Monday, October 05, 2009

അല്‍ഫോന്‍സാമ്മയുടെ കോണ്‍വെന്റില്‍....

വാഴ്‌ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ കോണ്‍വെന്‍റ് സ്കൂളിലായിരുന്നു മിഡില്‍-ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. അവിടുത്തെ ബോര്‍ഡിങിലെ അന്തേവാസി. ഓണം-ക്രിസ്‌മസ്‌-മിഡ്‌സമ്മര്‍ അവധിക്കാലങ്ങള്‍ സ്വപ്‌നം കണ്ടു കഴിഞ്ഞിരുന്ന , ഗൃഹാതുരത നിറഞ്ഞ നാളുകള്‍. സ്‌കൂള്‍ തുറക്കുന്നതിന്‍റെ തലേദിവസം അനുഭവിച്ചിരുന്ന മാനസികസംഘര്‍ഷം ചെറുതൊന്നുമായിരുന്നില്ല. ബോര്‍ഡിംഗില്‍ ചെന്ന്‌ രണ്ടാഴ്‌ച്ചയോളം അത്‌ തുടരും. പിന്നെ പതിയെ പതിയെ പഠിപ്പിന്‍റെ ലോകത്തിലേക്ക്‌. ഒരിടത്തും പുറകിലാകുന്നത്‌ സഹിക്കാനാവില്ലായിരുന്നു. അതുകൊണ്ടു മാത്രം പഠനം.

അന്ന്‌ രഹസ്യമായി പ്രാര്‍ത്ഥിച്ചിരുന്നു ചിക്കന്‍ പോക്‌സ്‌ വരണേ, ജോണ്ടിസ്‌ വരണേ എന്നും മറ്റും. അപ്പോള്‍ വീട്ടില്‍ പോയി നില്‍ക്കാമല്ലോ. ചെറിയ അസുഖങ്ങള്‍ക്കൊന്നും വീട്ടില്‍ പോകാനാവില്ല. അതുകൊണ്ടാണ്‌ വലിയ അസുഖങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചത്‌. ഉള്ളുരുകിയ പ്രാര്‍ത്ഥന ദൈവം കൈക്കൊണ്ടു. അങ്ങനെ ഒരിക്കല്‍ ചിക്കന്‍ പോക്‌സ്‌  വരിക തന്നെ ചെയ്‌തു. സിസ്‌റ്റര്‍മാര്‍ വീട്ടില്‍ കൊണ്ടാക്കി. എന്തായിരുന്നു അന്നത്തെ സന്തോഷം.......

എന്നും രാവിലെ കൃത്യം അഞ്ചു മണിക്ക് എഴുന്നേല്‍ക്കണം. കൃസ്‌ത്യന്‍ കുട്ടികളെല്ലാവരും 5.30 നു പള്ളിയില്‍ പോകണം. അന്നവിടെ ഉണ്ടായിരുന്ന ഞങ്ങള്‍ നാലു ഹിന്ദുക്കുട്ടികള്‍ക്ക്‌ അപ്പോള്‍ സ്‌ററഡി ടൈം. 5.30 നു എല്ലാവരും പോയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ വീണ്ടും ചുരുണ്ടു കൂടും. ബോര്‍ഡിംഗ്‌ സിസ്‌റ്റര്‍ വന്നാല്‍ കൊന്ത കിലുങ്ങും . ആ ശബ്ദത്തില്‍ ഉണര്‍ന്ന് എഴുന്നേറ്റിരിക്കും. എന്നാല്‍ അധികദിവസം അതു നടന്നില്ല. ഞങ്ങളേക്കാള്‍ കുറേ ഓണം കൂടുതല്‍ ഉണ്ടതാണല്ലോ സിസ്‌റ്റര്‍. ഉടുപ്പിലെ കൊന്ത കയ്യിലെടുത്തു പിടിച്ച്‌ ശബ്ദം കേള്‍പ്പിക്കാതെ വന്നു ഒരു നാള്‍. കയ്യോടെ പിടിക്കപ്പെടുകയും ചെയ്‌തു....നല്ല ആട്ടിന്‍കുട്ടികളായിരുന്നതിനാലാകണം ശിക്ഷിച്ചൊന്നുമില്ല. ഇനി ആവര്‍ത്തിക്കരുത് എന്ന ഒരു വാണിംഗില്‍ നിര്‍ത്തി.

