോ പാര്‍ട്ടിക്കകത്തും അനവധി വ്യക്ത്യാധിഷ്ടിത വിഭാഗങ്ങള്‍ ഉണ്ട്. പാര്‍ട്ടിയോടോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വ്യക്തിയോടോ യാതൊരു ആഭിമുഖ്യവും പലപ്പോഴും ഇല്ലെങ്കിലും നിവൃത്തികേടുകൊണ്ട് ഞങ്ങള്‍ തെരഞ്ഞെടുത്തു വിടുന്നു ചിലരെ. അവരാണെങ്കിലോ ജയിച്ചു കഴിഞ്ഞാല്‍ ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ മറക്കുന്നു. സ്വന്തം മണ്ഡലത്തിലെ 28 കെട്ടിനും ചാവടിയന്തിരത്തിനും കല്യാണത്തിനും വെളുക്കെ തക്ക മുഖഭാവം അണിഞ്ഞ് എത്തുമെങ്കിലും നിയമനിര്‍മ്മാണ സഭകളിലെ അവരുടെ ജോലി അവര്‍ മറക്കുന്നു. ഞങ്ങള്‍ പാവങ്ങളുടെ നികുതിപ്പണം കട്ടുമുടിച്ച് സ്വന്തം ഖജനാവിലേക്കു മുതല്‍ക്കൂട്ടുന്നു.ഫലമോ അന്നാ ഹസാരെമാര്‍ ഉണ്ടാകുന്നു!

സംഗതികള്‍ ഇങ്ങനെയെല്ലാമാണെങ്കിലും അഴിമതിയുടെ കറ പുരളാത്ത, വിവരവും പഠിപ്പുമുള്ള , വ്യക്തിജീവിതത്തില്‍ നേതാവിനു വേണ്ട മാന്യത പുലര്‍ത്തുന്ന ആളാണ് ഞങ്ങളുടെ പ്രധാനമന്ത്രി. അദ്ദേഹം ഞങ്ങളുടെ അഭിമാനമാണ്, ഞങ്ങള്‍ക്കു അദ്ദേഹത്തെ വലിയ ആദരവുമാണ്. പക്ഷേ സ്വന്തം പ്രാപ്തി തെളിയിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. നിനക്കൊന്നു സഹായിച്ചൂടെ മന്‍മോഹനാ? അതുപോലെ ഞങ്ങള്‍ക്കീ  കൊച്ചു കേരളത്തിലും അഴിമതിക്കെതിരെ പോരാടുന്ന ഒരു നേതാവുണ്ട്. സ്വന്തം കൂട്ടരില്‍ നിന്നു തന്നെ കടുത്ത എതിര്‍പ്പു നേരിടുന്ന അദ്ദേഹത്തേയും നീ ഒരു കൈ സഹായിക്കണേ, അച്യുതാ. അദ്ദേഹത്തിന് നിന്നില്‍ വിശ്വാസം ഉണ്ടാകാന്‍ സാദ്ധ്യതയില്ല. അതൊന്നും പ്രശ്‌നമാക്കാത്ത വലിയ മനസ്സിന്റെ  ഉടമയാണ് നീ എന്നെനിക്കറിയാം. അതും നിന്റെ നേതൃഗുണമല്ലേ?

നിന്റെ ആഗ്രഹപ്രകാരം ഭീഷ്മപിതാമഹന്‍ യുധിഷ്ഠിരാദികള്‍ക്കു ധര്‍മ്മവും രാജധര്‍മ്മവും ഉപദേശിക്കുന്ന ഭാഗവും ഞാന്‍ പല ആവര്‍ത്തി വായിക്കാറുണ്ട്. ഇക്കാലത്തും എത്ര പ്രസക്തമാണ് ഭീഷ്മരെ കൊണ്ട് നീ പറയിക്കുന്ന ആ ധര്‍മ്മനീതികള്‍!

ദുര്യോധനനെ തെറ്റില്‍ നിന്നു പിന്തിരിപ്പിക്കാനാവാത്തതിനെപ്പറ്റി ഭീഷമര്‍ പറഞ്ഞപ്പോള്‍ മനുഷ്യജന്മത്തെപ്പറ്റിയുള്ള വലിയ ഒരു തത്വമായിരുന്നു നിന്റെ മറുപടി. ' മനുഷ്യന്റെ യഥാര്‍ത്ഥപ്രശ്‌നം ചുരുക്കിപ്പറഞ്ഞാല്‍ ഇതു തന്നെയാ ണ്. കാര്യങ്ങള്‍ എല്ലാം അറിയാം, പക്ഷേ അറിഞ്ഞിരുന്നാല്‍ മാത്രം പോരാ, തെറ്റു ചെയ്യാതിരിക്കാനും ശരി ചെയ്യാനും ഉള്ള ബുദ്ധിയും വിവേചനശക്തി യും കൂടി ഉണ്ടാകണം.ഹൃദയം തലച്ചോറിനേക്കാള്‍ പ്രാധാന്യമുള്ളതത്രേ.മസ്‌കിഷ്‌കത്തില്‍ വ്യക്തത കൈവരും മുമ്പ് ഹൃദയം പരിശുദ്ധമായിരിക്കണം.  '

അര്‍ജ്ജുനവിഷാദം മാറ്റാന്‍ നീ നല്‍കുന്ന ഗീതോപദേശം നിത്യജീവിതത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു. ചാണക്യന്‍ ബുദ്ധിരാക്ഷസനായത് നിന്നെ പഠിച്ചതു കൊണ്ടാണ് എന്ന് എനിക്കു തോന്നുന്നതു. നീ പഠിപ്പിക്കാത്ത എന്തെങ്കിലും മാനേജ്‌മെന്റ് സൂക്തങ്ങള്‍ ഐഐഎമ്മുകളില്‍ പഠിപ്പിക്കുന്നുണ്ടാവുമോ പാര്‍ത്ഥസാരഥി.? നീ നയിച്ച രഥം വാസ്തവത്തില്‍ രാഷ്ട്രമീമാംസയുടെ രഥം തന്നെയല്ലേ?

ജാതി മതസഹിഷ്ണുത തീരെ കുറവുള്ള, ഒരു കാലത്താണ് ഞാന്‍ ജീവിക്കുന്നത്. ഓരോ മതത്തിനും അകത്ത് നൂറു ജാതികള്‍, ഓരോ ജാതിയിലും പിന്നെയും തിരിവുകള്‍. തെരഞ്ഞെടുപ്പിനു ഓരോ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതു പോലും ജാതി നോക്കിയാണ് ഗോപാലാ. ഇഷ്ടക്കേടുവന്നാലോ, കൈയ്ക്കിത്ര, കാലിനിത്ര, ജീവനിത്ര എന്നു വിലയിട്ട് നടപ്പാക്കുന്ന കാലം. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാവും ഇതിനു പിന്നില്‍. നിന്റെ കാലത്ത് ജാതിവിഷം കുറവായിരുന്നിരിക്കണം എന്നു ഞാനൂഹിക്കുന്നു. നീ, യാദവന്‍, നിന്റെ അച്ഛന്‍പെങ്ങള്‍ കുന്തിയുടെ മക്കള്‍ ക്ഷത്രിയര്‍!

അഹിംസയുടേയും കരുണയുടേയും പാഠങ്ങള്‍ ഓതിയ ക്രിസ്തുദേവനും എനിക്ക് ആരാദ്ധ്യനത്രേ. പക്ഷേ ഹിന്ദുവായ എനിക്ക് മുന്‍ചൊന്ന കാരണങ്ങളാല്‍ ഇതു പോലെ മനസ്സു തുറന്ന് യേശുദേവനെ കുറിച്ച് എഴുതാന്‍ പേടിയാണ്. കരുണാമയനായ ശ്രീകൃഷ്ണഭഗവാനെ, ആ ആഗ്രഹം കൂടി വേണ്ട വിധം നിറവേറ്റാന്‍ നീ എനിക്കു ആയുസ്സും ആരോഗ്യവും കഴിവും നല്‍ക ണേ.!

പാഞ്ചജന്യം മുഴക്കി ദിവ്യായുധവുമായി നീ ഞങ്ങളുടെ നാടൊന്നു വെടിപ്പാക്കാന്‍ എത്തുന്ന ദിനത്തിന് പ്രതീക്ഷയോടെ കാതോര്‍ത്ത് ഞാന്‍ നിര്‍ത്തട്ടെ നാരായണാ!

     
പ്രചോദനം-1.SRI KRISHNA- THE DARLING OF HUMANITY-A.S.P.AIYYAR
                          2. മഹാഭാരത സംഗ്രഹം- സ്വാമി ദ്വയാനന്ദതീര്‍ത്ഥ
                          3. കേട്ടും വായിച്ചും മനസ്സില്‍ പതിഞ്ഞുപോയ പലതും.
                   

 


Wednesday, August 10, 2011

ഹേ കൃഷ്ണാ, നിനക്കും എനിക്കും തമ്മിലെന്ത്? രണ്ടാം ഭാഗം



തെറ്റുമനസ്സിലാക്കിയ സത്രാജിത്ത്, പുത്രി സത്യഭാമയ്‌ക്കൊപ്പം രത്‌നവും നിനക്കു സമ്മാനിച്ചപ്പോള്‍ 'ഇത്ര നല്ലൊരു സ്ത്രീരത്‌നത്തെ ലഭിച്ച എനിക്ക്് ഇനി മറ്റൊരു രത്‌നം വേണ്ട   ' എന്ന് നീ രത്‌നം സത്രാജിത്തിനു തന്നെ തിരികെ നല്‍കിയതും 'ക്ഷ 'ബോധിച്ചു. സ്ത്രീയെ രത്‌നമെന്ന് നീ അംഗീകരിച്ചുവല്ലോ. മാത്രവുമല്ല, നിന്റെ ഖജനാവിലേക്ക് വലിയൊരു മുതല്‍ക്കൂട്ട് ആകുമായിരുന്ന ആ അമൂല്യരത്‌നം നിഷ്പ്രയാസം നിരാകരിക്കാന്‍ നിനക്കു കഴിഞ്ഞു.

