Showing posts with label വായന. Show all posts
Showing posts with label വായന. Show all posts

Wednesday, June 07, 2017

ഷേക്സ്പിയര്‍ രചനകളുടെ പിന്നാമ്പുറക്കഥകള്‍-03

ഭാഗം-മൂന്ന്

5.ഹാംലെറ്റ്(1599-1601)

ഷേക്‌സ്പിയറിന്റെ ഏറ്റവും പ്രശസ്തമായ ഈ നാടകം, ചതിയിലൂടെ പിതാവ് മരണപ്പെട്ട ഒരു ഡാനിഷ്(ഡെന്മാർക്ക്) രാജകുമാരനായ ഹാംലറ്റിന്റെ കഥ പറയുന്നു. സ്വന്തം മകനായ ഹാംനെറ്റ് 11 വയസ്സിൽ മരിച്ചതിന്റെ ഓർമ്മയ്ക്കായാണ് നായകനെ ഹാംലറ്റ് ആക്കിയതെന്നും കരുതപ്പെടുന്നു. സമുദ്രസഞ്ചാരികളുടെ/കടൽക്കൊളളക്കാരുടെ-വൈക്കിംഗ് കൾ- കഥ പറച്ചിലിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ കഥയെങ്കിലും ഷേക്‌സ്പിയർ ഈ ആശയത്തെ ജീവിതത്തിൽ നമുക്കെടുക്കേണ്ടി വരുന്ന പ്രയാസമുള്ള തെരഞ്ഞെടുപ്പ് ആക്കി നവീകരിച്ചിട്ടുണ്ട്. പിതാവ് നഷ്ടപ്പെട്ട മകന്റെ വേദനയിലൂടെ പറയുന്നത് ആളുകൾ സ്വാർത്ഥരും മോശക്കാരുമായാൽ എന്തെല്ലാ തെറ്റുകൾ സംഭവിക്കാം എന്നും കൂടിയാണ്. കൃഷിനാശവും ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തൊഴിൽ നഷ്ടപ്പെടലും എല്ലാം കൂടി ഇംഗ്ലണ്ടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു അക്കാലത്ത്. പോരാത്തതിന് എലിസബത്ത്-I രാജ്ഞി പ്രായമായിരിക്കുന്നതിനാൽ അടുത്തത് മോശമായ ഭരണാധികാരി ആവാം, തങ്ങളുടെ ഭാഗധേയം എന്താവും എന്നുമെല്ലാം ജനങ്ങൾ ആശങ്കാകുലരായിരുന്നു.

ആഷ്‌ബോയ്

ഹോർവെണ്ടിൽ, ഹെങ് എന്നീ രണ്ടു സഹോദരർ രാജ്യം ഭരിച്ചിരുന്നു. ഹോർവെൻഡിലിന്റെ ഭാര്യ ജെർട്രൂഡ്, അവർക്ക് എല്ലാവരും മണ്ടശിരോമണി ആയി മുദ്ര കുത്തി ആഷ്‌ബോയ് എന്നു കളിയാക്കി വിളിച്ചിരുന്ന ഒരു മകൻ ഉണ്ടായിരുന്നു. സ്വന്തം പിതാവൊഴികെ ആരും അവനെ സ്‌നേഹിച്ചില്ല. അവനോടു ദേഷ്യം മൂത്ത് മൂത്ത് ഫെങ്ങിന് അത് അവന്റെ പിതാവിനോടു കൂടി ആയി. അവസാനം ജെർട്ൂഡിന്റെ സഹായത്തോടെ തന്നെ അയാൾ ഹോർവെണ്ടിലിനെ നായാട്ടിനിടെ വകവരുത്തി. നാട്ടാരെ കള്ളക്കഥ പറഞ്ഞ് വിശ്വസിപ്പിച്ചു, അധികം വൈകാതെ ജെർട്രൂഡിനെ ഭാര്യയാക്കി, രാജാവുമായി. പക്ഷേ അന്ന് കാട്ടിലൂടെ ഒറ്റയ്ക്ക് അലഞ്ഞുതിരിഞ്ഞിരുന്ന ആഷ്‌ബോയ് എല്ലാം നേരിട്ടു കണ്ടിരുന്നു. തന്റെ അമ്മ അച്ഛനെ സന്തോഷപൂർവ്വം മറന്നതും തന്നെ ഒഴിവാക്കുന്നതുമെല്ലാം മനസ്സിലാക്കിയ അവൻ അവസരം വരുവാനായി കാത്തിരുന്നു, സ്വയം ഒരു കോമാളി വേഷം കെട്ടി, ആളുകളെ രസിപ്പിച്ചു. ആഷ്‌ബോയ് യെ വിഡ്ഢിവേഷം കെട്ടി കളിയാക്കുന്നത് ഹെങ്ങിന്റെ വിനോദമായിരുന്നു. ഒരു നാൾ അയൽരാജ്യത്തെ രാജകുമാരി അവിടെ അതിഥിയായി എത്തി, 'ഇത് ആഷ്‌ബോയ്യുടെ ഭാര്യ ആണ് ' നാട്ടുകാരോടു കളി പറഞ്ഞ് അയാൾ രസിച്ചു. 'എനിക്കു സഹോദരൻ ഇല്ലല്ലോ, അപ്പോൾ ഞാൻ മരണപ്പെട്ടാൽ ഇവളെ ആരു വിവാഹം കഴിക്കും ' എന്നായി ആഷ്‌ബോയ്. ഹെങ്ങും ജെർട്രൂഡും ഒഴികെ എല്ലാവരും മണ്ടത്തരം കേട്ട് ചിരിച്ചു.

ആഷ്‌ബോയ്‌യെ ഒഴിവാക്കാനായി സ്‌നേഹം നടിച്ച് രാജകുമാരിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ഒരു മുദ്രവച്ച എഴുത്തു കൂടി കൊടുത്ത്, രാജകുമാരിക്കൊപ്പം അവനെ അവളുടെ രാജ്യത്തേക്കയച്ചു. പക്ഷേ അവരുടെ കപ്പൽ മുങ്ങി, ഇവർ രണ്ടുപേർ രക്ഷപ്പെട്ടു. പക്ഷേ അവൻ നീണ്ട നിദ്രയിലായിപ്പോയി. അവനുണരുന്നതും കാത്ത് കുമാരി കരയ്ക്കിരുന്നു. അതുവഴി വന്ന കടൽക്കൊള്ളക്കാർ പണം എടുക്കാനായി അവന്റെ കീശ തപ്പി, കിട്ടിയത് അവനെ വധക്കണമെന്ന് എഴുതിയ കത്ത്! അതു വായിച്ച് അവർ മറ്റൊരു പണി ചെയ്തു, അവർ കത്തു മാറ്റിയെഴുതി. രാജാവ് അവരെ വിവാഹവും കഴിപ്പിച്ചു. ബുദ്ധിമതിയായ കുമാരി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിെ, വൻ സൈന്യവുമായി ഭർത്താവിന്റെ രാജ്യം ആക്രമിച്ചു, ഫെങ്ങിനെ കൊന്നു, ജെർട്രൂഡിനെ വിഷത്തവളകളും എട്ടുകാലികളും വഴുവഴുപ്പുള്ള പാമ്പുകളും വിഹരിക്കുന്ന ഇരട്ടുമുറിയിൽ അടച്ചു. പിന്നെ അവർ സസുഖം വാണു.

ഹാംലറ്റിൽ താൻ കൊലചെയ്യപ്പെട്ടതാണ് എന്ന് പിതാവിന്റെ പ്രേതം വന്ന് മകനോടു പറയുന്നതായാണ് കഥ.

6.കിംഗ് ലിയർ(1604-05)

മൂന്നു പെൺമക്കളുളള രാജാവ് ഇളയ മകളായ കൊഡിലിയയെ തെറ്റിദ്ധരിച്ച് ഉപേക്ഷിക്കുന്നതും മൂത്ത പെൺമക്കൾ തന്റെ പണമാണ് മോഹിച്ചിരുന്നതെന്നു രാജാവ് തിരിച്ചറിയുന്നതും രക്ഷപ്പെട്ട ഇളയവൾ വിവാഹശേഷം സൈന്യവുമായി വന്ന് ചേച്ചിമാരെ കീഴടക്കുന്നതും അച്ഛനും മകളും തമ്മിൽ തിരിച്ചറിയുന്നതും ആണ് കഥ.