ഞായറാഴ്‌ച്ചകളില്‍ രാവിലെ കുറച്ചകലെയുള്ള പള്ളിയിലാണ്‌ അവരെല്ലാം പോകുക. അന്ന്‌ കുമ്പസാരിക്കയും വേണം. എന്‍റെ കൂട്ടുകാരി പറയും "സ്റ്റഡി ടൈമില്‍ സംസാരിച്ചു " രണ്ടു മൂന്നു പ്രാവശ്യമായപ്പോള്‍ "കഴിഞ്ഞയാഴ്‌ച്ചയും നീ ഇതു തന്നല്ലേ പറഞ്ഞത്‌ " എന്ന് അച്ചന്‍ ദേഷ്യപ്പെട്ടു. കുമ്പസാരരഹസ്യം പുറത്തു പറയാന്‍ പാടില്ല. എങ്കിലും പറഞ്ഞു. കൊച്ചുകുട്ടികള്‍ പിന്നെന്തു കുമ്പസാരിക്കാനാണ്‌?

വൈകുന്നേരം ഊണ്‌ കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ റിക്രിയേഷനാണ്‌. എല്ലാവരും കലാവാസന പ്രകടിപ്പിക്കേണ്ട സമയം. "ദൈവത്തിനാപ്ലിക്കേഷനയയ്‌ക്കണം.....സ്വര്‍ഗ്ഗരാജ്യത്തു ജോലി കിട്ടണം.... " എന്ന പാട്ടിന്‍റെ  അകമ്പടിയോടെയുള്ള ഒരു തമാശ ഉഡാന്‍സ്‌ ഇപ്പോഴും ചിരി വരുത്തും. പിന്നെ ഒരു മുതിര്‍ന്ന ചേച്ചിയുടെ "ആലപ്പുഴക്കാരന്‍....... " എന്ന നാടന്‍ പാട്ടും വളരെ രസകരമായിരുന്നു. ഇടയ്‌ക്കിടെ എല്ലാവരും കൂടി തുമ്പ്ര.....തുമ്പ്ര എന്ന്‌ കോറസ്‌ പാടണം (പറയണം :) ). ഓര്‍മ്മയുള്ള ഭാഗം ചുവടെ..........

"ആലപ്പുഴക്കാരന്‍... "
"തുമ്പ്ര തുമ്പ്ര....."
"ആലപ്പുഴക്കാരന്‍ കേശവനാങ്ങളെ .
എനിക്കൊരു കൊച്ചു തോട വേണം.
"മുറ്റമടിക്കുമ്പോള്‍....."
"തുമ്പ്ര തുമ്പ്ര...."
"മുറ്റമടിക്കുമ്പോള്‍ മുറ്റമടിക്കുമ്പോള്‍ കൂടെയടിക്കുന്ന തോട വേണം."
"പാത്രം കഴുകുമ്പോള്‍..."
"തുമ്പ്ര തുമ്പ്ര..."
"പാത്രം കഴുകുമ്പോള്‍ പാത്രം കഴുകുമ്പോള്‍ കൂടെ കഴുകുന്ന തോട വേണം......"

അങ്ങനെ നീണ്ടുപോയി പെണ്ണാളുടെ ആവശ്യങ്ങള്‍.

ഫാദറിന്‍റെ ഫീസ്റ്റിനു പാടിയ പാട്ടിന്‍റെ രണ്ടു വരികള്‍ (ഞാനുമുണ്ടായിരുന്നേ) ഇന്നും ഓര്‍ക്കുന്നു. "Cherubium, Xeraphin,Virgo Groups there.....Singing all Singing all happy feast to You...."ചെറൂബിയം, സെറാഫിന്‍ , വീര്‍ഗോ......ഇവയൊക്കെ നക്ഷത്രക്കൂട്ടങ്ങളാണെന്ന്‌ ആ വരികള്‍ രചിച്ച മേരി ടീച്ചര്‍ പറഞ്ഞുതന്നു.

