Sunday, December 13, 2009

ചില നേരങ്ങളില്‍ ചില മനുഷ്യര്‍

അതെ , ഈ ടൈറ്റില്‍ കടമെടുത്തതാണ്‌.. ചില നേരങ്ങളില്‍ ചില മനിതര്‍കള്‍ എന്ന തമിഴ്‌ സിനിമാപ്പേരിന്റെ മലയാളം തന്നെ.

നമുക്ക്‌ ചുറ്റും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ വച്ച്‌ നമ്മുടെ മനസ്സ്‌ ഓരോരുത്തര്‍ക്ക്‌്‌ ഓരോ റേറ്റിംഗ്‌ നല്‍കും. അതു മനഃപൂര്‍വ്വം സംഭവിക്കുന്നതല്ല. സംഭവിച്ചു പോകുന്നതാണ്‌. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ ഈ റേറ്റിംഗ്‌ തകിടം മറിയും. അത്‌ അംഗീകരിക്കാന്‍ നമ്മള്‍ ബുദ്ധിമുട്ടും. എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം ഒന്നേയുള്ളു, ചില നേരങ്ങളില്‍ ചില മനുഷ്യര്‍!

നിര്‍ഭയനും സത്യസന്ധനുമായ , സ്വന്തം അധികാരം നേരാംവണ്ണം വിനിയോഗിക്കുവാന്‍ കഴിവുള്ള, അഭിമാനിയായ , നട്ടെല്ലുള്ള ഉദ്യോഗസ്ഥന്‍ എന്നായിരുന്നു പഴയ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ ശ്രീ.ടി.എന്‍. ശേഷനെപ്പറ്റി മനസ്സു കോറിയിട്ട ചിത്രം. പക്ഷേ ഒരു നാള്‍ കേട്ടു, അദ്ദേഹം ഇന്‍ഡ്യന്‍ പ്രസിഡന്റാക്കണമെന്ന്‌ പലരോടും അഭ്യര്‍ത്ഥിച്ചുവെന്ന്‌. മനസ്സിലെ വിഗ്രഹം തകരാനൊരുങ്ങിയപ്പോള്‍ മനസ്സു തന്നെ മന്ത്രിച്ചു.....അദ്ദേഹം ചെയ്‌ത നല്ല കാര്യങ്ങള്‍ ഇല്ലാതാകുന്നില്ലല്ലോ.....പിന്നെ ഇത്‌.....ചില നേരങ്ങളില്‍ ചില മനുഷ്യര്‍...അത്ര തന്നെ!

ന്യായാധിപന്‍ എന്ന വാക്കിന്റെ നിര്‍വ്വചനമായി കണ്ടിരുന്ന പേരാണ്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ . ആ നല്ല പബ്ലിക്ക്‌ ഒബ്‌സേര്‍വ്വറുടെ സാമൂഹ്യപ്രതിബദ്ധതയ്‌ക്കു മങ്ങലേല്‍പ്പിക്കാന്‍ പ്രായത്തിനും ആയിട്ടില്ല. ഒരിക്കല്‍ കേട്ടു , അദ്ദേഹം ലണ്ടനിലെ ഒരു മദാമ്മയുടെ സഹായത്തോടെ അന്തരിച്ച ഭാര്യയുമായി സംസാരിച്ചുവെന്ന്‌. അദ്ദേഹത്തെപ്പോലൊരാള്‍ ഒരിക്കലും കള്ളം പറയില്ല. അങ്ങനെയുള്ളൊരാള്‍ പറയുമ്പോള്‍ അത്‌ അവിശ്വസിക്കാന്‍ പ്രയാസവും. അദ്ദേഹം അതു പറയാതിരുന്നെങ്കില്‍............അതെ, ചില നേരങ്ങളില്‍ ചില മനുഷ്യര്‍.........
ജനാധിപത്യത്തിന്റെ കാവല്‍ക്കാരനായ ആ വന്ദ്യവയോധികനോടുള്ള സ്‌നേഹാദരങ്ങള്‍ക്ക്‌ ഒട്ടും കുറവില്ല ഇപ്പോഴും.