പക്ഷേ സത്രാജിത്ത് വധിക്കപ്പെട്ടു, മണി പിന്നെയും മോഷണം പോയി, വെണ്ണ കട്ടുണ്ണി എന്ന പേരു കേള്‍പ്പിച്ച നിന്നെ കൂടപ്പിറപ്പ് ബലരാമന്‍ പോലും സംശയിച്ചു. അവിടേയും നീ കഷ്ടപ്പെട്ട് സത്യം പുറത്തു കൊണ്ടു വന്നു. അവസാനം കറകളഞ്ഞ പൗരനും ഭക്തനുമായ അക്രൂരനെ നീ അത് ഏല്‍പ്പിച്ചു. സമ്പദ് നിധി എന്ന് ഏഴുപൂട്ടിട്ട് സൂക്ഷിക്കാതെ അക്രൂരന്‍ ആ മണി ദൈവശക്തിയുടെ ഇന്ദ്രിയഗോചര തെളിവെന്ന വണ്ണം ആര്‍ക്കും എപ്പോഴും കാണത്തക്കവിധം സൂക്ഷിക്കുമെന്ന് നിനക്ക് അറിയാമായിരുന്നു. സമ്പത്തായി കണക്കാക്കിയെങ്കില്‍ അത് മാത്സര്യവും വിരോധവും സൃഷ്ടിക്കുമായിരുന്നു. നിന്റെ പ്രവൃത്തി എത്ര മഹത്തരം, വന്ദ്യം!

ഇത്ര വില കൂടിയ മണി നിരാകരിച്ച നിന്നോട് ബഹുമാനം വര്‍ദ്ധിച്ചു ജനത്തിന്. വിദേഹത്ത് തന്റെ മോഹനശരീരം വിറ്റ് പണം സ്വരുക്കൂട്ടിയ പിംഗള മനസ്സുമാറി തന്റെ തൊഴില്‍ ഉപേക്ഷിച്ചു. കണ്ണില്‍ കരുണക്കടലൊളിപ്പിച്ച ക്രിസ്തുദേവന്‍ മഗ്ദലനാ മറിയത്തിന്റെ മനസ്സു മാറ്റിയല്ലോ പില്‍ക്കാലത്ത്. നീയും ക്രിസ്തുദേവനുമെല്ലാമാണ് യഥാര്‍ത്ഥ നേതാക്കള്‍. പ്രവൃത്തികളില്‍ ആകൃഷ്ടരായി ജനം സ്വയം തിന്മ വിട്ടു നന്മയുടെ വഴി കൈക്കൊള്ളുന്നു. നീ തന്നെ ആയിരിക്കുമോ ക്രിസ്തുദേവനായി അവതരിച്ചത്? ഞാനോ നീയോ വലുത് എന്ന് നിങ്ങള്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് വിറകൊള്ളുന്ന ജാതിക്കോമരങ്ങള്‍ എന്നെ ആക്രമിക്കാതെ കാപ്പാത്തോളണേ കേശവാ , ക്രിസ്തുദേവാ.

ഇങ്ങനെയുള്ള പാപിനിക്ക് മോക്ഷം പ്രതീക്ഷിക്കാനാകുമോ എന്ന അക്രൂരന്റെ സംശയത്തിന് ' പാപികളില്‍ പാപി പോലും എന്നില്‍ അചഞ്ചല വിശ്വാസിയായാല്‍ മോക്ഷം നേടും, കാരണം അവന് സല്‍ുബുദ്ധി കൈ വന്നു തുടങ്ങിയതു കൊണ്ടാണ് എന്നെ ആരാധിക്കുവാന്‍ തോന്നുന്നത് ' എന്നത്രേ. പക്ഷേ ഇത് എനിക്കങ്ങോട്ടു ദഹിക്കുന്നില്ല പുരുഷോത്തമാ. നിന്നില്‍ കടുത്ത ഭക്തിയുള്ളവര്‍ പലരും ദുഷ്ടരായി തുടരുന്നത് എനിക്കറിയാം. പ്രായമായ അച്ഛനമ്മമാരുടെ സ്വത്തുക്കളെല്ലാം അനുഭവിച്ചുകൊണ്ട് അവരെ ശുശ്രൂഷിക്കാത്ത മക്കള്‍, അനിയന്മാരുടെ സ്വത്തുക്കള്‍ അടിച്ചുമാറ്റുന്ന ചേച്ചിമാര്‍, ഭക്തിയും അഴിമതിയും സ്വജനപക്ഷപാതവും സമാന്തരമായി കൊണ്ടുപോകുന്നവര്‍. ഗുരുവായൂര്‍ നടയില്‍ കോഴയുടെ 10% നിക്ഷേപിക്കുന്നവരുമുണ്ടു പോലും!  നിന്റെ മുഖത്ത് ഇപ്പോഴും ഒരു മൃദുസ്മിതം വിരിയുന്നുവല്ലോ? കാലം പോകെ നിനക്കതു മനസ്സിലാകും എന്നാവും അതിന്നര്‍ത്ഥം അല്ലേ ദാമോദരാ?

'ഏത് ആപല്‍സന്ധിയില്‍ നിനക്കെന്റെ ആവശ്യം വരുന്നുവോ, അപ്പോഴെല്ലാം നീ എന്നെ , എന്നെ മാത്രം വിളിക്കുക, ഞാന്‍ നിന്റെ വിളിക്കുത്തരം നല്‍കും  ' എന്ന കൃഷ്ണാനുഗ്രഹം ആണ് ദ്രൗപദിക്കു കിട്ടിയ ഏറ്റവും വലിയ വിവാഹസമ്മാനം എന്ന് എനിക്കു തോന്നുന്നു. എന്നും ആ വാക്ക് നീ പാലിച്ചുവല്ലോ പ്രഭോ. അഞ്ചു ഭര്‍ത്താക്കന്മാര്‍ എന്ന ഗതികേടിനൊപ്പം ദ്രൗപദിക്ക് ഈ വലിയ അനുഗ്രഹം കിട്ടിയല്ലോ. എന്നാലും നീ വിചാരിച്ചാല്‍ അര്‍ജ്ജുനന്‍ മാത്രം ഭര്‍ത്താവായാല്‍ മതി എന്നു തീരുമാനിക്കാമായിരുന്നു. അതിനു പകരം പൂര്‍വ്വ ജന്മവും കുന്തിയുടെ വാക്കും ഉപകരണമാക്കി ദ്രൗപദിയെ ഇങ്ങനെ ശിക്ഷിച്ചത് ശരിയായില്ല. ബഹുഭാര്യാത്വം അലങ്കാരമായിരുന്ന അന്ന് ബഹുഭര്‍തൃത്വം ആയാല്‍ എന്ത് എന്ന നിന്റെ വിപ്ലവചിന്ത ആയിരുന്നിരിക്കുമോ അതിനു പിന്നില്‍?

സുഭദ്രയെ അര്‍ജ്ജുനനു കൊടുക്കാനും നീ സൂത്രം പ്രയോഗിച്ചുവല്ലോ. സന്യാസവേഷത്തിലായിരുന്ന അര്‍ജ്ജുനനെ ശുശ്രൂഷിക്കാന്‍ ബലരാമന്‍ സുഭദ്രയെ നിയോഗിച്ചപ്പോള്‍, സന്യാസിയാമെങ്കില്‍ കൂടി ഒരു ചെറുപ്പക്കാരന്റെ പരിചരണത്തിന് അവിവാഹിതയായ പെങ്ങളെ ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നു പോലും നീ ബലരാമനോടു പറഞ്ഞു!കൂടുതല്‍ പണവും ആയ്തിയുമുള്ള ദുര്യോധനന് ബലരാമന്‍ സുഭദ്രയെ കന്യാദാനം ചെയ്യും എന്നു മനസ്സിലാക്കിയ നീ, തട്ടിക്കൊണ്ടു പോയി ഗാന്ധര്‍വ്വ വിവാഹം കഴിച്ചു കൊള്ളാന്‍ പാര്‍ത്ഥന് അനുവാദം കൊടുത്തു. ആക്രമിക്കാന്‍ വന്നാല്‍ തേര്‍ സുഭദ്ര തെളിക്കണം എന്നു നിര്‍ദ്ദേശവും കൊടുത്തു. തട്ടിക്കൊണ്ടു പോയി എന്ന പരാതി ക്ക് ഇട വരാതിരിക്കാനായിരുന്നു അത്. എന്റെ കള്ളകൃഷ്ണാ.....വഴക്കും വാക്കേറ്റവും എല്ലാം എത്ര ഭംഗിയായി ഒഴിവാക്കി നീ പെങ്ങളുടേയും നിന്റെ ഇഷ്ടതോഴന്‍ അര്‍ജ്ജുനന്റേയും ഇംഗിതം സാധിപ്പിച്ചു കൊടുത്തു!  