ഇടയ്‌ക്ക്‌ "ഞാനുറങ്ങാന്‍ പോകും മുമ്പായ്‌...... " എന്ന വരികള്‍ പാടുമായിരുന്നു എല്ലാവരും കൂടി. ആ വരികള്‍ക്ക്‌ വല്ലാത്ത ഹൃദയദ്രവീകരണ ശക്തിയുണ്ടായിരുന്നു. പാടിത്തീരുമ്പോള്‍ വീടിനെക്കുറിച്ചോര്‍ത്ത്‌ സങ്കടം വന്നു വിങ്ങും. ഈയിടെ ആ പാട്ട്‌ ഒരു സൈറ്റില്‍ നിന്നു തപ്പിയെടുത്തു.

ധാരാളം സ്ഥലവും അതില്‍ മാനും മയിലും താമരക്കുളവുമൊക്കെയുള്ള സാമാന്യം നല്ല ഒരു സൂ/പാര്‍ക്കും അവിടെയുണ്ടായിരുന്നു. മഴക്കാര്‍ ഉള്ള അവധി ദിവസങ്ങളില്‍ ഒന്നു പീലി വിടര്‍ത്തിയാടാമോ എന്നു മയിലച്ചനോട്‌ യാചിച്ചിട്ടുണ്ട്. വല്ലപ്പോഴും അതു കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുമുണ്ട്‌.

സുഖമില്ലാതിരുന്ന ഒരു സിസ്റ്റര്‍ സ്‌നേഹപൂര്‍വ്വം ഒരു തത്തയെ വളര്‍ത്തിയിരുന്നു. അതിനെ അല്‍പ്പസ്വല്‍പ്പം സംസാരിക്കാനും പഠിപ്പിച്ചിരുന്നു. ആരെയെങ്കിലും കണ്ടാലുടന്‍ തത്ത "ഈശോമിശിഹായ്‌ക്ക്‌ സ്‌തുതിയായിരിക്കട്ടെ! " എന്നു തത്തഭാഷയില്‍ അഭിവാദ്യം ചെയ്യും. പക്ഷേ, അതുകഴിഞ്ഞ്‌ ഉടന്‍ കാര്‍ക്കിച്ചുതുപ്പുന്ന ഒരു ശബ്ദവും കൂടി പുറപ്പെടുവിക്കുമെന്നു മാത്രം! കാരണം സുഖമില്ലായ്‌മ കൊണ്ട്‌ സിസ്റ്റര്‍ പലപ്പോഴും അങ്ങനെ ചെയ്‌തിരുന്നു. പാവം തത്ത അതും കൂടി അങ്ങനുകരിക്കും! അത്ര തന്നെ.

കോണ്‍വെന്‍റില്‍ ധാരാളം ചേടത്തിമാരുണ്ടായിരുന്നു. ഞങ്ങള്‍ ബോര്‍ഡേഴ്‌സിനു ഭക്ഷണം വിളമ്പിത്തന്നിരുന്നത്‌ അവരാണ്‌. അവരില്‍ മിയ്‌ക്കവര്‍ക്കും ഞങ്ങളെ വലിയ ഇഷ്ടമായിരുന്നു. അവര്‍ക്ക്‌ ഞങ്ങള്‍ അകലെയിരുന്ന അവരുടെ മക്കളോ സഹോദരങ്ങളോ ആയിരുന്നിരിക്കാം. അവരില്‍ ഒരാള്‍ക്ക്‌ ഒരിക്കല്‍ എന്തോ കഠിനമായ രോഗം ബാധിച്ചു. അവര്‍ ഒരുപാടു വേദന തിന്നു. അവരെ കാണാന്‍ പോയപ്പോള്‍ വേദന കടിച്ചമര്‍ത്തി ആ ചേടത്തി പറഞ്ഞു, "ശുദ്ധീകരണസ്ഥലത്ത്‌ ഇനി ഒരാത്മാവു പോലും ബാക്കി കാണില്ല മക്കളേ, അത്രയ്‌ക്കു ഞാന്‍ സഹിച്ചിരിക്കുന്നു........ " ശുദ്ധീകരണസ്ഥലത്തു നിന്ന്‌ ആത്മാക്കള്‍ക്കു മോക്ഷം കൊടുത്ത്‌ സ്വര്‍ഗ്ഗത്തിലെത്തിക്കേണ്ടത്‌ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടെ സഹനത്തിലൂടെയാണത്രേ.

