Friday, April 01, 2011

ബുദ്ധിയും ബുദ്ധനും

'ടെന്‍ഡര്‍ മൂന്നാ ഇന്നു ഡ്യൂ...ഇപ്പഴേ വൈകി, ഒന്നു വേഗം ഇറങ്ങ് '

മനു ധൃതി പിടിച്ചു. ടെന്‍ഷന്‍ കയറിയാല്‍ മനുവിനു പിന്നെ മൂക്കത്താണ് ദേഷ്യം. അതറിയാവുന്നതുകൊണ്ട്്, മുടി കാറിലിരുന്ന് കെട്ടാം എന്ന് ദേവിക ധൃതിയില്‍ ഇറങ്ങി.

ഒരു മുന്നറിയിപ്പുമില്ലാതെ വീട്ടുസഹായി ലീവെടുത്തു. എത്രത്തോളം കാര്യങ്ങളാ തനിയെ ചെയ്യുക? മാമന്റെ പിറകേ നടക്കാന്‍ തന്നെ വേണം ഒരാള്. നാലു ചായ, പിന്നെ കുളിക്കാന്‍ നിര്‍ബന്ധിക്കല്‍, ഭക്ഷണവും മരുന്നും മേശപ്പുറത്ത് എടുത്തു വയ്ക്കല്‍....ഹോ...തീര്‍ത്താല്‍ തീരില്ല. കുളി, കാപ്പി, മരുന്ന് ഇതെല്ലാം കഴിഞ്ഞു വന്നാലും പത്രം ഓടിപ്പോകയൊന്നുമില്ല. പക്ഷേ ആരോടു പറയാന്‍? ദിനചര്യകള്‍ ഒതുക്കി മിടുക്കനായി മാമന്‍ ചാരുകസാലയില്‍ ഇരിക്കുന്നതു കണ്ടിട്ട് ഓഫീസില്‍ പോയാല്‍ സമാധാനം കിട്ടുമായിരുന്നു. അപ്പോള്‍ പിന്നെ മരുന്നു കഴിച്ചു കാണുമോ, പൈപ്പ് അടച്ചു കാണുമോ, ലൈറ്റും ഫാനും ഹീറ്ററും നിര്‍ത്തിക്കാണുമോ എന്നെല്ലാം ഓര്‍ത്ത് സമാധാനം കെടേണ്ടി വരില്ലായിരുന്നു.

എല്ലാ ഭാരതനാരികളേയും പോലെ എണീറ്റാലുടന്‍ അടുക്കളയില്‍ കയറാനൊന്നുമാവില്ല ദേവികയ്ക്ക്്. മാമനു വേണ്ടുന്ന സൗകര്യങ്ങള്‍ എല്ലാം ആദ്യം ഒരുക്കണം. തുറന്ന വരാന്തയിലിരുന്നേ പത്രം വായിക്കൂ എന്നു നിര്‍ബന്ധമാണ്. ആദ്യം വരാന്ത അടിച്ചു വാരും, പിന്നെ സെറ്റി തട്ടിക്കുടഞ്ഞ് പുതിയ വിരിയിടും, പത്രമാസികകള്‍ സെറ്റിയില്‍ ഒതുക്കി വച്ച്, ചായ വയ്ക്കാന്‍ ടീപ്പോയിയും കാലു വയ്ക്കാന്‍ സ്റ്റൂളും എടുത്തു വക്കും. ഇത്രയുമായാല്‍ മാമനെ സ്വീകരിക്കാന്‍ വരാന്ത ഒരുങ്ങിക്കഴിഞ്ഞു.

രാവിലെ ആറിനും ഏഴിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും എണീക്കാം. എന്നാല്‍ എണീക്കുമ്പോള്‍ അടുക്കള വരെ വന്നു ചായ ചോദിക്കുമോ? ഇല്ലേയില്ല. അതുകൊണ്ട് മാമന്‍ വന്നോ എന്നു നോക്കി നോക്കി പലപ്രാവശ്യം അടുക്കളയ്ക്കും വരാന്തയ്ക്കും ഇടയ്ക്കുള്ള ദൂരം അളക്കും ദേവിക. നാലു ചായ വേണം. അതില്‍ ഒന്നു പോലും ചോദിക്കില്ല. കൊടുത്തില്ലെങ്കില്‍ പരാതിയില്ല, വഴക്കുമില്ല. അതല്ലേ ഏറെ കഷ്ടം.