ജരാസന്ധനെ വധിച്ചത് ഭീമനായിരുന്നുവെങ്കിലും അതിന്റെ പിന്നിലെ ബുദ്ധി നിന്റേതായിരുന്നുവല്ലോ. നിഷേധിക്കപ്പെട്ട വഴിയിലൂടെ ബ്രാഫ്മണവേഷത്തില്‍ കോട്ടയ്ക്കകം പൂകിയ നിങ്ങളെ പൂജ്യബ്രാഫ്മണരെന്നു തെറ്റിദ്ധരിച്ചുവല്ലോ ജരാസന്ധന്‍. എന്തേ ഈ വഴി സ്വീകരിച്ചു എന്ന സംശയം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വണ്ണം നീ നിവാരണം ചെയ്തുവല്ലോ. ' ഞങ്ങള്‍ നിന്റെ ശത്രുക്കളാണ്, ശത്രുക്കള്‍ക്ക് കോട്ടയില്‍ കയറാന്‍ അവര്‍ക്കിഷ്ടമുള്ള ഏതു വഴിയും സ്വീകരിക്കാം. 84 രാജാക്കന്മാരെ തുറുങ്കിലടച്ച  നീ 100 തികച്ച് നിന്റെ ചക്രവര്‍ത്തി പദത്തിനു വേണ്ടി  ബലി കൊടുക്കാനല്ലേ പുറപ്പാട്.  അത്തരം നരബലി വധശിക്ഷ അര്‍ഹിക്കുന്നതാണ്. അതിനാല്‍ നിന്നോടു യുദ്ധം ചെയത് നിന്നെ വധിക്കാനാണ് ഞങ്ങള്‍ വന്നത്.  '  എന്തുകൊണ്ട് എന്നു കാര്യകാരണസഹിതം തുറന്നു പറഞ്ഞത്  ഏറ്റവും ഇഷ്ടപ്പെട്ടു മാധവാ. നിനക്കറിയുമോ, കൈക്കൂലി കേസില്‍ പെട്ട ഒരു മന്ത്രിയോട് ഇതുപോലെ നേരേ ചൊവ്വേ കാര്യം പറയേണ്ട, നിയമനടപടികളെടുക്കാന്‍ ബാദ്ധ്യസ്ഥനായ ഒരു മുഖ്യന്‍ പറഞ്ഞു, മഞ്ജുനാഥക്ഷേത്രത്തില്‍ പോയി തെറ്റു ചെയ്തിട്ടില്ലെന്ന് ആണയിടുവാന്‍!

നിനക്കു പകരം ഭീമാര്‍ജ്ജുനന്മാരെ നയിച്ചത്  യുധിഷ്ഠിരന്‍ ആയിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. മുന്‍ വാതിലിലൂടെ വേഷം മാറാതെ പോകുന്നതാണ് ധാര്‍മ്മികത എന്ന് നേരേ കോട്ടയ്ക്കകത്തു കയറാന്‍ ശ്രമിക്കുമായിരുന്നു, അവിടെ എത്തുന്നതിനു മുമ്പു തന്നെ ജരാസന്ധന്‍ കഥ കഴിക്കുകയും ചെയ്യുമായിരുന്നു. യക്ഷനോടു കിറുകൃത്യ ഉത്തരങ്ങള്‍ നല്‍കി അനുജന്മാരെ ജീവിപ്പിച്ച ധര്‍മ്മപുത്രരെ വില കുറച്ചു കാണുകയല്ല, പക്ഷേ പ്രായോഗികത പല സന്ദര്‍ഭത്തിലും യുധിഷ്ഠിരനില്ല, അത്യാവശ്യം സ്വന്ത താല്‍പ്പര്യം വേണ്ടിടത്ത് ധര്‍മ്മചിന്ത മാറ്റി വയക്കുകയും ചെയ്യും. അല്ലെങ്കില്‍ ഭാര്യയെ പണയം വച്ചു ചൂതു കളിക്കില്ലായിരുന്നു.

വഞ്ചി പോത്തന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിട്ടും ഒരു വലിയ സദസ്സില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട ദ്രൗപദിയുടെ നിസ്സഹായ തേങ്ങലുകള്‍ ഞങ്ങള്‍ പെണ്ണുങ്ങളുടെ ഇടനെഞ്ചില്‍ വിങ്ങാറുണ്ട്. പ്രതികരിക്കാന്‍ തയ്യാറായ ഭീമനെ തടഞ്ഞ്, പണയപ്പണ്ടമായിപ്പോയി എന്ന് അനങ്ങാതിരുന്നു ധര്‍മ്മം  കാത്ത യുധിഷ്ഠിരന്‍, ഉണ്ണുന്ന ചോറിനു നന്ദി കാട്ടി മിണ്ടാതിരുന്ന ദ്രോണ-ഭീഷ്മ-വിദുരര്‍മാര്‍. ഒരു പെണ്ണിന്റെ മാനത്തേക്കാള്‍ വലുതോ ഈ പറയപ്പെടുന്ന ധര്‍മ്മവും തീറ്റിപ്പോറ്റുന്നവരോടുള്ള നന്ദിയും? ധര്‍മ്മം എന്നാല്‍ ഈ ലോകം കൂടുതല്‍ ജീവനയോഗ്യമാക്കാന്‍ സഹായിക്കുന്ന നിയമങ്ങളല്ലേ, അല്ലാതെ ഒരു വെറും വാക്കല്ലല്ലോ?

അന്ന് സ്ര്ത്രീസഹജമായ അന്തര്‍ജ്ഞാനത്താല്‍ നിന്നെ വിളിച്ചു കേണ ദ്രൗപദിയെ സഹായിക്കാന്‍ നീ ഇല്ലായിരുന്നുവെങ്കില്‍, ദ്രൗപദിയുടെ അവസ്ഥ എന്താകുമായിരുന്നു?  ' എനിക്കു ഭര്‍ത്താവില്ല, മക്കളില്ല, ബന്ധുക്കളില്ല, കൂട്ടുകാരില്ല, എന്റെ കൊടിയ അപമാനഘട്ടത്തില്‍ നീയല്ലാതെ ആരും എനിക്കു തുണയായില്ല. നീ എന്റെ കൂട്ടുകാരനും ബന്ധുവും ഗുരുവും സര്‍വ്വാധികാരങ്ങളുമുള്ള പ്രഭുവുമാകണേ ജനാര്‍ദ്ദനാ  ' എന്നു അഭിമാനിനിയായ ദ്രൗപദി കാമ്യകവനത്തില്‍ വച്ച് നിന്നോട് കരഞ്ഞുകൊണ്ടപേക്ഷിച്ചല്ലോ. അതേ, നീ നീ മാത്രമേ ഉണ്ടായിരുന്നുള്ളു ആ കണ്ണുനീര്‍ വേണ്ടവിധം ഒപ്പാന്‍.

കാമ്യകവനത്തില്‍ വച്ച് നീ പാണ്ഡവരോടു പറഞ്ഞ ആശ്വാസ വാക്കുകള്‍ എന്നും എനിക്കും സമാധാനം നല്‍കാറുണ്ട്. ' ആരാണോ ധര്‍മ്മം ഉയര്‍ത്തി പ്പിടിക്കുന്നത് അവര്‍ ധര്‍മ്മത്താല്‍ ഉയര്‍ത്തപ്പെടും, ആരാണോ ധര്‍മ്മം നശിപ്പിക്കുന്നത്, അവര്‍ ധര്‍മ്മത്താല്‍ നശിപ്പിക്കപ്പെടും.  ' പലപ്പോഴും ഇതിനു ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ  ബുദ്ധിപൂര്‍വ്വം നീങ്ങുന്ന അധര്‍മ്മികള്‍ ഒട്ടനവധി പ്രാവശ്യം പുല്ലുപോലെ ജീവിതത്തില്‍ ജയിച്ചു വിരാജിക്കുന്നതും കണ്ടിട്ടുണ്ട്. ഒരു പക്ഷേ കലിയുഗത്തില്‍ ഇതിനെല്ലാം വ്യതിയാനങ്ങളുണ്ടാകാം എന്നുണ്ടോ പാര്‍തഥസാരഥീ?

'ധര്‍മ്മമെന്ന അരയ്ക്കല്‍ യന്ത്രം പതുക്കെയേ ചലിക്കൂ, പക്ഷേ തരി തെല്ലും  ബാക്കി വയ്ക്കാതെ മുഴുവനും നല്ല വെണ്ണ പോലെ അരച്ചെടുക്കും ' എന്നു നീ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകുന്നു . പക്ഷേ ,സഹനത്തിന്റെ , നീതിനിഷേധത്തിന്റെ , നാളുകളിലെ തീരാനഷ്ടങ്ങളൈാന്നും ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ കേശവാ. അപ്പോള്‍  ആ പരീക്ഷണങ്ങളെ, പന പോലെ വളരുന്ന ദുഷ്ടരുടെ മുമ്പില്‍ സഹിക്കേണ്ടി വരുന്ന കൊടുംയാതനകളെ, പൂര്‍വ്വജന്മഫലം എന്നാണോ വ്യാഖ്യാനിക്കേണ്ടത്? ഇത്തരം പല ചോദ്യങ്ങളുണ്ട് മനസ്സില്‍. അറിവുള്ള പലരോടും ചോദിച്ചു, 'ദൈവമാണെങ്കില്‍ കൂടി മനുഷ്യജന്മമെടുത്താല്‍ ദുഃഖക്കടല്‍ താണ്ടേണ്ടി വരും' എന്ന് നിന്നേയും ശ്രീരാമനേയും ക്രിസ്തുദേവനേയും മറ്റും ദൃഷ്ടാന്തമാക്കിയ ഒരു ഒഴുക്കന്‍ ഉത്തരത്തിനപ്പുറം ഒന്നും പറഞ്ഞില്ല ആരും. നീ ഒരിക്കല്‍ അതിനുത്തരം പറഞ്ഞു തരണേ ഹരിഗോവിന്ദാ.