ബോര്‍ഡിംഗ്‌ ഡേ വലിയ ആഘോഷമായിരുന്നു. നാടകം, ബാലേ അങ്ങനെ മികച്ച കലാപരിപാടികള്‍. കൂട്ടുകാരി അല്‍ഫോന്‍സാമ്മയായപ്പോള്‍, മുടി ക്രോപ്പ്‌ ചെയ്‌തിരുന്ന ഞാന്‍ നിക്കറും ഷര്‍ട്ടുമിട്ട്‌ അല്‍ഫോന്‍സാമ്മയുടെ കൊച്ചനുജനായി വിലസി. അങ്ങനെ ഒരനുജന്‍ ശരിക്കും ഉണ്ടായിരുന്നോ എന്നറിയില്ല. പിന്നീടൊരിക്കല്‍ ഈ വല്ലിയില്‍ നിന്നു ചെമ്മേയിലെ അമ്മ വേഷവും വേറേ പല വേഷങ്ങളും ചെയ്തിട്ടുണ്ട്.

സ്‌കൂള്‍ ഡേയ്‌ക്ക്‌ അതേ നാടകം വീണ്ടും അവതരിപ്പിക്കും. ടാബ്ലോകളില്‍ പലപ്പോഴും യേശുക്രിസ്‌തുവും മാതാവുമാകുന്നത്‌്‌ എന്റെ ചേച്ചിയായിരുന്നു. മേരിടീച്ചറിന്റെ ഘനഘംഭീര ആംഗലേയ കമന്ററിയുടെ ബാക്‌ഡ്രോപ്പില്‍ തൂവെള്ള ഉടുപ്പണിഞ്ഞു നില്‍ക്കുന്ന വാ്യകുലമാതാവിന്റെ തിരുരൂപം ഇന്നും മനസ്സിലുണ്ട്‌്‌ . അതേ പോലെ മനുഷ്യരാശിക്കു വേണ്ടി കുരിശു താങ്ങിയ യേശുദേവന്റെ രൂപവും. മതബന്ധി മാത്രമായിരുന്നില്ല കലാപരിപാടികള്‍. സ്‌കിറ്റുകളും ഗാനമേളയും എല്ലാം ഉണ്ടായിരുന്നു.

കലാവാസനകള്‍ സിസ്‌റ്റര്‍ നന്നായി പ്രോല്‍സാഹിപ്പിച്ചിരുന്നു. ഉള്ളിലുണ്ടായിരുന്ന ചെറിയ സാഹിത്യകലാവാസനയുടെ :( സ്‌ഫുലിംഗം കണ്ടെടുത്തത്‌്‌ അമ്മയായിരുന്നു. പ്രോത്സാഹിപ്പിച്ചത്‌ സിസ്‌റ്ററും.

അവിടെ ശ്രദ്ധിച്ചിരുന്ന ഒരു പ്രത്യേകത മിയ്‌ക്കവരും 'ഭ' എന്ന അക്ഷരം 'ഫ ' എന്നാണ്‌ ഉച്ചരിച്ചിരുന്നത്‌. അതായത്‌ 'ഭിത്തി ' 'ഫിത്തി ' എന്നാകും ഉച്ചാരണത്തില്‍....

വലിയ ജാതിദ്വേഷമോ വ്യത്യാസങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്‌നേഹസേന എന്നോ മറ്റോ ഉള്ള ഒരു മാസികയുടെ മോട്ടോകളില്‍ ഒന്ന്‌ അന്യമതസ്ഥരെ കൃസ്‌ത്യാനികളാക്കുക എന്നതാണ്‌ എന്ന്‌ എഴുതിയിരുന്നതു വായിച്ച്‌ ഞങ്ങള്‍ ഭയചകിതരായിരുന്നു. എന്തായാലും ഞങ്ങളെ ആരും മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചില്ല.