ഈ കഥ ലോകമെമ്പാടും വൻ പ്രചാരമുള്ള ഒരു നാടോടിക്കഥയുടെ പുനരാവിഷ്‌ക്കാരമാണ്. ആസ് മച്ച് ആസ് സാൾട്ട്-ഉപ്പോളം-, കാപ്-ഓ-റഷസ് തുടങ്ങി വിവിധ പേരുകളിലുള്ള എല്ലാ കഥകളും തന്നോട് എത്ര ഇഷ്ടമുണ്ടെന്ന് രാജാവ് പെൺമക്കളോടുചോദിക്കുന്നതായാണ് തുടങ്ങുന്നത്. 1577 ൽ ഹൊളിൻഷെഡ്, ദി ക്രോണിക്കിൾസ് ൽ എഴുതിയ ഈ കഥയാണ് ഷേക്‌സ്പിയറിന്റെ പ്രചോദനം എന്നു കരുതുന്നവരുണ്ട്. ഇതെഴുതുന്ന കാലത്ത് തന്റെ ഒരു മകൾ ഇരുപതുകളുടെ ആരംഭത്തിലും മറ്റൊരുവൾ  കൗമാരാവസാനത്തിലും ആയിരുന്നു, വിവാഹിതരായി വീടു വിട്ട് പോകേണ്ട കാലം, അതുകൊണ്ടും കൂടിയാവാം ഇക്കഥ എന്നും പറയുന്നു. ഹൊളിൻഷെഡിന്റെ കഥപ്രകാരം കൊഡിലിയ ബ്രിട്ടന്റെ രാജ്ഞി ആകുകയാണ്. അവരുടെ ആസ്ഥാനം ലിയറിന്റെ കോട്ട എന്നർത്ഥം വരുന്ന ലെസ്റ്റർ ആയിരുന്നവെന്നും ചിലർ കരുതുന്നു.

കാപ്-ഓ-റഷസ്

വളരെ ബുദ്ധിയും വിവരവുമുള്ളയാളെന്നു കരുതിയിരുന്ന രാജാവ് ഒരു നാൾ ഒരു മണ്ടൻ ചോദ്യം ചോദിച്ച് അതിന്റെ ഫലമായി കഷ്ടത അനുഭവിക്കേണ്ടി വന്നു. തന്നെ എത്രത്തോളം ഇഷ്ടമുണ്ട് എന്നായിരുന്നു ആ മണ്ടൻ ചോദ്യം. ഉപ്പോളം എന്നു പറഞ്ഞ ഇളയവളെ രാജാവ് ഉപേക്ഷിച്ചു. തന്റെ മരിച്ചുപോയ അമ്മയുടെ മൂന്നു ഉടുപ്പുകൾ മാത്രമെടുത്ത് അവൾ യാത്രയായി. ദൂരെ ഒരു ദേശത്തെത്തി മരപ്പൊത്തിൽ ഉടുപ്പുകൾ ഒളിപ്പിച്ച് ആ രാജ്യത്തെ രാജാവിന്റെ കൊട്ടാരത്തിലെ പാത്രം തേച്ചു കഴുകുൽകാരിയായി കഴിഞ്ഞുവന്നു. പുല്ലുകൊണ്ടുള്ള ഉടുപ്പും തൊപ്പിയും ധരിച്ചിരുന്ന അവൾ കാപ്-ഓ-റഷസ് -പുൽത്തൊപ്പിക്കാരി-എന്ന് അറിയപ്പെട്ടു.

രാജകുമാരൻ എല്ലാവർക്കും പങ്കെടുക്കാവുന്ന, മൂന്നു ഇരവുപകലുകൾ നീളുന്ന ഒരു ഉത്സവം പ്രഖ്യാപിച്ചു, തന്റെ ഭാര്യയെ തെരഞ്ഞെടുക്കുന്നതിനായി. കൊട്ടാരം ജോലിക്കാർ എല്ലാവരും പോയിക്കഴിയുമ്പോൾ അവൾ ആറ്റിൽ കുളിച്ച് അമ്മയുടെ സ്വർണ്ണം പതിച്ച ഉടുപ്പണിഞ്ഞ് എത്തി, കുമാരനുമൊത്ത് നൃത്തം ചെയ്തു, അവസാനിക്കും മുൻപ് പതിയെ തിരിച്ചു പോന്നു. ജോലിക്കാർ തിരികെ എത്തിയപ്പോൾ അവൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു, അവർ പോയപ്പോഴത്തേതു പോലെ. പിറ്റേന്നും അതിന്റെ പിറ്റേന്നും ഇതാവർത്തിച്ചു. അവൾ ആരെന്നു വെളിപ്പെടുത്താത്തതിനാൽ രാജകുമാരൻ തന്റെ മോതിരം ഊരി ഇട്ടുകൊടുത്തു, അടയാളത്തിനായി.

നാട്ടിലുള്ള എല്ലാ പ്രഭുകുമാരികളേയും രാജകുമാരികളേയും അന്വേഷിച്ചു, കിട്ടിയല്ല, കുമാരൻ പരവശനായ കാര്യം അറിഞ്ഞ് ഭേദപ്പെടുത്താനെന്ന് അവൾ സൂപ്പുണ്ടാക്കി, അതിൽ മോതിരമിട്ട് കുമാരനെത്തിച്ചു. അതു കണ്ടെത്തി സൂപ്പുണ്ടാക്കിയ ആളെ ഉടൻ ഹാജരാക്കാൻ കുമാരൻ ആവശ്യപ്പെട്ടപ്പോൾ സൂപ്പ് ശരിയല്ലാത്തതുകൊണ്ടാവും, പാവം പെൺകുട്ടി ശിക്ഷിക്കപ്പെടണ്ട എന്ന് മറ്റൊരു പാചകക്കാരൻ അത് ഏറ്റെടുത്തു. പക്ഷേ നടന്നില്ല, കാപ്-ഓ-റഷസ് ഹാജരായി. കുമാരൻ തിരിച്ചറിഞ്ഞു, പുൽക്കുപ്പായവും തൊപ്പിയും മാറ്റി അതിനടിയിൽ ധരിച്ചിരുന്ന ആഭരണങ്ങൾ പതിപ്പിച്ച പൊൻ കുപ്പായം കുമാരൻ കണ്ടു. പിന്നെ വിവാഹാഘോഷം നടത്തി, പിതാവും ക്ഷണിതാവായിരുന്നു. ഉപ്പില്ലാത്ത വിഭവങ്ങൾ നിരത്തി, പിതാവ് മകളെ തിരിച്ചറിഞ്ഞു, ക്ഷമ ചോദിച്ചു.

സിൻഡ്രെല്ലയുടെ കഥയും കൂടി ഇതിൽ തുന്നിച്ചേർത്തിട്ടുള്ളതു പോലെ തോന്നി എനിക്ക്.

7. ദി വിന്റേഴ്‌സ് ടെയിൽ(1610/1611)

ഷേക്‌സപിയറിന്റെ അവസാനകാല നാടകങ്ങളിലൊന്നാണിത്. സിസിലിയിലെ രാജാവ്, തന്റെ ഭാര്യ ബൊഹീമിയ രാജ്യത്തെ രാജാവുമായി പ്രണയത്തിലാണെന്ന് സംശയിക്കുന്നു,  ആ രാജാവിനോട് യുദ്ധം ചെയ്യുന്നു, മകൾ ജനിച്ചപ്പോൾ അത് തന്റേതല്ല എന്നു നിർബന്ധം പിടിക്കുന്നു. രാജ്ഞിക്ക് വല്ലാത്ത നാണക്കേടു തോന്നി. ഒടുവിൽ ഒരു വിശ്വസ്ത സേവകൻ കുഞ്ഞിനെ ബൊഹിമിയിലയിലേക്കു കടത്തി രക്ഷപ്പെടുത്തി.  ഒരു ആട്ടിടയന്റെ മകളായി പെർഡിസ(ത) എന്ന പേരിൽ വളർന്നു വന്ന അവളുമായി ബൊഹീമിയ രാജകുമാരൻ പ്രണയത്തിലായി. രാജാവ് ക്ഷുഭിതനായതിനാൽ പ്രണേതാക്കൾ സിസിലിയിലേക്കു കടന്നു. അപ്പോഴേയ്ക്കും രാജാവ് പശ്ചാത്താപത്തിലായിരുന്നു. എല്ലാം ശുഭപര്യവസാനിയയാപ്പോൾ പെർഡിസയുടെ അമ്മ തിരിച്ചെത്തി, പക്ഷേ ഒരു പ്രതിമയുടെ രൂപത്തിൽ.