യുദ്ധം ആസന്നമായ സാഹചര്യത്തില്‍ ദുര്യോധനാര്‍ജ്ജുന്മാരുടെ സഹായാഭ്യര്‍ത്ഥനയ്ക്കു മുമ്പിലും നീ ന്യായസ്ഥനായി. രണ്ടുപക്ഷവും നിനക്കൊരു പോലെ വേണ്ടപ്പെട്ടതാകയാല്‍ നീ പക്ഷം ചേരില്ലെന്നു പറഞ്ഞു. പക്ഷേ നിരായുധനായി നീ ഒരു വശത്ത് തേരാളിയാകാമെന്നും മറുവശത്ത് നിന്റെ സൈന്യത്തെ മുഴുവന്‍ നല്‍കാമെന്നും നീ വാഗ്ദാനം ചെയതു. നിന്റെ പദവിക്കു ചേര്‍ന്ന എത്ര നല്ല തീരുമാനം. ദുര്യോധനനെ കുറിച്ച് എല്ലാം അറിഞ്ഞിരുന്നിട്ടും സഹായം ചോദിച്ചു വന്നപ്പോള്‍ നീ നിരാകരിച്ചില്ല. നിന്നെ എതിര്‍ക്കാന്‍ നിന്റെ തന്നെ പടയെ വിട്ടു കൊടുത്തു! എന്നു വച്ച് അധര്‍മ്മം ജയിച്ച് ജനം കഷ്ടപ്പെടാന്‍ അനുവദിച്ചുമില്ല.

പാണ്ഡവര്‍ക്കുവേണ്ടി നീ ദൂതു പോയ ഭാഗം ഞാന്‍ പല ആവര്‍ത്തി വായിച്ചിട്ടുണ്ട്് വാസുദേവാ. എത്ര ഗംഭീരമായിരുന്നു നിന്റെ  പ്രകടനം. എങ്ങനെയെങ്കിലും യുദ്ധം ഒഴിവാക്കണമെന്ന്്് നിന്നോട് യുധിഷ്ഠിരന്‍ ആവശ്യപ്പെട്ടപ്പോള്‍ '  ഫലമല്ല, പരിശ്രമം മാത്രമേ കണക്കാക്കാന്‍ ആകൂ. നല്ല കര്‍ഷകന്‍ നിലം ഉഴും, വിത്തും പാകും, മഴ ലഭിക്കാതെ വിളവു കിട്ടാതിരുന്നാല്‍ അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ' എന്നാണ് നീ മറുപടി പറഞ്ഞത്. മഴ പെയ്യുമോ എന്നു നോക്കട്ടെ, എന്നിട്ട് നിലം ഉഴാം, വിത്തു പാകാം എന്നു പറഞ്ഞിരുന്നാല്‍ വിതയ്ക്കാനാവില്ലല്ലോ. ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുക എന്നതാണ് നീ ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നു. പറയാനും കേള്‍ക്കാനും എത്ര എളുപ്പം. പ്രായോഗികമാക്കാനോ?

കര്‍മ്മഫലത്തിന് പല ദൃഷ്ടാന്തങ്ങളും മനസ്സിലാക്കുന്നു. ഖാണ്ഡവദഹനത്തില്‍ അര്‍ജ്ജുനനാല്‍ വധിക്കപ്പെട്ട അമ്മയുടെ മരണത്തിനു പ്രതികാരമായ  ാണ് കര്‍ണ്ണന്റെ നാഗാസ്ത്രത്തിലൂടെ  അശ്വസേന എന്ന നാഗം അര്‍ജ്ജുനവധത്തിനായ് ശ്രമിച്ചത്. ദ്രൗപദിക്കു അഞ്ചു കണവന്മാര്‍ ഉണ്ടായതിനും നിനക്ക് അമ്പേല്‍ക്കുന്നതിനും എല്ലാം കാരണങ്ങള്‍ പറയുന്നുണ്ട്. പക്ഷേ ഇങ്ങനെയെങ്കില്‍ നമ്മള്‍ വെറും പാവകള്‍, എല്ലാം വിധി അല്ലെങ്കില്‍ ദൈവനിശ്ചയം എന്നു നിഷ്‌ക്രിയത്വം വരില്ലേ  എന്നെനിക്കൊരു സംശയം ഗോപാലാ.

ദൂതു പോയപ്പോള്‍ ദുര്യോധനാദികള്‍ നിനക്കൊരുക്കിയ ആഡംബര സൗകര്യങ്ങള്‍ നിരാകരിച്ച് അച്ഛന്‍ പെങ്ങള്‍ കുന്തിയും കൂടി താമസിക്കുന്ന വിദുരഗൃഹത്തിന്റെ ലളിത ആതിഥ്യമാണ് നീ സ്വീകരിച്ചത്. ' ഒരു ദൂതന്‍ തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാതെ ഔദ്യോഗിക ആതിഥ്യം സ്വീകരിക്കുവാന്‍ പാടില്ല  ' എന്നേ്രത നീ ദുര്യോധനനോടു പറഞ്ഞത്. സല്‍ക്കരിച്ച് വശംവദരാക്കുന്ന ഇന്നും നിലനില്‍ക്കുന്ന ചിരപുരാതനരീതിക്കു  നീ നിന്നു കൊടുത്തില്ല. ഒരു പ്രലോഭനത്തിനും നീ അടിമയായില്ല. അതാണ് തന്റേടം, കറകളഞ്ഞ മാന്യത.
 
' മനുഷ്യര്‍ ഭക്ഷണം കഴിക്കുന്നത് രണ്ടു സന്ദര്‍ഭങ്ങളിലാണ്, ഒന്നുകില്‍ വിശക്കുമ്പോള്‍, അല്ലെങ്കില്‍ നല്‍കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും ഇടയില്‍ അവാച്യസ്‌നേഹമുള്ളപ്പോള്‍. ഇതു രണ്ടും ഇല്ലാത്തതുകൊണ്ട് എനിക്കു താങ്കള്‍ നല്‍കുന്ന ഭക്ഷണം സ്വീകരിക്കാനാവില്ല, എന്തു തരുന്നു എന്നതല്ല, തരുന്നതിന്റെ പിന്നിലെ മനോഭാവമാണ്് പ്രധാനം. സ്‌നേഹത്തോടെ വിദുരര്‍ തന്ന പഴത്തൊലിയാണ് താങ്കള്‍ എറിഞ്ഞു തരുന്ന വിഭവസമൃദ്ധ ഔദ്യോഗിക വിരുന്നിനേക്കാള്‍ ആസ്വാദ്യകരം' എന്നും നീ ദുര്യോധനനോടു കാര്യകാരണ സഹിതം തുറന്നു പറഞ്ഞു. നിന്റെ അറിവിന്റെ ശക്തിയാണ്, ചെയ്യുന്നത് ശരിയാണ് എന്ന നിന്റെ അടിയുറച്ച ധാര്‍മ്മികതയാണ് ഇങ്ങനെ പറയുവാന്‍ നിനക്കു കഴിവു നല്‍കിയത്. നേരേ വാ നേരേ പോ എന്ന ഈ ആദരണീയ രീതി ഈ കലിയുഗത്തിലും മാനിക്കപ്പെട്ടിരുന്നു കുറച്ചു നാള്‍ മുമ്പു വരെ. ഇപ്പോള്‍ കാലം മാറി, ആരും വിസമ്മതം നേരേ അറിയിക്കില്ല, പരോക്ഷമായി മനസ്സിലാക്കിക്കുകയേ ഉള്ളു. അതാണ് പുതു കാല ശരി. പല അനുഭവങ്ങള്‍ വന്ന് ഇതു സ്വയം മനസ്സിലാക്കും വരെ കുറച്ചധികം വിഡ്ഢിവേഷം ആടിയിരുന്നു ഞാനും.
തുടരും...........


മൂന്നാം ഭാഗം ഇവിടെ


   
പ്രചോദനം-1.SRI KRISHNA- THE DARLING OF HUMANITY-A.S.P.AIYYAR
                          2. മഹാഭാരത സംഗ്രഹം- സ്വാമി ദ്വയാനന്ദതീര്‍ത്ഥ
                          3. കേട്ടും വായിച്ചും മനസ്സില്‍ പതിഞ്ഞുപോയ പലതും.
                 




Friday, August 05, 2011

ഹേ കൃഷ്ണാ, നിനക്കും എനിക്കും തമ്മിലെന്ത്?


ഒന്നാം ഭാഗം

അതേ കൃഷ്ണമുരാരേ, ദ്വാപരയുഗത്തില്‍ ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതാരമെടുത്ത അങ്ങേയ്ക്കും,മുജ്ജന്മ പാപങ്ങളാല്‍ കലിയുഗത്തില്‍ ജനിച്ചുപോയ എനിക്കും ഇടയില്‍ ഒട്ടുവളരെ സംഗതികളുണ്ട് പ്രഭോ. യുഗങ്ങളായി ഭാരതനാരികളുടെ ഹൃദയചോരനാകാന്‍ ഭാഗ്യം സിദ്ധിച്ചവനല്ലോ അങ്ങ്-ആ മുഖത്തു വിരിയുന്ന കള്ളച്ചിരി ഞാന്‍ കാണുന്നു മധുസൂദനാ. മുരളികയൂതുന്ന, നൃത്തമാടുന്ന വലിയ കലാകാരനായ അങ്ങയെ എന്നും ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു വേണുഗോപാലാ. പക്ഷേ ഞാന്‍ അവിടുത്തെ പേമികയല്ല, ഒരിക്കലും ആയിരുന്നിട്ടുമില്ല. പലരില്‍ ഒന്നായിട്ടിരിക്കുവാന്‍ താല്‍പ്പര്യമേതുമില്ല കമലാകാന്താ.