പട്ടിണി കിടന്ന പഴയ കാലത്തെക്കുറിച്ച്‌ പറയാന്‍ യാതൊരു മടിയുമില്ല ശ്രീ.യേശുദാസ്‌ എന്ന വലിയ കലാകാരന.്‌ അത്‌ അദ്ദേഹത്തിന്റെ മനസ്സിന്റെ വലിപ്പമാണ്‌ കാണിക്കുന്നത്‌......കയറി വന്ന പടവുകള്‍ മറക്കുന്നവരാണ്‌ പലരും. പ്രത്യേകിച്ച്‌ , നാലാള്‍ അറിയുന്ന നിലയില്‍ എത്തിയാല്‍ പിന്നെ യാതൊരു മടിയുമില്ലാതെ വെള്ളിക്കരണ്ടിയുമായാണ്‌ ജനിച്ചത്‌ എന്നും തറവാട്ടു മാഹാത്മ്യവും മറ്റും വലിയ വായില്‍ എഴുന്നള്ളിക്കുന്നവരുണ്ട്‌. അങ്ങനെയല്ലാത്തതിനാലാണ്‌ ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തോട്‌ ആദരവു കൂടുതല്‍ തോന്നിയത്‌ .

അദ്ദേഹവും വയലാര്‍ രാമവര്‍മ്മയുടെ കുടുംബവുമായിട്ടുള്ള ബന്ധം വളരെ പഴയതാണ്‌. വയലാറിന്റെ അമ്മ ഏറെ സ്‌നേഹിച്ചിരുന്ന ശ്രീ. യേശുദാസിനെ കാണണമെന്ന്‌ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിനു കൂട്ടാക്കിയില്ലെന്നും അതില്‍ ആ സാധ്വി ഏറെ വേദനിച്ചുവെന്നും ഒരിക്കല്‍ ശ്രീ.വയലാറിന്റെ ഭാര്യ പറഞ്ഞത്‌ മനോവേദനയോടെയാണ്‌ ശ്രവിച്ചത്‌. അതിനു തക്കതായ കാരണം കാണുമെന്നും അത്‌ അദ്ദേഹം അവരെ അറിയിക്കുമെന്നും കരുതി. പക്ഷേ അതുണ്ടായതായി കേട്ടില്ല. (ഞാനറിയാത്തതാണോ എന്നറിയില്ല). അപ്പോഴും സ്വയം സമാധാനിച്ചു........ ചില നേരങ്ങളില്‍ ചില മനുഷ്യര്‍.

പിന്നീട്‌ ശ്രീ. വയലാര്‍ ശരത ്‌ചന്ദ്രവര്‍മ്മയുടെ ഒരഭിമുഖം ആ വിഷമം ഒട്ടു മാറ്റി. തരംഗിണിയാണ്‌ ആദ്യം അദ്ദേഹത്തിന്റെ കവിതകള്‍ കാസറ്റാക്കിയതെന്നും അത്‌ എഴുതാന്‍ ശ്രീ.ദാസ്‌ തന്നെ നേരിട്ട്‌ ഏല്‍പ്പിക്കുകയായിരുന്നുവെന്നും (ഓര്‍മ്മയില്‍ നിന്ന്‌ എഴുതുകയാണ്‌) നന്ദിപൂര്‍വ്വം അദ്ദേഹം അനുസ്‌മരിച്ചു. നിറഞ്ഞ സന്തോഷത്തോടെയാണ്‌ അതു ശ്രവിച്ചത്‌.


