Monday, July 27, 2015

ഞാന്‍-സിനിമ

ഞാന്‍-സിനിമ

ഈയടുത്തയിടയ്ക്കാണ്  'ഞാന്‍ ' സിനിമ കണ്ടത്, പരസ്യശല്യങ്ങളൊന്നുമില്ലാതെ. വളരെ വളരെ ഇഷ്ടപ്പെട്ടു, പച്ചയാഥാര്‍ത്ഥ്യങ്ങള്‍ കണ്ട്, പച്ചജീവിതങ്ങള്‍ കണ്ട്, മനസ്സ് അസ്വസ്ഥമായി.

പക്ഷേ ഇത് എന്നോ ഇറങ്ങിയ ആ സിനിമയെ കുറിച്ചുള്ള അവലോകനം ഒന്നുമേ അല്ല. എന്റെ മനസ്സിലെ പല വിചാരങ്ങളും ടി.പി.രാജീവന്‍ പകര്‍ത്തിയിരിക്കുന്നതു കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. ഒരിക്കല്‍ ഒരാള്‍ അഭിമാനപൂര്‍വ്വം എന്നോട് പറഞ്ഞു, 'I'm a rightist, I have always been.' എന്ന്. കോണ്‍ഗ്രസ്സ് അനുഭാവിയായിരുന്നു ആ ആള്‍. ഇടതുപക്ഷക്കാരിയാണ് ഞാന്‍ എന്നുള്ള മുന്‍വിധിയോടെ നടത്തിയ പ്രസ്താവമായിരുന്നു അത്. 'I'm neither a rightist, nor a leftist, but simply a humanist, I believe only in one isam, ie humanism  ' എന്നൊരു മറുപടി ഞാനും കൊടുത്തു. ഇതേ ആശയം, കര്‍ഷകസംഘചര്‍ച്ചയ്ക്കിടയില്‍ സിനിമയില്‍ കോട്ടൂര്‍ പറയുന്നുണ്ട്. വാചകം അങ്ങനെ തന്നെ എഴുതാന്‍ കൃത്യമായി ഓര്‍ക്കുന്നില്ല.

അതേ പോലെ കര്‍ഷകസംഘത്തില്‍ നിന്നു വിട്ടുപോകുന്ന-വിട്ടു പോകാനായി മനഃപൂര്‍വ്വം ഒരുക്കിയ സാഹചര്യവേളയിലെ സംവാദത്തിനിടയില്‍ പ്രസംഗത്തില്‍ 'ഞാന്‍ ' കടന്നുവന്നപ്പോള്‍ നമ്മള്‍ ഇല്ലാതായി എന്നോ മറ്റോ ധ്വനിപ്പിക്കുന്ന ഒരു വാചകമുണ്ട്. ഇതും പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ്. ഏതുതരം സ്ഥാനമാനങ്ങളുമാകട്ടെ, വളരെ അദ്ധ്വാനിച്ച് എളിയ നിലയില്‍ നിന്നു കയറി എത്തിയതായാല്‍ പോലും, ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ 'ഞാനിസം' തലപൊക്കുകയായി. രാഷ്ട്രീയത്തില്‍ മാത്രമല്ല സമസ്തമേഖലകളിലും ഇത് ബാധകമാണ്. And he/she simply forgets the very purpose of being in that position. വളരെ പേരില്‍ നിരീക്ഷണം നടത്തി എത്തിയ അനുമാനമായിരുന്നു അത്. നേരേ തിരിച്ചും കണ്ടിട്ടുണ്ട്, ഒരു സ്ഥാനത്തെത്തിയാല്‍ പിന്നെ അതുവരെ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റി വച്ച് ആ സ്ഥാനത്തിനു ചേര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നവരെ. പക്ഷേ ഇത് എണ്ണത്തില്‍ തുലോം കുറവ്. ആദ്യവിഭാഗമാണ് എങ്ങോട്ടു തിരിഞ്ഞാലും കാണപ്പെടുന്നത്. ഇതെല്ലാം ആ ഒന്നോ രണ്ടോ വാചകത്തിലൂടെ നല്ല വെടിപ്പായി പറഞ്ഞു കോട്ടൂര്‍.