റോബർട്ട് ഗ്രീനെയുടെ പാൻഡൊസ്്‌റ്റോ അഥവാ ദി ട്രയംഫ് ഓഫ് ടൈം (കാലത്തിന്റെ വിജയം) എന്ന !588 ലെ കൃതിയാണ് ഈ കഥയ്ക്കാധാരം എന്നു കരുതുന്നു. ഈ കഥയിൽ അനേകം നാടോടിക്കഥാഘടകങ്ങൾ ഇഴചേർത്തിട്ടുണ്ട്. അതിലൊന്ന് മകന്റെ പ്രണയം ഇഷ്ടപ്പെടാത്ത ഒരു രാജാവിന്റേതായിരുന്നു. അക്കാലത്ത് തന്റെ മകനായ ഹെന്റി രാജകുമാരനുമായി രാജാവായ ജെയിംസ് ഇതേ കാര്യത്തിന് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. കഥ അതാണ് എന്നും അടക്കം പറച്ചിലുണ്ടായിരുന്നു.

ഷേക്‌സ്പിയർ അവസാനകാലത്ത് എഴുതിയതെല്ലാം അച്ഛൻമാരുടേയും പെൺമക്കളുടേയും കഥകളാണ്. തന്റെ മൂത്ത മകൾ സൂസന്ന ഒരു പ്യൂരിറ്റൻ സഭക്കാരനെ വിവാഹം കഴിച്ചിരുന്നു, ഇളയവൾ അത്ര വിശ്വസിക്കാൻ കൊള്ളാത്തവനെന്നു കരുതപ്പെടുന്ന ഒരാളുമായി പ്രണയത്തിലുമായി. ഇക്കാലത്ത് തന്നെ ഒരു പേരക്കുട്ടി ജനിക്കയും ചെയ്തു. തന്റെ കുടുംബം ഈ കഥകൾക്കു പ്രചോദനമായെന്നു കരുതാം.

ദി ഫ്‌ളവർ പ്രിൻസസ്സ് (പുഷ്പ രാജകുമാരി)

സിസിലിയയിലെ കഠിനഹൃദയനായ രാജാവ് ഒരു ഗ്രാമീണപെൺകൊടിയുമായി പ്രണയത്തിലായി, അവളെ വിവാഹവും കഴിച്ചു. നല്ലവളായ  അവളുടെ സ്വാധീനത്തിൽ അയാൾ തന്റെ പരുക്കൻ സ്വഭാവം വെടിഞ്ഞു, അവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. രാജ്ഞിയുടെ കൂട്ടുകാരിയായ, ജ്ഞാനികളിൽ ജ്ഞാനിയായ, പ്രവാചകയും കൂടിയായ  ഒരു സ്ത്രീയെ കൂടി ആഘോഷത്തിനു ക്ഷണിച്ചിരുന്നു. പൂവിന്റെ പതക്കമുള്ള സ്വർണ്ണമാല കുഞ്ഞിനു സമ്മാനിച്ച് അവൾ ഇനി മേൽ ഫ്‌ളോറ എന്ന് അറിയപ്പെടും എന്ന് ആ ജ്ഞാനി പറഞ്ഞു. അവളുടെ സങ്കടങ്ങളും സന്തോഷവുമെല്ലാം പൂവുകൾക്കിടയിലായിരിക്കും എന്ന അവരുടെ പ്രവചനം പക്ഷേ രാജാവിന് ഇഷ്ടപ്പെട്ടില്ല. തന്റെ കുട്ടി ഒരു കാടൻ പെൺകുട്ടിയല്ല അങ്ങനെ കാടുകളിലും മേടുകളിലും മേയാൻ എന്ന് ചിന്തിച്ച രാജാവ് പിന്നെ മകളെ ശ്രദ്ധിക്കാതായി. പക്ഷേ രാജ്ഞി മകളുടെ മേൽ തന്റെ പൂർണ്ണ ശ്രദ്ധയും അർപ്പിച്ചു. അതിന്റെ ആവശ്യമില്ല, സേവകരുണ്ടല്ലോ എന്നായി രാജാവ്. അയാൾ പഴയ സ്വഭാവത്തിലേക്കു തിരികെ പോയി. തന്റെ തീരുമാനത്തിൽ ഉറച്ചുനിന്ന രാജ്ഞിയോടു കലികയറി അയാൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അടുത്തുള്ള നദിയിൽ ഒഴുക്കിവിട്ടു.  

ഇതിൽ ക്ഷുഭിതയായ രാജ്ഞി ഒരു കോട്ടയുടെ മുകളിൽ കയറി സ്വയം അടച്ചു, കുരേ നാൾ കഴിഞ്ഞു ഹൃദയം തകർന്നു മരിച്ചു. തകർന്നു പോയ രാജാവ് ഭാര്യയേയും മകളെയുമോർത്ത് കരഞ്ഞു.

കുഞ്ഞ് സുരക്ഷിതമായി ദൂരെ ബൊഹീമിയൻ തീരമണഞ്ഞു, ഒരു വൃദ്ധൻ അവളെ കണ്ടു, അയാളും ഭാര്യയും എടുത്തു വളർത്തി. കഴുത്തിൽ ഒരു സ്വർണ്ണപ്പൂവ് ഉള്ളതിനാൽ ഫ്‌ളോറ എന്നു കുഞ്ഞിനു പേരുമിട്ടു. ബൊഹീമിയൻ രാജാവിന്റെ  തോട്ടക്കാരായിരുന്നു അവർ. സ്വാഭാവികമായും ഫ്‌ളോറയും തോട്ടിലായി ജോലി. അമ്മയെപ്പോലെ സുന്ദരിയായി ഫ്‌ളോറ വളർന്നു വന്നു. രാജകുമാരൻ ബ്രൂണോ അവളെ കണ്ടു, പ്രണയുവുമായി. ആദ്യം കൊടുത്ത പ്രണയോപഹാരം ഒരു റോസാപ്പൂവായിരുന്നു. രാജാവിന് ഈ ബന്ധം ഇഷ്ടമായില്ല.

അത് അത്ഭുത ചെടിയാണ്, തൊടരുത് എന്ന ഫ്‌ളോറയുടെ മുന്നറിയിപ്പ് കേൾക്കാൻ കൂട്ടാക്കാതെ ബ്രൂണോ അവൾക്കു നൽകുവാനായി ഒരു റോസാപ്പൂവിറുത്തു, കുമാരൻ ബോധരഹിതനായി കുഴഞ്ഞുവീണു, ദീർഘനിദ്രയിലായി. രാജാവ് ജ്ഞാനികളിൽ ജ്ഞാനിയായ സ്ത്രീയെ വരുത്തി. ഫ്‌ളോറ ഉമ്മ വച്ചാലേ കുമാരൻ ഉണരൂ എന്ന് പറഞ്ഞതനുസരിച്ച് അങ്ങനെ ചെയ്തു. കുമാരൻ ഉണർന്നു, ഫ്‌ളോറയെ കെട്ടിപ്പിടിച്ചു. പക്ഷേ രാജാവ് ഫ്‌ളോറയെ പിടിച്ചു കെട്ടി കടലിലൊഴുക്കി. ഫ്‌ളോറ ഒഴുകി ഒഴുകി സിസിലയിൽ തിരിച്ചെത്തി. ജ്ഞാനികളിൽ ജ്ഞാനിയായ സ്ത്രീ കണ്ടെത്തി, അവളുടെ അമ്മ താമസിച്ച കോട്ടയിലെത്തിച്ചു.  

ഇതിനിടെ അച്ഛനോടു പിണങ്ങിയ ബ്രൂണോ ഫ്‌ളോറയെ അന്വേഷിച്ച് ദേശാന്തരയാത്ര തുടങ്ങി. കറങ്ങിത്തിരിഞ്ഞ് അവസാനം സിസിലിയയിൽ എത്തിച്ചേർന്നു.അവന്റെ ദുഖത്തിൽ പങ്കുചേർന്ന രാജാവും അവനും കൂടി വാർത്ത കണ്ണീർ കൊട്ടാരം മുക്കുമെന്ന നിലയെത്തി.

ജ്ഞാനികളിൽ ജ്ഞാനി അവരെ കോട്ടയിൽ കൊണ്ടുപോയി, അമ്മയും മകളും അവരവരുടെ പ്രണേതാക്കൾക്കൊപ്പം ജീവിച്ചു.