രാസലീലയ്ക്കും 16108 ഭാര്യമാര്‍ക്കും ഭാഗവതവും നാരയണീയവും ഉദ്ധരിച്ച് വിശദീകരണങ്ങള്‍ ചാനല്‍ ദ്വാരായും വായിച്ചും ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. 8 ഭാര്യമാര്‍ സത്വ-രജോ-തമോ ഗുണങ്ങളും മറ്റും മറ്റുമാണെന്ന് അങ്ങ് നാരദരോടു പറയുന്നുമുണ്ട്. അവിടുന്ന് ഇത്രയും ഭാര്യമാര്‍ക്കൊപ്പം  എങ്ങനെ കഴിയുന്നുവെന്നറിയാന്‍ ദ്വാരകയിലെത്തിയ നാരദര്‍ ഒരേ സമയത്ത് ഓരോ ഭാര്യയ്‌ക്കൊപ്പവും ഇരുന്ന അങ്ങയെ കണ്ട് ഞെട്ടിയല്ലോ. ഇതെല്ലാം മനസ്സിലാക്കിയെന്നാലും ചെറുതിലേ കേട്ടു ശീലിച്ചത് മനസ്സില്‍ പതിഞ്ഞുപോയി ഗോപികാരമണാ. സ്‌കൂള്‍കാലത്ത് അക്ബര്‍ ചക്രവര്‍ത്തി നടപ്പിലാക്കിയ സാമൂഹ്യ പരി ഷ്‌കാരങ്ങള്‍ ഏവ എന്ന ചോദ്യത്തിന്  ' ഹിന്ദു സ്ത്രീകളെ വേട്ടു ' എന്ന് കോറസ് ഉത്തരം പറഞ്ഞവരത്രേ ഞങ്ങള്‍.

രുഗ്മിണി, കാളിന്ദി, ശ്രുതകീര്‍ത്തി, ഹൈമവതി ,ഭദ്ര എന്നിവര്‍ അങ്ങയില്‍ അനുരക്തരായവര്‍. ഏഴു പവിത്രകാളകളെ മെരുക്കിയതിന്റെ പുരസ്‌കാരമായിരുന്നു കോസലരാജപുത്രിയായ നഗ്നജിത്ത്. സത്യഭാമയും ജാംബവതിയും യുദ്ധവിജയങ്ങളുടെ സ്മരണിക  ആയി നിനക്കു ലഭിച്ചവരല്ലോ. ഓരോ മത്സരം/യുദ്ധം ജയിക്കലിനും നിങ്ങള്‍ പുരുഷന്മാര്‍ക്ക് അക്കാലത്ത് ഉപഹാരമായി ലഭിച്ചിരുന്നത് ലാവണ്യവതികളായ കന്യകമാരെ ആയിരുന്നുവല്ലോ. അവരെല്ലാം സന്തുഷ്ടരായിരുന്നുവെന്ന് നിങ്ങള്‍ ആണുങ്ങള്‍ എഴുതിയ ഗ്രന്ഥങ്ങള്‍ പറയുന്നു. അങ്ങ് പ്രണയിച്ചത് വിവാഹിതയായ രാധയെ ആണ് എന്ന് ഒരു കൂട്ടുകാരി പറഞ്ഞു തന്നപ്പോള്‍ തെല്ലു നീരസവും തോന്നാതിരുന്നില്ല എനിക്ക്. അതു ശരിയോ തെറ്റോ എന്നൊന്നും ഞാന്‍ തിരക്കാന്‍ പോയിട്ടില്ല, കാരണം ഞാന്‍ അങ്ങയെ പ്രണയിച്ചിട്ടില്ലല്ലോ. വിശദീകരണങ്ങള്‍ക്കപ്പുറം അന്നത്തെ സാമൂഹ്യവ്യവസ്ഥ എന്നു ഞാനതെല്ലാം വിട്ടു കളയുന്നു പ്രഭോ. എന്തായാലും ശരി, കൃഷ്ണാ നീയെന്നെ അറിയുന്നില്ല എന്നു വിലപിക്കുന്ന രാധയാവാന്‍ കഴിയില്ലെനിക്ക്.

കുട്ടിക്കാലത്ത് രാധാകൃഷ്ണാ നൃത്തം ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് സുതാര്യമായ ആകര്‍ഷക നിറത്തിലുള്ള നൈലോണ്‍ സാരി തലയിലൂടെയിട്ട്  മുന്‍പില്‍ ബ്ലൗസില്‍ ഞൊറിഞ്ഞു കുത്തി വയ്ക്കുന്ന രാധയുടെ വേഷം.
 
ദൈവത്തിനും ഭക്തയക്കുമിടയ്ക്കുള്ള ബന്ധം ഇല്ല എന്നു ഞാന്‍ പറയില്ല. ഭക്തിമാര്‍ഗ്ഗ ബാലപാഠങ്ങള്‍ പ്രായേണ താമസിച്ച് അഭ്യസിച്ച എനിക്ക് ഗുരൂവായൂരമ്പലനടയില്‍ വന്ന് അവിടുത്തെ കണ്‍കുളിരെ കാണാന്‍ ആഗ്രഹമുണ്ട് കരുണാനിധേ. പക്ഷേ 'ഇനിയും വരൂ, ഇനിയും വരൂ ' എന്ന് അങ്ങയുടെ അനുചരവൃന്ദം തിരു നടയില്‍ നിന്ന് ഭക്തരെ ആട്ടിപ്പായിക്കുകയല്ലേ നാരായണാ. പിന്നെ എങ്ങിനെ അവിടുത്തെ ദര്‍ശനം കിട്ടും? അവരേയും കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല, അത്രയല്ലേ തിരക്ക്? അല്ലെങ്കില്‍ പിന്നെ, കുറുക്കുവഴി തേടണം, കഷ്ടപ്പെട്ടു മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്ന ഭക്തരെ ഹ്രസ്വ പരിവാഹം (ഷോര്‍ട്ട് സര്‍ക്യൂട്ട്-ഞാന്‍ ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ് പ്രഭോ.) ചെയ്ത് അവഹേളിക്കുന്നതു ശരിയല്ലല്ലോ, അവിടുത്തേയ്ക്കും  അത്  ഇഷ്ടമാകില്ലല്ലോ.

അകക്കാമ്പില്‍ സങ്കല്‍പ്പിക്കാനുളള കഴിവില്ലാത്തതു കൊണ്ട് പടങ്ങള്‍ കണ്ടാണ് അവിടുത്തെ രൂപം മനസ്സിലാക്കിയത് . മനുഷ്യരൂപത്തില്‍ അവിടുത്തെ ദര്‍ശനം കിട്ടാന്‍ ഞാന്‍ നന്ദനത്തിലെ ബാലാമണിയല്ലല്ലോ, എനിക്കു ബാലാമണിയുടെ നിസ്വാര്‍ത്ഥ, നിരുപാധിക ഭക്തിയുമില്ലല്ലോ. എന്നെങ്കിലും അങ്ങനെ ഒരു കറകളഞ്ഞ ഭക്ത ആകണമെന്ന് ആഗ്രഹമുണ്ട് മാധവാ. അവിടുത്തോടുള്ള  ഭക്തി നന്മ നിറഞ്ഞ ഒരു മനുഷ്യജന്മമാകുവാന്‍ എന്നെ സഹായിക്കുമെന്നു തന്നെ കരുതട്ടെ കരുണാവാരിധേ. ഞാന്‍ ഇച്ഛിക്കുന്നു, അവിടുന്നു കല്‍പ്പിക്കുമോ ഗോവിന്ദാ?

പ്രേമികയ്ക്കും ഭക്തയ്ക്കും അപ്പുറമാണ് എനിക്ക് അവിടുത്തോടുള്ള ബന്ധം. എന്റെ ചങ്ങാതി, ചിന്തകന്‍, വഴികാട്ടി. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങ ളിലെല്ലാം, ശരിയേത്, തെറ്റേത് എന്ന് ശങ്ക വന്നിട്ടുള്ളപ്പോഴെല്ലാം, അങ്ങയുടെ ധര്‍മ്മരക്ഷോപായം എനിക്കു വഴികാട്ടി ആയിട്ടുണ്ട് കേശവാ. മഹാഭാരതത്തിലെ നിന്റെ രംഗപ്രവേശം എനിക്കെന്നും ആവേശമായിരുന്നു. എന്റെ കാഴ്ച്ചപ്പാടില്‍ നിന്റെ തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന തായിരുന്നു. ആദര്‍ശക്കുപ്പായം ധരിച്ച് ആ പേരു നിലനിര്‍ത്താന്‍ വേണ്ടി നിഷ്‌ക്രിയരായിരിക്കുന്ന ചില നേതാക്കളുണ്ട് ഞങ്ങള്‍ക്ക്. പക്ഷേ,  ആദര്‍ശത്തിനു വേണ്ടിയുള്ള ആദര്‍ശമായിരുന്നില്ല നിനക്ക്, മറിച്ച് തെറ്റും ശരിയും നിര്‍ണ്ണയിച്ച് ശരി നടപ്പിലാക്കുക എന്ന പ്രായോഗികത ആയിരുന്നു നിന്റെ രീതി. നീയും നിന്റെ കഥകളും എന്നും എനിക്ക് പ്രചോദനമാണു മുരളീധരാ. എങ്ങനെ , എന്തുകൊണ്ട് എന്ന് കേട്ടാലും മുകുന്ദാ.