അവിടത്തെ അമ്പലത്തിലെ ഉത്സവത്തിന്‌ എഴുന്നള്ളിപ്പിനു മുന്‍പില്‍ ആദ്യം പിടിച്ചിരുന്നത്‌ പള്ളിയിലെ വിളക്കായിരുന്നു. അതുപോലെ തിരിച്ചും ഉണ്ടായിരുന്നിരിക്കണം.

ഊണ്‌ കഴിക്കുമ്പോള്‍ ആദ്യം ഉപ്പില്ലാതെ ഒരു ഉരുള , പിന്നെ കറിയില്ലാതെ ഒരു ഉരുള ഉണ്ണണം . നമുക്കിഷ്ടമുണ്ടെങ്കില്‍ മതി......നമ്മള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടിയുള്ള ത്യാഗമായിരുന്നു അത ്‌. ഭക്ഷണം വേണ്ടെന്നു വയ്‌ക്കലാണല്ലോ ഏറ്റവും വലിയ ത്യാഗം. ഇതു തന്നെയായിരിക്കും ഹിന്ദുക്കളുടെ വ്രതങ്ങളും. വിശപ്പിനെ അതിജീവിക്കാന്‍ സാധിക്കുന്ന മനുഷ്യന്‌ എന്തും സഹിക്കാന്‍ സാധിക്കും. ഒരു ചാണ്‍ വയറല്ലേ പരമസത്യം.

പിന്നീട്‌ ഇതൊക്കെ ചെയ്‌ത്‌ ഞാന്‍ ഒരുപാടു കളിയാക്കല്‍ സഹിച്ചിട്ടുണ്ട്‌. എങ്കിലും അതില്‍ എന്തോ ഒന്നുണ്ടെന്ന്‌ ഇപ്പോഴും ഉറച്ച തോന്നലുണ്ട്‌്‌ . നമ്മള്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി അവര്‍ പോലുമറിയാതെ നമ്മള്‍ ചെയ്യുന്നൊരു ചെറിയ ത്യാഗം. സുഖം ത്യജിക്കല്‍ .....ഒരു പക്ഷേ ജീവിതകാലം മുഴുവന്‍ സഹിച്ച ദുരിതങ്ങളാണോ അല്‍ഫോന്‍സാമ്മയെ വാഴ്‌ത്തപ്പെട്ടവളാക്കിയത്‌ ?

ഔദ്യോഗികമായി ധാരാളം പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്ന ഒരു ഘട്ടത്തില്‍ പ്രതിസന്ധികളെ ധൈര്യമായി നേരിട്ടുവെന്ന്‌ മേലാളരില്‍ നിന്ന്‌ അഭിനന്ദനങ്ങള്‍ കിട്ടിയപ്പോള്‍ സരസനായ പെഴ്‌സണല്‍ ആഫീസര്‍ പറഞ്ഞു... "അറിഞ്ഞില്ലേ ............. വാഴ്‌ത്തപ്പെട്ടവളായിരിക്കുന്നു....ചാവറ കുരിയാക്കോസേലിയാസച്ചനും അല്‍ഫോന്‍സാമ്മയും കഴിഞ്ഞാല്‍ പിന്നെ ശേഷം......" ഞാന്‍ അല്‍ഫോന്‍സാമ്മയുടെ കോണ്‍വെന്റുകാരിയാണെന്ന്‌ അറിയാതെയായിരുന്നു ആ തമാശ......അങ്ങനെ അല്‍ഫോന്‍സാമ്മ അറിഞ്ഞോ അറിയാതെയോ എന്റെ ജീവിതത്തില്‍ ഇടയ്‌ക്കിടെ അതിഥിയായെത്തുന്നു.......പക്ഷേ ഇതുവരെ ഫേവേഴ്‌സ്‌ ഒന്നും കിട്ടിയിട്ടില്ല കേട്ടോ........

ഒരു നന്ദി പരസ്യം കണ്ടു.......ഫോര്‍ ഫേവേഴ്‌സ്‌ റിസീവിഡ്‌.........അവസാനം ഇതുകൂടി. സോറി ഫോര്‍ 53 ഇയേഴ്‌സ്‌ ഡിലേ..........ഇതു സാന്ദര്‍ഭികമായി പറഞ്ഞുവെന്നു മാത്രം......