Sunday, January 24, 2016

ആയുര്‍വേദം-അലോപ്പതി

           

താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ 'ആരോഗ്യനികേതനം 'വായനയുടെ വെളിച്ചത്തില്‍ ചില ആരോഗ്യചിന്തകള്‍ പങ്കുവയ്ക്കട്ടെ. 62 വര്‍ഷം മുമ്പെഴുതിയ നോവല്‍ ഇന്നും എത്ര പ്രസക്തം!

ഒരു ഡോക്ടര്‍സുഹൃത്ത്, സംഭാഷണമദ്ധ്യേ ഒരിക്കല്‍ പറഞ്ഞു, 'There's only one form of medicine, that's  modern medicine ' എന്ന്. കടുത്ത വിയോജിപ്പുണ്ടായിരുന്നു ആ പ്രസ്താവനയോട് എങ്കിലും അലോപ്പതിയെ മാത്രം ഉപാസിച്ചിരുന്ന സുഹൃത്തിനോട് തിരിച്ച് തര്‍ക്കിക്കാനൊന്നും പോയില്ല. അല്ലെങ്കിലും അഭ്യസ്തവിദ്യരായ കടംപിടുത്തക്കാരോട് ചര്‍ച്ചയ്ക്കു പുറപ്പെടുന്നത് മണ്ടത്തരമാണെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ മനസ്സുകളുടെ വാതായനങ്ങള്‍ അവര്‍ വിശ്വസിക്കുന്ന ദിശയിലേക്കു മാത്രമേ മിയ്ക്കപേരും തുറന്നിടുകയുള്ളു. മറ്റിടങ്ങള്‍ എന്താണെന്നു നോക്കാന്‍ പോലും അവര്‍ മെനക്കെടാറില്ല.

ഞാന്‍ ഒരു അലോപ്പതി വൈരിയല്ല, ഇതര വൈദ്യരീതികളുടെ കടുത്ത ആരാധികയുമല്ല. വായിച്ച്, കേട്ട്, അതേക്കാളേറെ അനുഭവിച്ച് മനസ്സിലാക്കുന്നവ സത്യം, എല്ലാം പരസ്പരപൂരകങ്ങള്‍, അതേയുള്ളു എന്റെ തത്വം.

പുസ്തകത്തിലേക്ക് പോകാം. നാട്ടുവൈദ്യനായിരുന്നു ദീനബന്ധു. 'ധോത്തി മാത്രം ഉടുത്ത്, കാലില്‍ ചെരുപ്പു ധരിച്ച്, മാറിടം തുറന്നിട്ടുകൊണ്ട് ' ഗ്രാമങ്ങളായ ഗ്രാമങ്ങളിലെല്ലാം ചുറ്റി നടന്നു രോഗികളെ കണ്ടുപിടിച്ചു പരിചരിച്ച, ടിന്‍ കണക്കിനു തേന്‍-(തേന്‍ വളരെ നല്ല ഒരു റെഗുലേറ്റിംഗ് ഏജന്റാണ് എന്ന് ഒരു ആയുര്‍വേദ ഡോക്ടര്‍ പറഞ്ഞത് ഓര്‍ക്കുന്നു) ശേഖരിച്ച് കുട്ടികള്‍ക്കു നല്‍കിയിരുന്ന, ദീനബന്ധുദത്തയെ ആണ് ആദ്യം നാട്ടുകാര്‍ 'മശായ്'(മഹാന്‍) എന്നു വിളിച്ചത്. ഗ്രന്ഥകാരന്‍ കോറിയിട്ട വാങ്മയചിത്രം എന്റെ മനസ്സില്‍ തെളിയിച്ചത് നമ്മള്‍ കണ്ടുപരിചയിച്ച ഗാന്ധിജിച്ചിത്രമാണ്.

സന്യാസിമാരെ പരിചരിച്ചും സന്തോഷിപ്പിച്ചും പിന്നെ ജിപ്‌സികളില്‍ നിന്നും ഫക്കീര്‍മാരില്‍ നിന്നും എല്ലാം ആണ് അദ്ദേഹം 'വിസ്മയകരമാംവിധം പ്രയോജനപ്രദമായ ചികിത്സാരീതി'കള്‍ സ്വായത്തമാക്കിയത്. ദീനബന്ധുവിന്റെ പുത്രന്‍ ജഗദ്ബന്ധുവാകട്ടെ, പിതൃസ്വത്തായി കിട്ടിയ നാട്ടുവൈദ്യം ആയുര്‍വേദവും കൂടി പഠിച്ച് കൂടുതല്‍ സ്ഫുടം ചെയതെടുത്ത് ജനങ്ങള്‍ക്കു രോഗമുക്തി വരുത്തി. ജഗദ്ബന്ധുവിന്റെ മകന്‍, ജീവന്‍ മശായ് ആയുര്‍വേദത്തിനും നാഡീവിദ്യയ്ക്കും പുറമേ അലോപ്പതി കൂടി വശമാക്കി.

ജീവന്‍ മശായ്‌യും ഗോഷ്ഠ കര്‍മ്മകാറും സമകാലീനരായിരുന്നു. രഘുവര്‍ഭാരതി എന്ന മഹായോഗി ഗോഷ്ഠയ്ക്കു അനേകം മരുന്നുകള്‍ പറഞ്ഞുകൊടുത്തിരുന്നു. മശായ് പല രോഗികളെയും അങ്ങോട്ടയയച്ചു, വിശേഷിച്ചും 'ഈരണ്ടു ദിവസം കൂടുമ്പോള്‍ പനി വരുന്ന രോഗികളെ.' ക്വയിനാ ഇന്‍ജക്ഷന്‍ അടക്കം ഒന്നിനും കീഴ്‌പ്പെടാത്ത ഈ പനി പക്ഷേ രഘുവര്‍ഭരാതിയുടെ മരുന്നു കഴിച്ചാല്‍ ഒരു ദിവസംകൊണ്ടു നില്‍ക്കും. 'പനി വരുന്ന ദിവസം, മഞ്ഞള്‍ പുരട്ടിയ ഒരു തുണി, വെള്ളത്തില്‍ വളരുന്ന ഒരു ചെടിയുടെ ഇല ഇടിച്ചുപിഴിഞ്ഞു നീരില്‍ മുക്കി രോഗിയെ മണപ്പിക്കും. അതുമതി പനി പോകാന്‍. പോകാതെ പറ്റില്ല. അത്ഭുതകരമായ ഔഷധരഹസ്യം! ' ഈ ചികിത്സാരീതി ജീവന്‍ മശായ് കൂടി പഠിക്കണമെന്ന് ഗോഷ്ഠയും മകന്‍ മോത്തിയും ആഗ്രഹിച്ചെങ്കിലും, 'ഡോക്ടര്‍ രീതി പഠിച്ചാല്‍ പിന്നെ ശാസ്ത്രീയമായി ഗുണമറിയാത്ത മരുന്നുകളൊന്നും പ്രയോഗിക്കരുത് ' എന്ന ഗുരുവചനപ്രകാരം, മശായ് അതു ചെയ്തില്ല, ആഗ്രഹമുണ്ടായിരുന്നിട്ടുകൂടി.

എന്നാലും അത് ഏതു ചെടിയാണെന്നു കൂടി പറഞ്ഞില്ലല്ലോ എന്നു സങ്കടപ്പെടുന്നു ഞാന്‍. മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി ഒറ്റമൂലി പ്രയോഗം എന്നതു പോലെയുള്ള നാട്ടുവൈദ്യം ശരിയായി പ്രയോഗിക്കാന്‍ അറിവുള്ളവര്‍ ഇന്ന് കുറ്റിയറ്റുപോയില്ലേ എന്ന് ശരിക്കും വിഷമമുണ്ട്. മുറിവൈദ്യന്മാരേയും ശരിയായ നാട്ടുവൈദ്യര്‍മാരേയും തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് ഉള്ളവരെ നമ്പാനും പറ്റില്ല. 'ശതമാരിഭവേദ് വൈദ്യഃ സഹസ്രമാരീചികിത്സകഃ' നൂറു കണക്കിനു രോഗികളെ കഷ്ടപ്പെടുത്തി സ്വയം പഠിച്ചാവും മുറിവൈദ്യന്മാര്‍ ആയിരക്കണക്കിനു രോഗികളെ രക്ഷപ്പെടുത്തുക . മലമ്പനി പടര്‍ന്നു പിടിച്ച് ചികിത്സകര്‍ തികയാതായപ്പോള്‍ മുറിവൈദ്യന്മാര്‍ ചികിത്സിച്ചതിനെ പറ്റിയാണ് ഈ പ്രസ്താവം.