ചിലപ്പോള്‍ ദേവികയ്ക്കു തോന്നാറുണ്ട് ഇങ്ങനെ ആരേക്കൊണ്ടും ഒന്നും ചോദിപ്പിക്കാതെ കണ്ടറിഞ്ഞ് ചെയ്ത് സ്വന്തം വില കളയുകയാണെന്ന്. അവനവനു തന്നെ പാരവയ്ക്കുകയാണെന്ന്, People take things for granted, ആള്‍ക്കാര്‍ വളരെയധികം പ്രതീക്ഷിക്കുന്നുവെന്ന്. എന്താ ചെയ്ക, അങ്ങനെയല്ലാതെ പറ്റില്ല....സ്‌നേഹത്തിന് ഓരോരുത്തര്‍ കൊടുക്കുന്ന നിര്‍വ്വചനം ഓരോന്നല്ലേ... ദേവികയ്ക്കതിങ്ങനെ...

പെട്ടന്നാണ് മാമന്‍ വരാന്തയിലേക്കിറങ്ങി വന്നത്......വന്നതും പറഞ്ഞു..
'പുസ്തകങ്ങള്‍ തരാനായി ഇന്ന് ആര്‍.കെ.നായര്‍ വരും, അതുകൊണ്ട് ഒരാള്‍ ഇവിടേ ഇരുന്നേ പറ്റൂ. '

ഈശ്വരാ.....ടെന്‍ഡര്‍....മനുവും ദേവികയും ഷോക്കടിച്ചെന്ന പോല നിന്നു പോയി. ദേവികയായിരുന്നു ആ ഫോണെടുത്തത്. വരുമെന്നല്ല, പുസ്തകങ്ങള്‍ കൊടുത്തുവിടുന്നുണ്ടെന്നാണ് , അതും സ്ഥാപനത്തിലേക്ക് , അദ്ദേഹം അറിയിച്ചത്. അത് അപ്പോള്‍ തന്നെ പറയുകയും ചെയ്തതാണ്.
'മാമാ, അങ്ങനെയല്ല.....അദ്ദേഹം.... ' ദേവിക പറഞ്ഞു മനസ്സിലാക്കാന്‍ ഒരു വൃഥാ ശ്രമം നടത്തി. വേണമെന്നു വച്ചു മുഖത്തു നോക്കി ശ്രദ്ധിച്ചാല്‍ കേള്‍ക്കാന്‍ സാധിക്കും, മനസ്സിലാകയും ചെയ്യും. പക്ഷേ ശ്രദ്ധിക്കണ്ടേ. അതിനു പകരം മുന്‍വിധികളാണ്... ഇന്നതാണ് പറയാന്‍ പോകുന്നത് എന്നു തീരുമാനിച്ച് അതിനാണ് മറുപടി പറയുക.

'ഞാന്‍ പറഞ്ഞത് അങ്ങു ചെയ്താല്‍ മതി ' അന്ത്യശാസന വന്നു, ഇനി രക്ഷയില്ല. ദേവികയ്ക്ക് കണ്ണു നിറഞ്ഞു.....സാരമില്ല, ഐ വില്‍ മാനേജ് ,ടേക്ക് ഇറ്റ് ഈസി എന്ന് സമാധാനിപ്പിച്ച് മനു കാറെടുത്തു.