പഴയ കാല നടി മിസ്‌ .കുമാരിയും അവിടെ പഠിച്ചതാണത്രേ.... പഠിപ്പിക്കയും ചെയ്‌തിരുന്നുവെന്നു തോന്നുന്നു... പാവം അവരും അല്‍ഫോന്‍സാമ്മയെപ്പോലെ അകാലത്തില്‍ കൊഴിഞ്ഞു പോയി........അല്ലെങ്കില്‍ ദൈവപാദത്തിങ്കല്‍ അഭയം പ്രാപിച്ചു...

4 comments:

  1. വലിയ അല്‍ഫോന്‍സാമ്മയും ചെറിയ ഞാനും......

    ReplyDelete
  2. അന്നത്തെ കോൺ‌വെന്റ് ജീവിതം അനുഭവിച്ചറിഞ്ഞ ആളാണല്ലൊ..
    അതിൽ ഒരു പാട് വ്യസനിക്കുകയും ചെയ്തിരുന്നു...
    അങ്ങനെ ഒരു ജീ‍വിതം നമ്മുടെ മക്കൾക്ക് കൊടുക്കുന്നതിൽ എന്താണ് അഭിപ്രായം...?
    അത് അവരെ നല്ലവരാക്കുമോ...?
    അതോ മാതാപിതാക്കളെ ശത്രുക്കളാക്കുമൊ..?

    ReplyDelete
  3. എല്ലാ കോണ്‍‌വെന്റ് ബോര്‍ഡിങ്ങും,ബോര്‍‌ഡിങ്ങ് സിസ്റ്റര്‍ മാരും ഒരേപോലെ തന്നെ.ഞങ്ങളുടെ ബോര്‍ഡിങ്ങ് സ്റ്റെയര്‍ കേയ്‌സ് തടി കൊണ്ടുള്ളതായിരുന്നു ചെരുപ്പ് ഊരിവച്ച് കാല്‍‌പെരുമാറ്റം അറിയിക്കാതെ പൂച്ചയെ പോലെ പമ്മിവരും സിസ്റ്റ്ര് ... സ്റ്റഡി ടൈമില്‍ സംസാരിക്കുന്നത് പിടിച്ചാല്‍ ആ കോറിഡോറില്‍ മുട്ടില്‍ നില്‍ക്കണം...കുറെ ഓര്‍മ്മകള്‍ ഓടിവന്നു.

    **ഫാദറിന്റെ ഫീസ്റ്റിനു(ബര്‍ത്ത്‌ഡേ ആയിരിക്കാം) അല്ല. പേരുകാരനായ പുണ്യവാളന്റെ ഓര്‍മ്മദിനം ആണു ഫീസ്റ്റ് ഡെയ് എന്നു പറയുക Fr Joseph - March 19ന് St.Josephന്റെ
    ഫീസ്റ്റ് ആവും ആഘോഷിക്കുക.. :)

    ReplyDelete
  4. മൈത്രേയി
    ഒത്തിരി സന്തോഷത്തോടെയാണു ബ്ലോഗ് വായിച്ചത്..ആ വരികള്‍ എനിക്ക് ഏറെ പരിചിതമായി തോന്നി....കാരണമെന്തെന്നോ..ഞാനും അതേ സ്കൂളില്‍ ആറു വര്‍ഷം വിദ്യകള്‍ അഭ്യസിച്ചിരുന്നു..ഞാന്‍ ഇപ്പോഴും നെഞ്ചോടടുത്തു സൂക്ഷിക്കുന്ന ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച സ്കൂള്‍...അതുകൊണ്ടു തന്നെ അല്‍ഫോന്‍സാമ്മയും, മാനും,മയിലും....പിന്നെ കലയുടെ ലോകത്തേക്കു ചുവടുകള്‍ വച്ച സ്റ്റേജും ഒന്നും എനിക്കും മറക്കാന്‍ പറ്റില്ല....ഈ പോസ്റ്റിന് ഒത്തിരി നന്ദി..

    ReplyDelete