നമ്മുടെ സുഹൃത്‌ - ബന്ധു വലയത്തിലുള്ളവരുടെ പെരുമാറ്റവും നമ്മെ ഇങ്ങനെ ചിലപ്പോഴെങ്കിലും അത്ഭുതപ്പെടുത്താറുണ്ട്‌. മിയ്‌ക്കപ്പോഴും വേദനിപ്പിക്കുന്നു, വല്ലപ്പോഴും സന്തോഷിപ്പിക്കുന്നു.......സന്തോഷിപ്പിക്കുന്നത്‌ നമുക്ക്‌ ഓര്‍ക്കാം......വേദനിപ്പിക്കുന്നത്‌ മറക്കാം, പക്ഷേ, ആ അനുഭവ പാഠങ്ങള്‍ നമുക്ക്‌ എന്നേയ്‌ക്കും ഓര്‍മ്മ വയ്‌ക്കാം

5 comments:

  1. അപ്രതീക്ഷിത പെരുമാറ്റം നേരിടേണ്ടി വരുമ്പോള്‍ സമാധാനിക്കുക-ചില നേരങ്ങളില്‍ ചില മനുഷ്യര്‍!

    ReplyDelete
  2. ശരിയാണ്, ശ്രീ.കൃഷ്ണയ്യര്‍ ആത്മാവുമായി സംസാരിച്ചു എന്ന് പറയുന്നത് കേട്ട് അദ്ദേഹത്തോടുള്ള ബഹുമാനത്തിനു അല്പം ഉലച്ചില്‍ തട്ടിയിരുന്നു, ആ സമയത്ത്.
    നല്ല എഴുത്ത്, ആശംസകള്‍!

    ReplyDelete
  3. ചില നേരങ്ങളില്‍ ചില മനുഷ്യര്‍.
    its common phenomenon across all so called "celebities"

    ReplyDelete
  4. യേശുദാസിനെ പൊരി വെയിലത്ത മദ്യം കഴിക്കാന്‍ കൂട്ടാക്കാത്തതിണ്റ്റെയോ മറ്റോ പേരില്‍ കാറില്‍ നിന്നും വയലാര്‍ അപഹസിച്ചു ഇറക്കി വിട്ടു എന്നും (ചെന്നയില്‍ വച്ച്‌) അതുകൊണ്ടാണു വയലാര്‍ അവാര്‍ഡ്‌ പണം പിരിക്കാന്‍ ചെന്ന മലയാറ്റൂരിനും മറ്റും അഞ്ചു പൈസ പോലും കൊടുക്കാത്തതെന്നും കേട്ടിട്ടുണ്ട്‌ വിഗ്രഹങ്ങള്‍ അടുത്തറിയുമ്പോള്‍ കളിമണ്‍ പ്രതിമകള്‍ ആയി തോന്നും അതാണു പ്രക്ര്‍തി നിയമം കാരണം മനുഷ്യന്‍ അപൂര്‍ണ്ണനാണു മഹാഭാരതത്തിലെ ഓരോ കഥാപാത്രവും ഇങ്ങിനെ ഹീറോ ആയിരിക്കുമ്പോഴും ആണ്റ്റിഹീറൊ അല്ലേ യുധിഷ്ടിരന്‍ എന്തിനു ദ്രോണരെ കൊല്ലാന്‍ കള്ളം പറഞ്ഞു? നമ്മള്‍ വറ്‍ഷിപ്പ്‌ ചെയ്യുന്ന എഴുത്തുകാരും രാഷ്ട്റീയക്കാരും ഒക്കെ അടുത്തറിയുമ്പോള്‍ വിഗ്രഹ്ങ്ങള്‍ ഉടയും അതിനാല്‍ മുന്‍ വിധി പാടില്ല

    ReplyDelete
  5. ശരിയാണു മൈത്രേയി, പ്രശസ്തരായ പലരും സാധാരണക്കാരേക്കാൾ മനുഷ്യത്വം കുറഞ്ഞവരാണെന്നു ഞാൻ നേരിട്ടറിഞ്ഞ് അമ്പരന്നിട്ടുൺട്. കൃഷ്ണന്നായർ സാറ് പറയാറുള്ള പോലെ ധിഷണാശാലികൾ അവരുടെ രംഗത്തു മാത്രമേ വലിയവരാകുന്നുള്ളു. പല മഹാസാഹിത്യകാരന്മാരും അനുകമ്പ ഇല്ലാത്തവരാണെന്നെനിക്കറിയാം. ഈ പോസ്റ്റിലെ ധാർമികരോഷവും അമ്പരപ്പും പങ്കുവെക്കുന്നു.

    ReplyDelete