നാട്ടുവൈദ്യത്തില്‍ നിന്ന് ആയുര്‍വേദത്തിലേക്കു വരാം. 'ആയുര്‍വ്വേദം-പഞ്ചമവേദം. ചതുര്‍വേദങ്ങളെപ്പോലെ പ്രജാപതിയുടെ സ്വയംകൃതിയാണ് ഇതും. ദേവഭാഷയില്‍ കല്‍പ്പിക്കപ്പെട്ടതും എഴുതപ്പെട്ടതും.' ആയുര്‍വേദോത്പത്തിയെ കുറിച്ച് പല കഥകളുണ്ട്. പാലാഴി കടഞ്ഞപ്പോള്‍ ധന്വന്തരിദേവന്‍ അമൃതകുംഭവുമായി പൊങ്ങി വന്ന കഥ നമുക്കറിയാം. ജഗദ്ബന്ധു മകന് പറഞ്ഞുകൊടുക്കുന്ന പാഠഭേദം ഇങ്ങനെ.

'ബ്രഹ്മാവിന്റെ കുടിലദൃഷ്ടിയില്‍ നിന്ന് മൃത്യു സൃഷ്ടിക്കപ്പെട്ടു. ഇതേ ബ്രഹ്മാവിന്റെ തന്നെ പ്രസന്നദൃഷ്ടിയില്‍ നിന്ന് ഔഷധങ്ങളും.' ബ്രഹ്മാവ് ഈ ശാസ്ത്രം പ്രജാപതിദക്ഷനും ദക്ഷന്‍ അശ്വനികുമാരന്മാര്‍ക്കും, ഇവര്‍ ഇന്ദ്രനും, ഇന്ദ്രന്‍ ഭരദ്വാജനും ധന്വന്തരിക്കും യഥാക്രമം ഇത് പകര്‍ന്നു നല്‍കി.  'ഇവിടെ ആയുര്‍വേദം രണ്ടായി വിഭജിക്കപ്പെടുന്നു. ശസ്ത്രക്രിയാചികിത്സയുടെ ഭാഗം ധന്വന്തരിക്കു കിട്ടി.'പിന്നീട് പുനര്‍വസു, ആത്രേയ, അവര്‍ക്കു ശേഷം അഗ്നിവേശസംഹിത രചിച്ച ആചാര്യ അഗ്നിവേശന്‍. ഈ ഗ്രന്ഥത്തില്‍ നിന്നേ്രത ഇന്ന് അറിയപ്പെടുന്ന ചരകസംഹിതയുടെ ഉത്ഭവം. 'പഞ്ചനദിപ്രദേശത്തെ മനീഷിയായ ചരകന്‍ ഈ സംഹിത നവീകരിച്ചു. ചിരഞ്ജീവിയേ്രത ചരകന്‍.'ചരകസംഹിത നമുക്കു കേട്ടു സുപരിചിതം. അതേപോലെ ശുശ്രുതനും ഉണ്ടെങ്കിലും ഇവിടെ അതെ കുറിച്ചു പറയുന്നില്ല.

രോഗനിര്‍ണ്ണയം എങ്ങനെ എന്ന് ജഗദ്ബന്ധു മകന് പറഞ്ഞുകൊടുക്കുന്നുണ്ട്. 'രോഗം നിര്‍ണ്ണയിക്കാന്‍ ആദ്യം എല്ലാവിവരങ്ങളും ശേഖരിക്കണം. പിന്നെ രോഗിയുടെ മുറിയില്‍ കടന്ന് അവിടുത്തെ ഗന്ധം ശ്രദ്ധിക്കണം. പിന്നെ രോഗിയുടെ വിഷമങ്ങള്‍ ചോദിച്ചറിയണം. അതില്‍നിന്നു ലക്ഷണങ്ങള്‍ മനസ്സിലാക്കാം. പ്രത്യക്ഷപരിശോധനകളില്‍ പ്രഥമവും പ്രധാനവുമായത് നാഡീപരിശോധനയാണ്. പിന്നെയാണ് ജിഹ്വാഗ്രം, മൂക്ക് തുടങ്ങിയവ. അതിനുശേഷം വയറു തൊട്ടുനോക്കണം. ആദ്യം നാഡി തന്നെ. ' ദിവസം ഒ.പിയില്‍ നൂറില്‍പരം പേരെയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്കു നോക്കേണ്ടി വരുന്നത്. അതിനിടയില്‍ വിശദമായ പരിശോധനയ്ക്ക് നേരമെവിടെ?

നാഡീചികിത്സകര്‍ക്ക് 'രോഗനിര്‍ണ്ണയത്തില്‍ തെറ്റു പറ്റില്ല. ഔഷധം തെരഞ്ഞെടുക്കുന്നതിലും പിഴവരില്ല. മൃത്യു എത്രകണ്ട് അമോഘമാണോ അത്രതന്നെ അമോഘമാണ് പഞ്ചമവേദമായ ആയുര്‍വ്വേദത്തിന്റെ കര്‍ത്താവ്-ബ്രഹ്മാവ്- സൃഷ്ടിച്ച ഔഷധങ്ങളുടേയും ഔഷധികളുടേയും ശക്തിയും.' എന്തൊരു തികഞ്ഞ ആത്മവിശ്വാസം! ഇന്ന് ഈ വിദ്യ അറിയാവുന്ന ആയുര്‍വേദഡോക്ടര്‍മാര്‍ ഉണ്ടാകുമോ?  ഉണ്ടെങ്കില്‍ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്.

അലോപ്പതി ഡോക്ടര്‍ രംഗലാല്‍ ആയുര്‍വേദ-അലോപ്പതി താരതമ്യം നടത്തുന്നുണ്ട്.  'ഈ ശാസ്ത്രം കാലത്തിനൊപ്പം വളര്‍ന്നിട്ടില്ല. ഈ ശാസ്ത്രം ഉണ്ടായപ്പോഴും ഉച്ചസ്ഥിതി പ്രാപിച്ചപ്പോഴും കെമിസ്ട്രി ഇത്ര വളര്‍ച്ച നേടിയിരുന്നില്ല. അതുകൂടാതെ വേറേയും അനേകകാര്യങ്ങള്‍ കണ്ടുപിടിച്ചിരുന്നില്ല. അതിനുശേഷം എത്രയെത്ര നാട്ടില്‍ നിന്ന് എത്രയെത്ര ആളുകള്‍ നമ്മുടെ നാട്ടില്‍ വന്നു.? അവരോടൊപ്പം അവരുടെ നാട്ടിലെ രോഗങ്ങളും ഇവിടെ വന്നു. അതുമാത്രമല്ല ആയുര്‍വേദം ലക്ഷണങ്ങളും ഊഹങ്ങളും കൊണ്ടു നിര്‍ത്തിയപ്പോള്‍, ഇംഗ്ലീഷ് ചികിത്സാവിദ്യ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ ജീവാണുക്കളെ കണ്ടുപിടിച്ച് അതില്‍നിന്നൊക്കെ വളരെയേറെ മുമ്പോട്ടു പോയിട്ടുണ്ട്.'