നവനീതകൃഷ്ണാ, കുഞ്ഞുന്നാളില്‍ നിന്നെപ്പോലെ തന്നെ അസാരം വെണ്ണക്കൊതിച്ചി ആയിരുന്നു ഞാനും . പില്‍ക്കാലത്ത്  കൊളസ്റ്റ്രോള്‍, ഹൃദയാഘാതം എന്നെല്ലാം ഭയന്ന്് പാല്‍ വെണ്ണ, നെയ്യ് തുടങ്ങിയ ദുശ്ശീലങ്ങളെല്ലാം പാടേ ഉപേക്ഷിച്ചു. എന്നിട്ടും നീ രോഗിയായില്ലേ എന്ന നിന്റെ ചിരി എനിക്കു കാണാം. ഹും, അതും നിന്റെ ലീല, ഞാന്‍ ആഗ്രഹിക്കുന്നതൊന്ന്, നീ നടത്തുന്നതു മറ്റൊന്ന്.

ബാലഗോപാലനായ നീ കെട്ടിയിട്ട ഉരല്‍ ഉരുട്ടി നടന്നതും, വായ് പിളര്‍ന്ന് ഈരേഴുലകവും കാട്ടിയതും, ഗോവര്‍ദ്ധനം കുടയായ് പിടിച്ചതും, കാളിയമര്‍ദ്ദനം ആടിയതും മറ്റനേകം കൃഷ്ണലീലകളും  കുട്ടിക്കാലത്ത് നിന്നെ ഞങ്ങളുടെ സ്‌പൈഡര്‍മാനും ഫാന്റവും ആക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ നിന്റെ കുസൃതികളേക്കാള്‍ എനിക്കു കൂടുതല്‍ പ്രിയതരം സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തിലെ കുട്ടിക്കാലമാണ്് . യമുനയുടെ തീരത്തെ ഏതാണ്ട് വിജനമായ പ്രദേശത്തുള്ള ആശ്രമത്തില്‍ നിങ്ങള്‍ പറക്ക മുറ്റാത്ത 30 കുഞ്ഞുങ്ങളും ഗരുവും പത്‌നിയും ഒരു കുടുംബം പോലെ കഴിഞ്ഞ് ജ്ഞാനം നേടിയ രീതി എത്ര മഹത്തരം.പൊടിക്കുട്ടികളായ നീയും കൂട്ടുകാരും കണ്ണു കാണാത്ത കൊച്ചുവെളുപ്പിനു യമുനയില്‍ സ്്‌നാനം ചെയത് ആശ്രമാവ ശ്യങ്ങള്‍ക്കുള്ള പൂജാപുഷ്പങ്ങളും വിറകുകളും സസ്യലതഫല മൂലാദികളും ശേഖരിച്ചു. കടുത്ത  മഴയോ കൊടുങ്കാറ്റോ കലങ്ങി മറിഞ്ഞ യമുനയോ എന്നു വേണ്ട ഒരു പ്രതികൂല കാലാവസ്ഥയും ആ ദിനചര്യയ്ക്ക്  തടസ്സമായില്ല. പ്രകൃതിയോടു നിരന്തര താദാത്മ്യം പ്രാപിച്ച്, പ്രകൃത്യനുയോജ്യമായ, ആരോഗ്യജീവിതവും നയിച്ചു നിങ്ങള്‍. പഠനശേഷം ഒന്നിച്ചു പോയി എല്ലാവര്‍ക്കു മുള്ള ആഹാരം ഭിക്ഷ യാചിച്ചു വാങ്ങി. അങ്ങനെ ജാതി വര്‍ണ്ണവിവേചനമേതുമില്ലാത്ത സഹവര്‍ത്തിത്വ പാഠങ്ങള്‍ പഠിച്ചു. ഏതു വിപരീത ജീവിത സാഹചര്യങ്ങളിലും പിടിച്ചു നില്‍ക്കാനുള്ള പ്രാപ്തി നേടി.

എന്നാല്‍ ഞങ്ങളോ, മഴയത്തു മുറ്റത്തിറങ്ങിയാല്‍ 'അയ്യോ പനി പിടിക്കും, കയറി വായോ ',  വെയിലത്തിറ ങ്ങിയാല്‍ 'തല വിയര്‍ത്ത് ജലദോഷം വരും, കയറി വായോ ' മഴയും വെയിലുമില്ലാത്തപ്പോള്‍ മുറ്റത്തിറങ്ങി യാലോ, ' മണ്ണു പുരണ്ട് ചൊറി പിടിക്കും, കയറി വായോ ' എന്ന് മക്കളെ വളര്‍ത്തി. മാത്രമോ, സ്‌നേഹമെന്നു കരുതി അമിത പരിരക്ഷ നല്‍കി അവരെ നശിപ്പിച്ചു. ജോലിത്തിരക്കു മൂലം അവരുടെ ഒപ്പം കൂടുതല്‍ സമയം ചെലവാക്കാന്‍ കഴിയാത്തതിന്റെ കുറ്റബോധം സാധനങ്ങള്‍ വാങ്ങിക്കൊടുത്ത് പരിഹരിക്കാന്‍ ശ്രമിച്ചു. ഫല മോ, ചുമതലകളില്ലാത്ത അവകാശങ്ങള്‍ മാത്രമുള്ള ഒരു വിഭാഗക്കാരാക്കി അവരെ വളര്‍ത്തിയെടുത്തു.തീയില്‍ കുരുക്കാത്തതു കൊണ്ട് വെയിലത്തു വാടുന്നു അവര്‍.

64 കലകളും ശാസ്ത്രങ്ങളും സ്വായത്തമാക്കി ആശ്രമത്തില്‍  നിന്നു വിട പറയും നേരം സാന്ദീപനി ആചാര്യന്‍ നല്‍കിയ ഉപദേശം നീ എന്നും ശിരസാ വഹിച്ചുവല്ലോ. ആ അരുള്‍ മുത്തുകളെല്ലാം രത്‌നങ്ങളേക്കാള്‍ വിലയേറിയവത്രേ. അതില്‍ 'സത്യധര്‍മ്മങ്ങള്‍ വെടിയരുത്, സ്വന്തം ക്ഷേമം ഉപേക്ഷിക്ക യുമരുത് ' എന്നതേ്രത എനിക്കേറ്റം ഇഷ്ടം. സത്യധര്‍മ്മത്തിനൊപ്പം പ്രാധാന്യം അവനവന്റെ ക്ഷേമത്തിനും മഹര്‍ഷി നല്‍കിയല്ലോ. ഞങ്ങള്‍ സ്ത്രീകള്‍ക്ക് സ്വന്തം ക്ഷേമം എന്നാല്‍ വീട്ടിലെ മറ്റു കുടുംബാഗങ്ങളുടെ ക്ഷേമം എന്നാണ് അര്‍ത്ഥം. കുടുംബാംഗങ്ങള്‍  വേദനിച്ചാലോ എന്ന് രോഗം വന്നാല്‍ പോലും കഴിവതും ഞങ്ങള്‍ പുറത്തു പറയില്ല. അപ്പോഴും അവര്‍ക്കു വേണ്ടി പണിയെടുത്തുകൊണ്ടിരിക്കും! സര്‍ക്കാരിലെ അവശ്യസര്‍വ്വീസുകാര്‍ പോലും ഇപ്പോള്‍ മെച്ചപ്പെട്ട സേവനവേതനവ്യവസ്ഥകള്‍ക്കായി സമരം ചെയ്യുന്നു, എന്നാല്‍ വേതനമില്ലാത്ത സേവനം നല്‍കുന്ന  കുടുംബത്തിന്റെ അവശ്യസര്‍വ്വീസ് നടത്തിപ്പുകാരായ ഞങ്ങള്‍ സമരം ചെയ്യാറില്ല.

ഇഷ്ടമുള്ള പുസ്തകം വായിക്കാന്‍, എഴുതാന്‍, നാടകം കാണാന്‍, ആടാന്‍, പാടാന്‍ , കൂട്ടുകാരുമായി ചുറ്റിയടിക്കാന്‍, അങ്ങനെയങ്ങനെ നിങ്ങള്‍ എന്ന വ്യക്തിക്കു ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനായി നിങ്ങള്‍ സ്വയം സമയം കണ്ടെത്തണം എന്ന് ആരെങ്കിലും പറഞ്ഞാലോ, ഞങ്ങള്‍ ത്യാഗസുരഭിലരായ സ്ത്രീരത്‌ന ങ്ങള്‍ തന്നെ നഖശിഖാന്തം അതെതിര്‍ക്കും മുരളീമുകുന്ദാ. അതാണ് വിരോധാഭാസം. അവനവന്റെ ക്ഷേമം തീരെ അവഗണിച്ച്, വര്‍ഷങ്ങളായി സഹിക്കുന്ന ഈ അടിമത്തത്തിന് സമൂഹം ഉദാത്തസുന്ദര പേരുകള്‍ ചാര്‍ത്തി തന്നിട്ടുണ്ട്. ത്യാഗം, സ്‌നേഹം! അത് മനസ്സില്‍ പതിഞ്ഞു പോയവരത്രേ ഞങ്ങള്‍ ഭാരതസ്ത്രീകള്‍. പോരാത്തതിന്  സ്ത്രീകള്‍ നശിച്ചാല്‍ സമൂഹവും നശിക്കും എന്ന് സര്‍വ്വചുമതലകളും നീയും സ്ത്രീക്കു മേല്‍ ചുമത്തിയല്ലോ.അത് എനിക്ക് ലവലേശം ഇഷ്ടമായില്ല മാധവാ. പുരുഷന്മാര്‍ ജോലി ചെയ്തു സമ്പാദി ക്കും, സ്ത്രീകള്‍ കുട്ടികളെ വളര്‍ത്തല്‍സഹിതമുള്ള സകല വീട്ടുകാര്യങ്ങളും നോക്കും എന്ന കാലത്തെ രീതികള്‍  സ്ത്രീകളും പുറത്തു പോയി ജോലി ചെയ്യാന്‍ തുടങ്ങിയിട്ടും മാറിയിരുന്നില്ല ഇവിടെ.സോഫ്‌റ്റ്വെയര്‍ വിപ്ലവത്തോടെ കേരളം വിട്ടു പുറത്തു പോയ കുട്ടികള്‍ പക്ഷേ പരസ്പര ധാരണയില്‍ വീട്ടുജോലികളും പങ്കുവയ്ക്കുന്നുണ്ട്, സമാധാനം.