മനുവിനെ യാത്രയാക്കി നേരേ കിടക്കയില്‍ വന്നു വീണു. ആരും കാണുന്നില്ലെന്ന തിരിച്ചറിവില്‍ കണ്ണീര്‍ മഴ ഇടമുറിയാതെ പെയ്തു. തോര്‍ന്നപ്പോള്‍ ഒട്ടൊരാശ്വാസം. പണ്ടൊക്കെ ഒരു ദിവസം ലീവെടുത്താല്‍ 'ങൂം, എന്താ, ഓഫീസില്‍ പോകാതെ ഇവിടെ കറങ്ങുന്നോ 'എന്നു വഴക്കു പറഞ്ഞിരുന്നതും ഇതേ മാമന്‍ തന്നെ. അതുകൊണ്ട് ദേഷ്യപ്പെട്ടിട്ടും സങ്കടപ്പെട്ടിട്ടും കാര്യമൊന്നുമില്ല , കാരണം ഇതൊക്കെ ചെയ്യുന്നത് മാമന്റെ പ്രായമാണ്, മാമനല്ല. പ്രായം , കേള്‍വിക്കുറവ്, കുറേശ്ശെ മറവിയും....ദേവികയ്ക്ക് മാമനോട് അലിവു തോന്നി.

അവിവാഹിതനാണ് മനുവിന്റെ മാമന്‍. മനുവിന്റെ അച്ഛന്‍ മരിച്ച നാള്‍ മുതല്‍ അവരുടെ കൂടെ..സാത്വികന്‍, താത്വികന്‍, സര്‍വ്വസ്വതന്ത്ര പക്ഷി. മരിക്കുന്നതിന്റെ തലേന്ന് മകന്റേയും മരുമകളുടേയും കൈ കവര്‍ന്ന് മനുവിന്റെ അമ്മ ഒന്നേ ആവശ്യപ്പെട്ടുള്ളു-അവനെ കൈവിടരുത്, നല്ല വണ്ണം നോക്കണം. കൊടുക്കല്‍ വാങ്ങലുകളുടെ ഭാരിച്ച കണക്കുകളില്ലാത്ത, നിരുപാധിക സ്‌നേഹമായിരുന്നു അവര്‍ക്കിടയില്‍.

മുറ്റത്ത് ആരോ പമ്മി പമ്മി നടക്കുന്ന പോലൊരു ശബ്ദം ദേവികയുടെ ചിന്ത മുറിച്ചു. ഈശ്വരാ വല്ല കള്ളനുമായിരിക്കുമോ.....നെഞ്ചിലൊരാന്തല്‍...വീടിനോടു ചേര്‍ന്ന് , ഔട്ട് ഹൗസ് പോലെയാണ് മാമന്റെ മുറി. അകത്തു നിന്നും കയറാം, പുറത്തു നിന്ന് നേരിട്ടും പ്രവേശിക്കാം. മാമന് ഒരു ബുദ്ധിമുട്ടും വരാതിരിക്കാന്‍, പ്രത്യേകിച്ച് സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ , മനുവിന്റെ കരുതലാണിതെല്ലാം. വീട്ടിലുള്ളപ്പോഴൊക്കെ വെളിയിലേക്കുള്ള കതക് എപ്പോഴും തുറന്നേ ഇടൂ. ഇത് മറ്റൊരു തലവേദന. കൂട്ടിന് ഒരാളെ നിര്‍ത്താനും സമ്മതിക്കില്ല. ദൈവമേ, മാമന്‍ ഒറ്റയ്ക്കാകുമ്പോള്‍ കള്ളന്‍ വരല്ലേ എന്നത് ദേവികയുടെ നിത്യ പ്രാര്‍ത്ഥനയാണ്. വരുന്നിടത്തു വച്ചു കാണാം എന്ന് മനുവും.

ജനല്‍ കര്‍ട്ടന്‍ വിടവിലൂടെ ദേവിക നെഞ്ചിടിപ്പോടെ നോക്കി. ഹോ , കള്ളനല്ല, സമാധാനം. അത് അയാളാണ്, അയാള്‍...ശബ്ദം കേള്‍പ്പിക്കാതെ, പമ്മി പതുങ്ങി... വിജയന്‍..! ബന്ധപ്രകാരം ചേട്ടനാണ്. മനുവിന്റെ കുടുംബവും ഇവരുമായി അത്ര രസത്തിലായിരുന്നില്ല, അതിനാല്‍ അത്ര പരിചയം പോരാ. അമ്മ പറഞ്ഞ് കേട്ടു പരിചയം ശ്ശി ഉണ്ടു താനും.!