ഇന്നും പ്രസക്തമായ, വളരെ കാതലായ ഒരു കാര്യമാണ് ആ പറഞ്ഞിരിക്കുന്നത്. രോഗനിര്‍ണ്ണയത്തിന് അലോപ്പതിയോളം വരില്ല മറ്റൊന്നും. മോഡേണ്‍ മെഡിസിന്‍ നിരന്തരമായി ഗവേഷണത്തിലേര്‍പ്പിട്ടിരിക്കുമ്പോഴും-അവ എത്രമാത്രം ഇന്‍ഡ്യയില്‍ നടക്കുന്നു എന്ന് അറിയില്ല-നമ്മുടെ തനതു വൈദ്യമായ ആയുര്‍വേദത്തില്‍ കാര്യമായി എന്തെങ്കിലും റിസേര്‍ച്ച് നടക്കുന്നുണ്ടെന്നു തോന്നുന്നില്ല. ആയുര്‍വേദ-റിസേര്‍ച്ച് സെന്ററുകള്‍ എന്ന് പേരിട്ടുട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് വാങ്ങിക്കുക എന്നതിനപ്പുറം ജനോപകാരപ്രദമായ എന്തെങ്കിലും ഔട്ട്പുട്ട് വന്നതായി വായിച്ചു കേട്ടിട്ടില്ല. ഇത് തെറ്റാണെങ്കില്‍ അറിവുള്ളവര്‍ക്ക് തിരുത്താം. ആ തിരുത്തലിന് കാതോര്‍ക്കുന്നു ഞാന്‍. ഇപ്പോഴും 5000 വര്‍ഷം മുമ്പ്് ചരകനും ശുശ്രുതനും നിര്‍ദ്ദേശിച്ച ഔഷധങ്ങള്‍ക്കപ്പുറം കടക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അവ പേരു മാറ്റി ഇട്ടെന്നിരിക്കും ചിലപ്പോള്‍. പമാന്തകം-ധുര്‍ധൂരപത്രാദി എണ്ണകള്‍ പേരു മാറ്റി സിനിമാനടന്റെ പേരു വച്ച് ബ്രാന്‍ഡഡ് എണ്ണകളായി വില്‍ക്കുന്നില്ലേ അതുപോലെ. ഇപ്പോഴുള്ള ആധുനിക സംവിധാനങ്ങള്‍ കൂടി ഉപയോഗിച്ച് ഈ തനതു വൈദ്യമേഖല പുഷ്ടിപ്പെടുത്തിയിരുന്നെങ്കില്‍ എത്ര ജനോപകാരപ്രദമാവുമായിരുന്നു!

ആധുനികചികിത്സയെ കുറിച്ച് രംഗലാല്‍ ഡോക്ടറും ആയുര്‍വേദ പാരമ്പര്യ ചികിത്സയെ കുറിച്ച് തന്റെ പിതാവും പറഞ്ഞത് തുലനം ചെയ്യുന്നുണ്ട് ജീവന്‍മശായ്. ജഗദ് മശായ്‌യുടെ വാക്കുകള്‍ക്ക് അര്‍ത്ഥത്തിനു പുറമേ ഒരു ഭാവതലം കൂടിയുണ്ടായിരുന്നു, വാക്കുകളില്‍ ഭഗവാനും ഭാഗ്യവും എപ്പോഴും കടന്നുവരികയും ചെയ്തു. എന്നാല്‍ രംഗലാല്‍ ഡോക്ടറുടെ വാക്കുകള്‍ രോഗവിജ്ഞാനവ്യാഖ്യാനത്തില്‍ മാത്രം ഒതുങ്ങി നിന്നു. 'ആ വാക്കുകളില്‍, ഈശ്വരനില്ല, വിധിയുമില്ല, വാക്കുകളുടെ അര്‍ത്ഥമല്ലാതെ യാതൊരു ഭാവബാഷ്പവും' ഇല്ല.
മനുഷ്യശരീരത്തെ എല്ലും പല്ലും കണ്ണും ഹൃദയവു കരളും എന്നിങ്ങനെ ഓരോ ഭാഗങ്ങളാക്കി വിഭജിച്ചുള്ള ആധുനികാചികിത്സാരീതിയില്‍ നിന്ന് ആയുര്‍വേദം ശരീര-മനസ്സുകളെ(ആത്മാവിനെ നമുക്കു വിടാം) മൊത്തമായി കാണുന്ന ഒരു സാത്വികജീവനരീതി എന്ന നിലയില്‍ വ്യത്യസ്തമാകുന്നത് ഇവിടെയാണ്.

'മനുഷ്യന്‍ മരിച്ചതിനു ശേഷം എന്തു സംഭവിക്കുമെന്ന് ഞങ്ങള്‍ അന്വേഷിക്കാറില്ല' പ്രാണന്‍ പക്ഷിയെങ്കില്‍ വേട്ടക്കാരനും ഉണ്ടാവുെമന്നും പറയുന്നുണ്ട് രംഗലാല്‍ ഡോക്ടര്‍. അപ്പോള്‍ പിന്നെ പുനര്‍ജ്ജന്മത്തിനെന്തു പ്രസക്തി? ശിഷ്ടര്‍ക്ക് ദുരിതവും, ദുഷ്ടര്‍ക്ക് പുഷ്ടിയും എന്തുകൊണ്ട് എന്നു തുടങ്ങിയ കുനഷ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വന്നപ്പോള്‍ മനുഷ്യന്റെ വായ് അടയ്ക്കാന്‍ കണ്ടുപിടിച്ചതാണ് ഈ പൂര്‍വ്വ-പുനര്‍ജ്ജന്മ ആശയങ്ങള്‍ എന്നത്രേ എനിക്കും തോന്നുന്നത്.

പണ്ഡിതനും ജ്ഞാനിയുമായ, തന്റെ ഏകമകന്‍ വിപിനന് രോഗം വന്നപ്പോള്‍ മെഡിക്കല്‍ഗ്രന്ഥങ്ങള്‍ വായിച്ചു മനസ്സിലാക്കിയ, ഹെഡ്മാസ്റ്റര്‍ രത്തന്‍ബാബു   മകനെ ചികിത്സിക്കാന്‍ അലോപ്പതി ഡോക്ടര്‍മാരെ ഒഴിവാക്കി ജീവന്‍ മശായ്‌യെ ആണ് ക്ഷണിച്ചത്. അതിന്റെ കാരണം പറഞ്ഞത് 'അലോപ്പതിക്ക് അത്ഭുതകരമായ പുരോഗതി ഉണ്ടായിട്ടുണ്ട്, പക്ഷേ അവരുടെ ഔഷധങ്ങള്‍ നമ്മുടെ നാട്ടിലെ മനുഷ്യരുടെ ധാതുപ്രകൃതിക്ക് പറ്റിയതല്ല. നമുക്ക് അതു സഹിക്കാന്‍ കഴിയില്ല. പ്രവര്‍ത്തനത്തേക്കാള്‍ ഗുരുതരമാണ് പ്രതിപ്രവര്‍ത്തനം, ' എന്നത്രേ. പ്രതിപ്രവര്‍ത്തനത്തിന്റെ കയ്പുനീര്‍ ഏറെ ഇറക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്, ഇനിയും പ്രതീക്ഷിക്കുന്നുമുണ്ട്. ഒഴിവാക്കാനൊക്കാത്ത  ഈ അനിവാര്യതയെ കുറിച്ച് ആകുലപ്പെട്ടപ്പോഴും ഡോക്ടര്‍സുഹൃത്ത് പറഞ്ഞത്, 'ഒന്നുകില്‍ രോഗം സഹിക്കണം, അല്ലെങ്കില്‍ രോഗം മാറ്റി മരുന്നിന്റെ പാര്‍ശ്വഫലം അനുഭവിക്കണം, ഇതിലേതു വേണമെന്ന് തീരുമാനിക്കേണ്ടത് രോഗിയാണ് ' എന്നത്രേ.

പാര്‍ശ്വഫലങ്ങള്‍ പക്ഷേ പൊതുവേയുള്ള വിശ്വാസം പോലെ അലോപ്പതിക്കു മാത്രമാണെന്ന് കരുതുന്നില്ല. പഴയ കാലത്ത് ആയുര്‍വേദഡോക്ടര്‍മാര്‍ മൂന്നു മാസം തുടര്‍ച്ചയായി മരുന്നു കൊടുത്താല്‍ പിന്നെ ഒരു മാസം നിര്‍ത്തുമായിരുന്നു എന്ന് വളരെ വിവരമുള്ള ഒരു ബന്ധു പറഞ്ഞു. കൂടാതെ കഷായങ്ങളും മറ്റും കൂടുതല്‍ സേവിച്ചാല്‍ ലെഡ് അടിഞ്ഞ് കിഡ്‌നി അടിച്ചുപോകും എന്നും മറ്റും പറഞ്ഞുകേട്ടിട്ടുണ്ട്. നെറ്റിലും വായിച്ചിരുന്നു. ഇപ്പോഴുള്ള ആയുര്‍വേദ ഔഷധങ്ങള്‍ പഴയതുപോലെ ഗുണമേന്മയുള്ളവയല്ല, ചിലപ്പോള്‍ ദോഷകരവും ആയേക്കാം, കാരണം മിയ്ക്കവരും അലൂമിനിയം പാത്രങ്ങളിലാണ് ഉണ്ടാക്കുന്നത്, എന്നു പറഞ്ഞുതന്നത് ഒരു അറിവുള്ള ആളാണ്. ഒരിക്കല്‍ കിഴി പിടിക്കാന്‍ പോകുമായിരുന്നപ്പോള്‍ എല്ലാത്തിനും അലൂമിനിയം ഉപയോഗിക്കുന്നതുകണ്ട് എനിക്കു വിഷമം തോന്നിയിരുന്നു.