പക്ഷേ ശാരീരികശാസ്ത്രപരമായ ഒരാവശ്യം മാത്രമായി പെണ്ണിനെ കരുതുന്ന അനേകരില്‍ ഒരാള്‍ മാത്രമായിരുന്നു കോട്ടൂരും അയാളുടെ അച്ഛനുമെല്ലാം എന്നത് കയ്പ്പിക്കുന്ന യാഥാര്‍ത്ഥ്യം മാത്രം. അന്നത്തെ സാമൂഹ്യപശ്ചാത്തലം അതായിരുന്നിരിക്കാം. എങ്കിലും സാധാരണക്കാരുടെ, അല്ലെങ്കില്‍ ചൂഷിതരുടെ നന്മ ലക്ഷ്യമാക്കിയുള്ള കോട്ടൂരിന്റെ പ്രവര്‍ത്തനങ്ങളില്‍, ഉയര്‍ന്ന ചിന്താതലങ്ങളില്‍ ഒന്നും സാമൂഹ്യസാമ്പത്തിക വ്യത്യാസങ്ങള്‍ക്കപ്പുറമുള്ള സ്ത്രീയുടെ അധഃസ്ഥിത വര്‍ഗ്ഗസ്ഥാനമോ ഉന്നമനോ ഒന്നും കടന്നുവന്നില്ലല്ലോയെന്ന അത്ഭുതവും സങ്കടവും തോന്നുന്നു. ആ ജീവിതത്തിലൂടെ കടന്നു പോന്ന ഒരു പെണ്ണും പക്ഷേ അയാളെ വെറുക്കുന്നില്ല, അയാളോട് പകപോക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്നു മാത്രമല്ല, സ്‌നേഹിക്കയും ചെയ്യുന്നു. അതേ പോലെ കോട്ടൂരിന്റെ കുറത്തി പെറ്റ അര്‍ദ്ധസോദരനും അയാളോട് പിണങ്ങാനോ വഴക്കിനോ പോകാതെ അയാളുടെ തെറ്റ് സ്വന്തജീവിതംകൊണ്ട് തിരുത്തി അയാളെ സഹായിക്കാനാണ് ശ്രമിക്കുന്നത്. ആ സോദരനെ ശരിക്കും ഇഷ്ടപ്പെട്ടു. അല്ല, ഇത്രയും നന്മ നിറഞ്ഞ ഒരു ഹൃദയത്തെ ആര്‍ക്കു സ്‌നേഹിക്കാതിരിക്കാനാവും? ഇതെല്ലാമായിരിക്കുമോ നിരുപാധിക സ്‌നേഹം-unconditional love-? സമൂഹത്തിന് ആവശ്യമുള്ള ഒരു ഉയര്‍ന്ന ചിന്താതലക്കാരനെ കണ്ടറിഞ്ഞ്, ദൗര്‍ബ്ബല്യങ്ങള്‍ പൊറുത്ത്, പ്രവര്‍ത്തനത്തിനു സജ്ജമാക്കുക എന്ന വലിയ ധര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നുവോ അവര്‍?

സത്യം പൊള്ളിക്കുന്നതാണ്. സ്ത്രീ, അവള്‍ ഒരു ചിന്താവിഷയമേ ആയിരുന്നിട്ടില്ല സമൂഹത്തിന്. ഇതിലെ സ്ത്രീകഥാപാത്രങ്ങള്‍ മനസ്സില്‍ കനലായ് പതിഞ്ഞ മറ്റു ചില നായികമാരെ  ഓര്‍മ്മപ്പെടുത്തി. തോപ്പില്‍ ഭാസിയുടെ ശരശയ്യയിലെ സരോജം(?), മുമ്പേ പറക്കുന്ന പക്ഷികള്‍(അതോ സ്പന്ദമാപിനികളേ നന്ദിയോ- എന്ന സി.രാധാകൃഷ്ണന്റെ  നോവല്‍ കഥാപാത്രം-മായ(?)- (റഫര്‍ ചെയ്യാന്‍ തല്‍ക്കാലം ഓര്‍മ്മകള്‍ മാത്രമേയുള്ളു-പുസ്‌കങ്ങള്‍ നോക്കാന്‍ സാഹചര്യമില്ല).
സംവിധാനവും എല്ലാവരുടേയും അഭിനയവും ഇഷ്ടപ്പെട്ടു.


4 comments:

  1. എനിക്കിഷ്ടപ്പെട്ടില്ല ഞാന്‍. അരമണിക്കൂര്‍ കണ്ട് നിര്‍ത്തി.

    ReplyDelete
  2. സത്യം പൊള്ളിക്കുന്നതാണ്. സ്ത്രീ, അവള്‍ ഒരു ചിന്താവിഷയമേ ആയിരുന്നിട്ടില്ല സമൂഹത്തിന്. ഇതിലെ സ്ത്രീകഥാപാത്രങ്ങള്‍ മനസ്സില്‍ കനലായ് പതിഞ്ഞ മറ്റു ചില നായികമാരെ ഓര്‍മ്മപ്പെടുത്തി. തോപ്പില്‍ ഭാസിയുടെ ശരശയ്യയിലെ സരോജം(?), മുമ്പേ പറക്കുന്ന പക്ഷികള്‍(അതോ സ്പന്ദമാപിനികളേ നന്ദിയോ- എന്ന സി.രാധാകൃഷ്ണന്റെ നോവല്‍ കഥാപാത്രം-മായ(?)

    സ്ത്രീ ഭാവങ്ങൾ...!

    ReplyDelete
  3. "പക്ഷേ ശാരീരികശാസ്ത്രപരമായ ഒരാവശ്യം മാത്രമായി പെണ്ണിനെ കരുതുന്ന അനേകരില്‍ ഒരാള്‍ മാത്രമായിരുന്നു കോട്ടൂരും അയാളുടെ അച്ഛനുമെല്ലാം എന്നത് കയ്പ്പിക്കുന്ന യാഥാര്‍ത്ഥ്യം മാത്രം. അന്നത്തെ സാമൂഹ്യപശ്ചാത്തലം അതായിരുന്നിരിക്കാം. എങ്കിലും സാധാരണക്കാരുടെ, അല്ലെങ്കില്‍ ചൂഷിതരുടെ നന്മ ലക്ഷ്യമാക്കിയുള്ള കോട്ടൂരിന്റെ പ്രവര്‍ത്തനങ്ങളില്‍, ഉയര്‍ന്ന ചിന്താതലങ്ങളില്‍ ഒന്നും സാമൂഹ്യസാമ്പത്തിക വ്യത്യാസങ്ങള്‍ക്കപ്പുറമുള്ള സ്ത്രീയുടെ അധഃസ്ഥിത വര്‍ഗ്ഗസ്ഥാനമോ ഉന്നമനോ ഒന്നും കടന്നുവന്നില്ലല്ലോയെന്ന അത്ഭുതവും സങ്കടവും തോന്നുന്നു."

    ReplyDelete