ഇവരെല്ലാം പണ്ട് മാമനെ ഓഫീസിലായിരുന്നു സന്ദര്‍ശിക്കുക. ഇപ്പോള്‍ അതു പറ്റില്ലല്ലോ. പക്ഷേ എന്തിനാണാവോ ഇങ്ങനെ കള്ളനപ്പോലെ പാത്തു പതുങ്ങി വരുന്നത്. ഹും, അതൊന്നറിഞ്ഞിട്ടു തന്നെ കാര്യം. ദേവിക സി.ഐ.ഡി യാകാന്‍ തീരുമാനിച്ചു! പതുക്കെ പൂമുഖമുറിയിലെത്തി., ചെവി വട്ടം പിടിച്ചു.
'വേറേ ആരുമില്ലേ ഇവിടെ' ?
' ഇല്ല, അവര്‍ ആഫീസില്‍ പോയി'

പതിവ് അങ്ങനെയായതു കൊണ്ടാകാം, ദേവിക അവിടെയുണ്ടെന്നത് മാമന്‍ ഓര്‍മ്മിച്ചില്ല..ഓ, നന്നായി, ഇല്ലെങ്കില്‍ ഇപ്പോള്‍ ചായയുമായി ഇളിച്ചുകൊണ്ടു നില്‍ക്കേണ്ടി വന്നേനേ, അവള്‍ സമാധാനിച്ചു.
'കാപ്പി കുടിച്ചുവോ, മരുന്നു കഴിച്ചുവോ, ഉറങ്ങിയോ ..... ' അയാള്‍ മാമനെ വല്ലാണ്ടങ്ങു സ്‌നേഹിക്കാന്‍ തുടങ്ങി. ലിപ് സര്‍വ്വീസ്!
'ഓഹോ...എല്ലാം എടുത്തു വച്ചിട്ടേ അവര്‍ പോകൂ. ഒന്നിനും ഒരു കുറവും ഇല്ല. അത്രേം ഭാഗ്യമുണ്ടെനിക്ക്. അറിയോ, അവര്‍ രണ്ടാളും കൂടിയാ എന്നെ ചെക്കപ്പിനു കൊണ്ടുപോകുക ' മാമന്‍ ഗദ്ഗദകണ്ഠനായ പോലെ. ദേവിക കേള്‍ക്കുന്നുണ്ടെന്നറിയാതെയാണ് പറയുന്നത്.......

ശ്ശോ, വീണ്ടും ദാ കണ്ണു നിറഞ്ഞു... ഇന്നു മുഴുവന്‍ തനി പെണ്ണു തന്നെ....ഒരു നാണവുമില്ലാതെ ചീങ്ങുന്നു....അല്ലെങ്കില്‍ ഒരത്യാവശ്യത്തിന് മരുന്നിന് ഒരിത്തിരി കണ്ണീരു വരില്ല....ഇന്നാണെങ്കില്‍ പൂങ്കണ്ണീര്‍ ചുമ്മാ അങ്ങു കൊഴിയുന്നു! അവള്‍ സ്വയം ശാസിച്ചു.
'അവളും മോളും എവിടെ? ' മാമന്റെ ശബ്ദത്തിലെ വാത്സല്യം ദേവിക അറിഞ്ഞു. അവള്‍ എന്നാല്‍ വിജയന്റെ ഭാര്യ, മാമന്റെ വകയില്‍ ഒരു ചേച്ചിയുടെ മകള്‍, മാനസപുത്രി, കമല. മാമനും സഹോദരര്‍ക്കും ഒപ്പം വലിയ കൂട്ടുകുടുംബത്തില്‍ ഒന്നിച്ചു കളിച്ചുവളര്‍ന്നതാണ് കമലയുടെ അമ്മയും. മാമന് എന്നും അവരെ വലിയ സ്‌നേഹമായിരുന്നു. ആ സ്‌നേഹം കമലയിലേയ്ക്കും വ്യാപിച്ചിരുന്നു. നേരനന്തരവരേക്കാള്‍ സ്‌നേഹം അവരോടാണ് എന്നൊരു പരിഭവം കുടുംബത്ത് കാറ്റില്‍ പറന്നു നടന്നിരുന്നത് ദേവികയ്ക്കും അറിയാം. പക്ഷേ മനുവിന്റെ അമ്മ അതൊന്നും വകവച്ചിരുന്നേയില്ല.