'ഈ നാടു മൃത്യുവിനെ പ്രേമിക്കുന്നതു പോലെയാണ്, ' എന്ന് ദേഷ്യപ്പെടുന്ന അലോപ്പതി ഡോക്ടറായ പ്രദ്യോത് ആത്മാര്‍ത്ഥതയിലും സേവന തല്‍പ്പരതയിലും ആരേക്കാളും പുറകിലല്ല. അതെ 'ധീരനും സാഹസിയും ആയ, സ്വന്തം ശാസ്ത്രത്തില്‍ ഉറച്ചു വിശ്വസിക്കുന്നവനും നിര്‍ഭീകനുമായ യുവചികിത്സകനായ' പ്രദ്യോത് ഡോക്ടര്‍ ശരിയാണ്. നാഡീവിശാരദനായ ജീവന്‍മശായ്‌യും ശരിയാണ്. അവസാനഭാഗത്ത് ഇരുവരും ചേര്‍ന്ന് പ്രദ്യോതിന്റെ ഭാര്യയെ ചികിത്സിക്കുന്ന ഭാഗമുണ്ട്. അതാണ്, ശരിയായ പരസ്പരപൂരകങ്ങളായ ചികിത്സ. മോഡേണ്‍ മെഡിസിന്‍, ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍സ് എന്ന തരംതിരിവ് തികച്ചും തെറ്റാണ്, എല്ലാം കോംപ്ലിമെന്റെറി മെഡിസിന്‍സ്, പരസ്പരപൂരകങ്ങളായ ചികിത്സാവിഭാഗങ്ങള്‍ എന്നല്ലേ കണക്കാക്കേണ്ടത്. ഓരോ സന്ദര്‍ഭത്തില്‍ ഓരോന്നും ഉപയോഗിക്കാന്‍ പറ്റുന്നത്ര ചികിത്സാ അവസരങ്ങള്‍ ഉള്ള നമ്മള്‍ ഭാഗ്യമുള്ളവരല്ലേ?

'ഇംഗഌഷ് ഡോക്ടര്‍മാരുടെ സര്‍ക്കാര്‍ അനുഗ്രഹത്തോടെയുള്ള പ്രാക്ടീസ്‌കൊണ്ടു വൈദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങി. ' അതെ, ഇതായിരുന്നു നമ്മള്‍ ചെയ്ത തെറ്റ്. രോഗത്തോടു പോരാടാന്‍ അനുദിനം' ആയുധങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്ന' ആധുനികചികിത്സാരീതിക്ക് ഇവിടെ സ്വാഗതം അരുളിയത് വളരെ വലിയ കാര്യമാണ്, പക്ഷേ അതു നമ്മുടെ പാരമ്പര്യരീതിയെ പുറംതള്ളിക്കൊണ്ടു വേണ്ടിയിരുന്നില്ല. 

ഇപ്പോഴത്തെ നമ്മുടെ വൈദ്യവിദ്യാഭ്യാസ യോഗ്യതാപരീക്ഷയുടെ ഫലനിര്‍ണ്ണയ രീതി മോഡേണ്‍ മെഡിസിന്‍ ഒഴിച്ചുള്ള മറ്റെല്ലാ വിഭാഗങ്ങള്‍ക്കും നാണക്കേടാണെന്നേ ഞാന്‍ പറയൂ. ഏറ്റവും ഉയര്‍ന്ന റാങ്കുകാര്‍ അലോപ്പതി, പിന്നെയുള്ളത് യഥാക്രമം ആയുര്‍വേദം, ഹോമിയോപ്പതി ഇങ്ങനെയല്ലേ? അതായത് സര്‍ക്കാര്‍ തന്നെ ഓരോന്നിനും ഓരോ പദവി നിശ്ചയിച്ചിരിക്കുന്നു എന്ന്, ഒന്ന് മറ്റൊന്നിനെക്കാള്‍ കുറഞ്ഞതാണ് എന്ന്. മനമില്ലാമനസ്സോട, തികഞ്ഞ ഗ്രഡ്‌ജോടെ ആയിരിക്കില്ലേ ഇവിടെ കുട്ടികള്‍ ആയുര്‍വേദവും ഹോമിയോയും മറ്റും തെരഞ്ഞെടുക്കുന്നത്, അവരെ കുറഞ്ഞവരെന്നു സര്‍ക്കാര്‍ തന്നെ മുദ്ര കുത്തുമ്പോള്‍?

ഇനി ഒരു ഫഌഷ് ബാക്ക്.

'മോളേ, എഴുന്നേല്‍ക്ക്, ഒന്നിങ്ങു വന്നേ,'  എന്ന കസിന്‍ -ചേച്ചി-ന്റെ കുലുക്കി വിളി കേട്ട് ഒരു ഏഴുവയസ്സുകാരി കുഞ്ഞിപ്പെണ്ണ് പാതിരാത്രിക്ക് കണ്ണു പാതി തുറന്ന് എഴുന്നേറ്റിരുന്നു, 'വാ, മുയല്‍ച്ചെവിയന്‍ എവിടെയാ നില്‍ക്കുന്നേന്നൊന്നു കാണിച്ചു താ.' മുറ്റം മുഴുവന്‍ ലൈറ്റിട്ട് വെട്ടം ഉണ്ട്. ഉറക്കച്ചടവോടെയെങ്കിലും ചേച്ചിയുടെ കയ്യ് പിടിച്ച് നടത്തിച്ചു, മുറ്റത്തിനോടു ചേര്‍ന്ന് കൃത്യം സ്ഥലം കാണിച്ചുകൊടുത്തു, 'ഇനി മോളു പോയി ഉറങ്ങിക്കോ ' എന്നു ചേച്ചി പറഞ്ഞത് അനുസരിക്കയും ചെയ്തു. പിറ്റേന്നാണു മനസ്സിലായത് അച്ഛനെ എന്തോ ജീവി കുത്തി, മഞ്ഞളും കൂട്ടി മുയല്‍ച്ചെവിയന്‍ അരച്ചിടാനായിരുന്നു മുത്തശ്ശന്‍ കല്‍പ്പിച്ചത്. ഔഷധച്ചെടികളെല്ലാം കൃത്യമായി എവിടെ എന്ന് അറിയാവുന്നത് അവിടെ ആ കുഞ്ഞിപ്പെണ്ണിനു മാത്രമായിരുന്നു.

എന്റെ അച്ഛന്റെ അച്ഛന്‍, മുത്തശ്ശന്‍, ഒരു സംസ്‌കൃതപണ്ഡിതനായിരുന്നു. അച്ഛനുമായി ഒട്ടും ചേരില്ലായിരുന്നുവെന്ന ഒരു ഉപകഥ ഉണ്ടെങ്കിലും മെലിഞ്ഞുണങ്ങി അല്‍പ്പപ്രാണിയായ എന്നോട് എന്തോ ഒരു വാത്സല്യക്കൂടുതല്‍ മുത്തശ്ശനുണ്ടായിരുന്നു. നിഴല്‍ നോക്കി സമയം കണ്ടുപിടിക്കാനും, പറമ്പില്‍ തനിയെ വളര്‍ന്നു വരുന്ന വിവിധ ഔഷധച്ചെടികളുടെ പേരും ഉപയോഗവും മനസ്സിലാക്കുവാനും എന്നെ പഠിപ്പിച്ചു തന്നിരുന്നു. ഇത്തരം കാര്യങ്ങളോടെല്ലാം എനിക്ക് എന്തോ ഒരു അഫിനിറ്റി ഉണ്ടെന്ന് മുത്തശ്ശന്‍ മനസ്സിലാക്കിയിരുന്നു. അവധികളില്‍ കസിന്‍സ് എല്ലാവരും കൂടി ആറ്റില്‍ കുളിക്കാന്‍ പോകുമ്പോള്‍ നിഴല്‍ നോക്കി സമയം പറയേണ്ടത് എന്റെ ജോലി ആയിരുന്നു, സമയം കൂടിപ്പോയി വഴക്കുകിട്ടുമോ എന്ന് അറിയാനായിരുന്നു ഇത്. ഇപ്പോള്‍ ആ അറിവുകളൊന്നും തന്നെ ഓര്‍മ്മയില്ല, കിട്ടിയതിന്റെ വിലയറിയാതെ കാലം കൈമോശം വരുത്തുന്ന പലതുമില്ലേ, അക്കൂട്ടത്തിലൊന്ന്. അത്രതന്നെ.