സാന്ദീപനി മഹര്‍ഷി എന്നെ മറ്റൊന്നു കൂടി പഠിപ്പിച്ചു. വ്യക്തി ജീവിതത്തിലെ ഒരു തിരിച്ചടിയും കര്‍മ്മത്തില്‍ നിന്ന് ഒഴിവാകാനുള്ള പ്രേരണയാകരുത് എന്ന്. തന്റെ ഒരേയൊരു പുത്രനെ രാക്ഷസര്‍ കൊണ്ടു പോയിട്ടും മഹര്‍ഷി ദുഃഖിച്ചു കാലം കഴിച്ചു കൂട്ടിയില്ല. അദ്ധ്യാപനവൃത്തി തുടര്‍ന്നു. അതുകൊണ്ട ല്ലേ മഹര്‍ഷിക്കു നിന്നെ ശിഷ്യനായ് ലഭിച്ചതും നീ ഗുരുദക്ഷിണയായി പുത്രനെ വീണ്ടെടുത്തു കൊടുത്തതും? ഇക്കാലത്ത് അതൊന്നും സാദ്ധ്യമല്ല, എങ്കിലും ഒരു മഹാദുഃഖവും കര്‍മ്മതടസ്സത്തിനുള്ള ന്യായമല്ല എന്നു മനസ്സിലാക്കുന്നു.

സ്യമന്തകം കാണാതായപ്പോള്‍ നിന്നെ നാട്ടുകാരെല്ലാം സംശയിച്ചു. വാക്കിലൂടെ മറുപടി നല്‍കാതെ നീ ശ്രമപ്പെട്ട് അതു കണ്ടുപിടിച്ചു. ലോകത്തേക്കാള്‍ 3 ദിവസം മൂത്ത ജാംബവാനോട് 18 ദിവസം ഗുഹയില്‍ ഘോരയുദ്ധം ചെയത് നീ രത്‌നം വീണ്ടെടുത്തു, ജാംബവതിയെ വേള്‍ക്കുകയും ചെയ്തു. മണിയുമായി ദ്വാരകയിലെത്തി പൗരസദസ്സില്‍ ഹാജരാക്കി സത്യം തെളിയിച്ച നീ അത് സത്രാജിത്തിനു തന്നെ തിരികെ നല്‍കി. അതേ്രത ആണത്തം.

ഇപ്പോള്‍ കേസുകെട്ടുകളില്‍ പെടുന്ന നേതാക്കള്‍ ഇങ്ങനെ സത്യം തെളിയിക്കാന്‍ സ്വന്ത നിലയില്‍ ശ്രമിക്കാറില്ല, പകരം 'നിയമം നിയമത്തിന്റെ വഴിക്കു നീങ്ങും' എന്നൊരു ഒഴുക്കന്‍ മറുപടി പറയും, അത്ര തന്നെ. യാതൊരു നിയന്ത്രണവുമില്ലാത്തവരെന്ന് നമ്മള്‍ സദാചാരപോലീസുകാര്‍ പരിഹസിക്കുന്ന പടിഞ്ഞാറുകാര്‍ക്ക് പെണ്‍കേസില്‍ പെട്ടാല്‍ പിന്നെ ഒരു നിമിഷം നേതൃപദവി തുടരാന്‍ പറ്റില്ല. പക്ഷേ ഇവിടേെയാ, എത്ര കേസുകള്‍ കൂടുന്നുവോ അത്രയും അലങ്കാരം, തെരഞ്ഞെടുപ്പുയുദ്ധത്തില്‍ വളരെ വലിയ ഭൂരിപക്ഷം! ഹാ,ഹാ ഞങ്ങള്‍ സദാചാരത്തിന്റെ ഹോള്‍സെയിലുകാര്‍!
തുടരും..................

രണ്ടാം ഭാഗം ഇവിടെ
മൂന്നാം ഭാഗം ഇവിടെ

പ്രചോദനം-1.SRI KRISHNA- THE DARLING OF HUMANITY-A.S.P.AIYYAR
                          2. മഹാഭാരത സംഗ്രഹം- സ്വാമി ദ്വയാനന്ദതീര്‍ത്ഥ
                          3. കേട്ടും വായിച്ചും മനസ്സില്‍ പതിഞ്ഞുപോയ പലതും.
                 




Friday, November 19, 2010

പഴമയിലെ പുതുമ


ലണ്ടനില്‍ കൂടുതല്‍ യാത്ര ചെയ്തപ്പോള്‍ ഒന്നു മനസ്സിലായി, പഴമ ഒരാവേശമാണ്, അഭിമാനമാണ് ഈ ജനതതിക്ക്. അത് അവര്‍ നല്ലവണ്ണം വില്‍ക്കുന്നുമുണ്ട്. പലയിടത്തും പോകുമ്പോള്‍ 'ഈശ്വരാ 19-ാം നൂറ്റാണ്ടിനു ശേഷം ഇവിടെ ആരും ഒന്നും പണിതില്ലേ' എന്നു തോന്നിപ്പോയി. കെട്ടിടങ്ങള്‍ മിയ്ക്കതും പഴയത്. പണിത വര്‍ഷം, 1897 എന്നിങ്ങനെ ,എഴുതി വച്ചിട്ടുണ്ടാകും. പക്ഷേ കണ്ടാല്‍ പുതുപുത്തന്‍ പോല. നന്നായി സൂക്ഷിച്ചിരിക്കുന്നു. ഇവിടെ ലാറി ബേക്കര്‍, ശങ്കര്‍ മോഡല്‍ എന്നറിയപ്പെടുന്ന തരം പുറം തേയ്ക്കാത്തവയാണ് കെട്ടിടങ്ങള്‍ അധികവും. പെയിന്‍റു ചെയത കെട്ടിടങ്ങള്‍ കുറവ്. ഹ്യുമിഡിറ്റി കുറവായതു കൊണ്ടാവുമോ ഒന്നും കേടുവരാതെ നില്‍ക്കുന്നത് . ലണ്ടനില്‍ പുതിയ ഓഫീസ് കെട്ടിടങ്ങള്‍ കണ്ടവയെല്ലാം ഇവിടെ ഇപ്പോള്‍ പണിയുമ്പോലെ ഗ്ലാസ്സ് ഇട്ടവ തന്നെ.

ഇവിടെ നമ്മള്‍ വീടുള്ള സ്ഥലം വാങ്ങുമ്പോള്‍ സാധാരണ പറയാറുള്ള ഒരു പല്ലവി ഉണ്ട് ഓ, വീടു കണക്കാക്കാനില്ല, അതു പഴയതാണ് എന്ന്. ലണ്ടനില്‍ പക്ഷേ പഴമ കൂടുന്തോറും വീടുകള്‍ക്കു വില കൂടുന്നു. 5 സെന്‍റും വീടും കിട്ടുന്ന വിലയ്ക്കു തന്നെ ചിലപ്പോള്‍ ഒരേക്കറും വീടും കിട്ടിയെന്നു വരാം,, കാരണം അവിടെ വീടിനാണു വില! മുന്‍പു സൂചിപ്പിച്ച ഗ്രീന്‍ ബെല്‍റ്റ് നില നിര്‍ത്തല്‍ മൂലം വാങ്ങിയിട്ടാലും അവിടെ നാലു കെട്ടിടം വച്ച് വാടകയ്ക്ക് കൊടുക്കാനൊന്നുമാവില്ല. പിന്നെ മെയിന്‍റനന്‍സ് ചെലവുകളും.


Built in 1897!Only 113 years old!

തേംസിലൂടെ ഒരു ബോട്ടുയാത്ര.

എംബാങ്ക്‌മെന്‍റില്‍ തേംസ് തീരത്തിലൂടെ നടക്കവേ ഒളിവര്‍ ട്വിസ്റ്റ് ഓര്‍മ്മയില്‍ എത്തി. തെരുവു കലാപരിപാടികള്‍ തകര്‍ക്കുന്നു. മാജിക്ക്, കയ്യില്‍ വലിയ സുതാര്യ ബോളുകളിട്ട് മെയ്യഭ്യാസം, പെയിന്‍റിംഗ്. ആളുകള്‍ക്ക് ഇതെല്ലാം നന്നെ രസിക്കുന്നുണ്ട്. ലണ്ടന്‍ ഐ കണ്ട്, അവിടുത്തെ പ്രസിദ്ധമായ തേന്‍ വാഫിള്‍ കഴിച്ച് വെസ്റ്റ്  മിനിസ്റ്റര്‍ ബ്രിഡ്ജിലൂടെ നടന്ന് ബിഗ് ബെന്‍, പാര്‍ലമെന്‍റു മന്ദിരം എല്ലാം കണ്ട് പിന്നെ ബോട്ടിംഗ. ഗൈഡ്, പോകുന്ന വഴിക്കുള്ള കാഴ്ച്ചകളെല്ലാം നര്‍മ്മം ചാലിച്ച് വര്‍ണ്ണിക്കുന്നുണ്ടായിരുന്നു. പതിവു പോലെ പഴമയുടെ ഗാംഭീര്യം തുളുമ്പുന്ന കാഴ്ച്ചകള്‍ ഇരു കരയിലും. പക്ഷേ തേംസ് നദി കലങ്ങി തന്നെയായിരുന്നു. ബോട്ടു യാത്രയാവാം ഇതിനു കാരണം. പ്ലാസ്റ്റിക് , ചപ്പുചവറുകള്‍ ഒന്നും നിക്ഷേപിച്ചിട്ടില്ല. തേംസ് ഇവര്‍ക്ക് പവിത്രമായ ഒരു വികാരമാണ് എന്നു തോന്നി. അതിനെ ചുറ്റി നഗരം, DLR എന്ന ഡോക്ക്‌ലന്‍ഡ് ലൈറ്റ് റെയില്‍വേ.



London Eye














A play -Tower of London

കോഹിനൂര്‍ രത്നം വെച്ചിരിക്കുന്ന ടവര്‍ ഓഫ് ലണ്ടന്‍ പുറത്തു നിന്ന് കണ്ടതെയുള്ളു. അവിടെ ഒരു നാടകം കളിക്കുന്നത് കുറച്ചു നേരം നോക്കി നിന്നു.

ട്രഫാള്‍ഗര്‍ സ്‌ക്വയര്‍

ലണ്ടന്‍റെ ഹൃദയഭാഗത്തുള്ള, യുദ്ധസ്മാരക പ്രതിമകള്‍ പേറുന്ന ഇവിടം പ്രതിഷേധറാലികള്‍ക്കും യോഗങ്ങള്‍ക്കും കൂടി അനുവദിച്ചിരിക്കുന്ന സ്ഥലമാണ്. ഒരര്‍ത്ഥത്തില്‍ ജനാധിപത്യം നിലനിര്‍ത്തുന്നയിടം. 1800 മുതല്‍ സ്ഥിരമായി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന സ്ഥലം.








1805 ല്‍ ട്രഫാള്‍ഗര്‍ യുദ്ധം ജയിച്ചതിനു സ്മാരകമായി അഡ്മിറല്‍ നെല്‍സണ്‍ നെ ആദരിക്കാനായാണ് 5 മീറ്റര്‍ ഉയരമുള്ള നെല്‍സണ്‍ കോളം നിര്‍മ്മിച്ചത്. പിന്നീട് പല പ്രതിമകളും വന്നു. 2010 മെയ് 24 നു സ്ഥാപിച്ച നെല്‍സണ്‍ ന്‍റെ യുദ്ധക്കപ്പല്‍ ഒരു കുപ്പിയില്‍ (Nelson's ship in a bottle)  എന്നതാണ് അവസാനമായി വച്ചത്. ഇനിയും പണിപ്പുരയിലുണ്ട് മാറ്റങ്ങള്‍ ഏറെ. നാഷണല്‍ ഗ്യാലറിയില്‍ പ്രശസ്ത പെയിന്‍റിംഗുകള്‍ പലതും കണ്ടു.

ബക്കിംഗാം പാലസ് ചേഞ്ച് ഓഫ് ഗാഡ്‌സ്(Change of Guards), ഹൈഡ് പാര്‍ക്ക്.
ബക്കിംഗാം പാലസില്‍ ഒരു കൂട്ടര്‍ ഒഴിഞ്ഞ് അടുത്ത കൂട്ടര്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങ് കാണാന്‍ വലിയ തിരക്കാണ് എന്നും. ഒരു മണിക്കൂര്‍ മുമ്പെത്തിയിട്ടും മുകളില്‍ കയറി ഇരിക്കാന്‍ കഴിഞ്ഞില്ല. ഫൗണ്ടനു താഴെയുള്ള കുളത്തിന്‍ കരയിലെ  മതിലില്‍ ഇരുപ്പു പിടിച്ചു. താഴെ വെള്ളത്തില്‍ ഇഷ്ടം പോലെ തുട്ടുകള്‍! ആഗ്രഹസഫലീകരണം എന്ന് ആള്‍ക്കാര്‍ ഇടുന്നതാണ്. ഇതു തന്നെ മാരിടൈം മ്യസിയത്തിലും കണ്ടിരുന്നു.





ദേ, കണ്ടോ, ഇംഗ്ലീഷ് അറിയാത്ത ഇംഗ്ലീഷുകാരുടെ ഇടയില്‍ എന്നെ കണ്ടോ? ഞാന്‍ Is it over എന്നൊരു കുഞ്ഞു ചോദ്യമേ അടുത്തു നിന്ന മദാമിനോടു ചോദിച്ചുള്ളു. പക്ഷേ അവര്‍ എന്നെക്കൊണ്ട് നാലു പ്രാവശ്യം ചോദിപ്പിച്ചൂന്നേ. ഹും, ഇംഗ്ലീഷുകാരിയാണെന്നു പറഞ്ഞിട്ട് എന്താ കാര്യം? ഇംഗ്ലീഷ് അറിയണ്ടേന്ന്?











'ബാലി വന്നു, സുഗ്രി വന്നു, പിന്നെ രണ്ടു വേഷം വന്നു' എന്ന മട്ടില്‍ കുതിരകളും കണ്ണു മറയ്ക്കുമ്പോലെ കറുത്ത തൊപ്പി ഇട്ട ചുവന്ന കുപ്പായക്കാരും, പിന്നെ ബാന്‍ഡ് മേളവുമായി ഉത്സവപ്രതീതി !ഇവരെ അനുകരിച്ചാണ് നമ്മുടെ സ്വാതന്ത്ര്യദിന പരേഡുകളും മറ്റും എന്നു തോന്നി.

അവിടെ നിന്നപ്പോള്‍ മനസ്സു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ പഴയൊരു സ്വാതന്ത്യദിനത്തിലേക്കു പോയി. ഞങ്ങള്‍ രണ്ടുപേരും രണ്ടു കൂട്ടുകാരികളും.ദേശീയ ഗാനം വന്നപ്പോള്‍ ഞങ്ങള്‍ നാലു കുട്ടികള്‍ ആദരപൂര്‍വ്വം എണീറ്റു നിന്നു. തുടങ്ങിയില്ലേ ഇരിക്കാന്‍ ആവശ്യപ്പെടല്‍...ഇരിക്കെടീ... വീട്ടീന്ന് അമ്മ പറഞ്ഞു വിട്ടതാ എണീറ്റു നില്‍ക്കാന്‍ തുടങ്ങി പല രാഗത്തിലും താളത്തിലും പലതും. വിസിലടി, ആക്രോശം. ഉള്ളില്‍ പേടിയോടെങ്കിലും ചെയ്യുന്നതു ശരിയെന്ന ഉത്തമബോദ്ധ്യത്തില്‍ കരച്ചിലടക്കി പേടി പുറത്തു കാട്ടാതെ ഞങ്ങള്‍ ഇരിക്കാതെ അറ്റന്‍ഷനില്‍ തന്നെ നിന്നു. അപ്പോള്‍ തൊലിക്കട്ടിയാണത്രേ. ശരി എന്നു ഉത്തമബോദ്ധ്യമുള്ള കാര്യം ചെയ്യണമെങ്കിലും ഇത്തിരി വിഷമം തന്നെ. അത് ആദ്യത്തേയും അവസാനത്തേയും പരേഡു കാണലായിരുന്നു.
രാജകുടുംബം അന്നാടിനു വലിയൊരു വരുമാന സ്രോതസ്സാണ്. അതുകൊണ്ടു തന്നെയാവും അവര്‍ ഇപ്പോഴും അതു നിലനിര്‍ത്തി പോരുന്നത്. സര്‍വ്വം റോയല്‍ മയം !

കൊട്ടാരമുറ്റത്തുനിന്ന് സെന്‍റ്. ജയിംസ് പാര്‍ക്കിലൂടെ ഹൈഡ് പാര്‍ക്കിലേക്കു പോകുമ്പോള്‍ കോമണ്‍വെല്‍ത്ത് മെമ്മോറിയല്‍ മോണുമെന്‍റ്. ഇന്‍ഡ്യ,പാക്കിസ്ഥാന്‍ മുതലായ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനുവേണ്ടി യുദ്ധം ചെയതു മരിച്ചവര്‍ക്കുള്ള സ്മാരകം! അതില്‍ നൈജീരിയന്‍ എഴുത്തുകാരനും കവിയുമായിരുന്ന ബെന്‍ ഒക്ക്‌റി( Ben Okri) യുടേതായി ഒരു ചെറിയ കുറിമാനം-'നമ്മുടെ ഭാവികാലം ഭൂതകാലത്തേക്കാള്‍ വലുതത്രേ' (Our Future is Greater Than Our Past). പുതു റീത്തുകള്‍ വച്ചിരുന്നു അവിടെ. 

ഹൈഡ് പാര്‍ക്കില്‍ ധാരാളം മെരുങ്ങിയ അണ്ണാന്മാരുണ്ട്. വിളിച്ചാല്‍ ഭക്ഷണം എന്നു കരുതി ഓടി വരും. നഗരമദ്ധ്യത്തില്‍ 350 ഏക്കര്‍ വരുന്ന ഹൈഡ് പാര്‍ക്ക്,അതില്‍ 28 ഏക്കര്‍ തടാകം , പിന്നെ 275 ഏക്കര്‍ വരുന്ന കെന്‍സിംഗ്ടണ്‍ ഗാര്‍ഡന്‍!








ചരിത്രമുറങ്ങുന്ന പല വീടുകളുണ്ട് ഹൈഡ് പാര്‍ക്കിനു ചുറ്റും. 22, ഹൈഡ് പാര്‍ക്ക് ഗേറ്റ് വെര്‍ജീനിയ വൂള്‍ഫിന്‍റേതെങ്കില്‍ 28, ഹൈഡ്പാര്‍ക്ക് ഗേറ്റ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റേതാണ്. അങ്ങനെ ഇനിയെത്ര!