'ഈ വിദ്യയുടെ ശിക്ഷാരീതിയില്‍ വലിയ ഒരു ഭാഗം നിനക്ക് അരുചികരമാണ്.' അലോപ്പതി പഠിക്കാനെത്തുന്ന ജീവന്‍ മശായ്യോടു രംഗലാല്‍ ഡോക്ടര്‍ പറയുന്നതാണിത്. തന്റെ മൂത്തമകള്‍ സുഷമയുടെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ മൃതശരീരം പഠനാര്‍ത്ഥം കീറിമുറിക്കുവാന്‍ രംഗലാല്‍ ഡോക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ജീവന്‍മശായ് കരഞ്ഞുകൊണ്ട്, തൊഴുകയ്യോടെ തനിക്കു വയ്യ എന്നു പിന്മാറി.

സംസ്‌കൃതശ്ലോകവും മലയാള ശ്ലോകവും ഒന്നിച്ചു വായിച്ചാല്‍ എന്റെ പൊട്ടത്തലയില്‍ പെട്ടന്ന് കൂടുകൂട്ടുന്നത് അര്‍ത്ഥമറിയാത്ത സംസ്‌കൃതശ്ലോകം ആണ്. ഞാന്‍ ശരിക്കും ഒരു നാട്ടുവൈദ്യത്തി ആവേണ്ട ആളായിരുന്നു! പക്ഷേ ആയത് എഞ്ചിനീയര്‍, കാലത്തിന്റെ ഓരോ കളി ! പത്ത് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പെടുത്തതിന് കാരണം ഒന്നേയുണ്ടായിരുന്നുള്ളു, തവളയേയും പാറ്റയേയും ഒന്നും കീറിമുറിച്ച് പഠിക്കുന്നത് ഓര്‍ക്കുവാന്‍ കൂടി വയ്യ! തീരുമാനം എടുത്തത് എത്ര എളുപ്പത്തില്‍!

കപടശാസ്ത്രം എന്ന് ഇപ്പോള്‍ പറയുന്ന-ആഘോഷിക്കുന്ന-ഹോമിയോപ്പതി, തേനിയിലുള്ള തമിഴ് ആദിവാസികളുടെ അമ്പരപ്പിച്ചു കളഞ്ഞ ഓര്‍ത്തോ ചികിത്സാവൈദഗ്ദ്ധ്യം അടക്കം വിവിധ വൈദ്യരീതികളെപ്പറ്റി അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള കൂടുതല്‍ വിശകലനം അടുത്ത ലക്കത്തില്‍...



Monday, September 15, 2014

ദി വില്ല


റോസന്ന ലേയുടെ ഈ പുസ്തകം മൂന്നു തലമുറക്കാരയ മൂന്നു സ്ത്രീകളുടെ കഥ പറയുന്നു. ലളിതഭാഷ, ഇപ്പോള്‍ നടക്കുന്ന കഥ-തീര്‍ച്ചയായും ഫഌഷ്ബാക്കുകളോടെ- എന്ന പ്രത്യേകതകളുണ്ട്. അമ്മൂമ്മയായ ഫഌവിയ ഫറോ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. അവിവാഹിത അമ്മയായ ടെസ്സും, കൗമാരക്കാരിയായ ജിന്നിയും ജീവിതത്തിന്റെ ഉത്തരം തിരയുന്നുണ്ട്. ലൈറ്റ് റീഡിംഗിനു തീര്‍ച്ചയായും പറ്റിയ പുസ്തകം.
 താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ വായിക്കാം എന്റെ കുത്തിക്കുറിപ്പുകള്‍.
 

Tuesday, September 02, 2014

നെഹ്രുമാരും ഗാന്ധിമാരും-അഞ്ചാം ഭാഗം

വി.കെ.കൃഷ്ണമേനോന്‍- ഇവിടെ വായിക്കാം

ഒരു രാഷ്ട്രീയനേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ മകുടോദാഹരണം ആണ് ശ്രീ.വി.കെ.കൃഷ്ണമേനോന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിനായി ഒരു പ്രത്യേകഭാഗം നീക്കി വയ്ക്കണമെന്നും തോന്നി. അദ്ദേഹത്തോടുണ്ടായിരുന്ന ആദരവ്, താരീഖ് അലിയുടെ പുസ്തകം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ഇങ്ങനെയുള്ള നേതാക്കന്മാര്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍, ഇപ്പോഴും ഉണ്ടെങ്കില്‍, നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ രീതി തന്നെ മാറുമായിരുന്നു, അത് ജനങ്ങള്‍ക്കുവേണ്ടി തന്നെ നിലകൊള്ളുമായിരുന്നു. ഇവിടെ വായിക്കാം.


Monday, September 01, 2014

നെഹ്രു-നെഹ്രു-നെഹ്രു

നെഹ്രുമാരും ഗാന്ധിമാരും - ഭാഗം 4 ലിങ്ക് ഇവിടെ

Friday, August 29, 2014

നെഹൃവും കമലയും


താരിഖ് അലിയുടെ പുസ്‌കത്തില്‍ നിന്നുള്ള കുത്തിക്കുറിപ്പുകള്‍- മൂന്നാം ഭാഗം ഇവിടെ.  ഇനിയും എത്ര ഭാഗം ഉണ്ടാവുമോ എന്തോ?

മനുഷ്യന്‍ ശീലങ്ങളുടെ അടിമ എന്നതു വളരെ ശരി.  വിചിത്ര വായനാശീലങ്ങളാണെനിക്ക്. പുസ്തകം, അതിപ്പോള്‍ മില്‍സ് & ബൂണ്‍ ആയാലും ശരി Travancore Manual ആയാലും ശരി വായിക്കാനെടുത്താല്‍ കയ്യില്‍ ഒരു പെന്‍സില്‍ മസ്റ്റ് ആണ്. അറിയില്ലാത്ത വാക്കുകള്‍, ഇഷ്ടമുള്ള ഫ്രെയിസുകള്‍, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ എല്ലാം മാര്‍ക്കു ചെയ്യണം, നോട്ട്ബുക്കില്‍ കുറിച്ചിടണം, ഇടയക്കിടെ എടുത്തു വായിച്ചു സന്തോഷിക്കണം, അങ്ങനെയങ്ങനെ.... മനസ്സു ഫ്രീ ആയിട്ടുള്ള, relaxed ആയ ഒരു വായന, അതെനിക്കു പറഞ്ഞിട്ടുള്ളതല്ല.

ഇപ്പോള്‍ അതെല്ലാം കംപ്യൂട്ടറില്‍ ചെയ്യാം, സൂക്ഷിക്കാന്‍ Google dosc ഉണ്ട്, മൊബൈലില്‍ ഡിക്ഷണറി ഹോം സ്‌ക്രീനില്‍ ഇട്ടിട്ടുമുണ്ട്, സര്‍വ്വം സൗകര്യപ്രദം.

അങ്ങനെ ബ്ലോഗ് ഞാന്‍ എന്റെ ഡോക്‌സ് സംരക്ഷണശാല ആക്കുന്നു. ഗൂഗിള്‍ ഇത്തരം സൗജന്യസൗകര്യങ്ങള്‍ ഒരിക്കലും നിര്‍ത്താതിരിക്കട്ടെ!



Thursday, August 28, 2014

നെഹ്രുവും ഗാന്ധിയും-രണ്ടാം ഭാഗം

താരിഖ് അലിയുടെ  നെഹ്രുവും ഗാന്ധിയും-രണ്ടാം ഭാഗം  ഇവിടെ വായിക്കാം.

ഇനിയും മൂന്നു നാല് ഭാഗം കൂടിയുണ്ടാകും :)).

Sunday, August 24, 2014

വായന

95 വര്‍ഷത്തെ ഒരു ചരിത്രയാത്രയാണ് താരീഖ് അലിയുടെ 300 പേജ് പുസ്തകം-The Nehrus And The Gandhis An Indian Dynasty.  അതിനെ കുറിച്ചുള്ള കുത്തിക്കുറിപ്പുകളുടെ ആദ്യഭാഗം ഇവിടെ വായിക്കാം.