'മാമനെക്കാണാഞ്ഞു വയ്യ അവര്‍ക്കു രണ്ടു പേര്‍ക്കും. മോള്‍ടെ പരീക്ഷ കഴിഞ്ഞതും അവര്‍ വരും. മാമന്റെ കാര്യം പറയാത്ത ഒരു ദിവസമില്ല അവിടെ. ' അയാള്‍ മണിയടി ലൈനില്‍ മുന്നേറുകയാണ്.

'മാമനെ വന്നു കണ്ടതും ഉടനെ അവളെ വിളിച്ചു പറയണമെന്നു പറഞ്ഞു, ആരോഗ്യസ്ഥിതി. ഒന്നു ഫോണ്‍ വിളിച്ചോട്ടെ ' ഹാവൂ, വിനയം ഒഴുകുകയാണ്. മാമന്‍ സ്‌നേഹപൂര്‍വ്വും തലയാട്ടിക്കാണും......

'നീ കിടന്നു ചാടണ്ട....ഞാന്‍ പറയട്ടെ..... ' അങ്ങോട്ടു മിണ്ടാന്‍ സമ്മതിക്കാതെ അങ്ങേത്തലയ്ക്കല്‍ നിന്ന് ഇങ്ങോട്ട് ആക്രമണമാണെന്നു തോന്നുന്നു. കുറച്ചു നേരം മൗനം. പിന്നെ സഹികെട്ടുകാണും...തിരിച്ച് ആക്രമണം...

'നിര്‍ത്തെടീ. നീയല്ലേ പറഞ്ഞത്, വെറുതേ മൊബൈലിന്റെ പൈസ കളയണ്ട, വീട്ടില്‍ ചെന്ന് കിളവന്റെ ഫോണീന്നു വിളിച്ചാ മതീന്ന്. '

എന്റെ ദൈവേ.....എന്താ ഈ കേള്‍ക്കുന്നേ....കിളവന്‍ എന്നോ, മാമനെ കിളവന്‍ എന്നോ....ദേവികയ്ക്ക് സ്വന്തം കാതുകളെ വിശ്വസിക്കാനാകുന്നില്ല. ജീവിതകാലം മുഴുവന്‍ അവരെ സ്‌പോണ്‍സര്‍ ചെയ്ത, അവരെ ഏറ്റവും സ്‌നേഹിക്കുന്ന മാമനെ..... . ചാരുകസേരയില്‍ മാമന്‍ കിടക്കയാവും, ഒന്നും കേള്‍ക്കാതെ...അവള്‍ക്ക് ദേഷ്യവും സങ്കടവും......

'നീ ചുമ്മാ ബഹളം വക്കണ്ട. വന്നു കേറിയ ഉടനെ എനിക്കു ഫോണ്‍ ചെയ്യാനാകുമോ, കിളവനെന്തു കരുതും. ഇത്തിരി വര്‍ത്തമാനമൊക്കെ പറഞ്ഞിട്ടല്ലേ പറ്റൂ '

അപ്പോള്‍ അതാണു കാര്യം, വിളിക്കാന്‍ താമസിച്ചതിനുള്ള ശരവര്‍ഷമാണ്. അയാള്‍ ഹൃദ്രോഗിയാണ്. അതായിരിക്കും വാമഭാഗത്തിനിത്ര പേടി, അവള്‍ ഊഹിച്ചു. എങ്കിലും കിളവന്‍ എന്നു സ്വന്തം കാരണവരെ.......മാമന്‍ എന്നതിനു പകരം വീട്ടിലെ സ്ഥിരം പ്രയോഗമാകും കിളവന്‍ എന്നത്. അല്ലെങ്കില്‍ ഇങ്ങനെ നാവിന്‍തുമ്പത്തു വരില്ല. ഒരിക്കലും തീരാത്ത കടപ്പാടു തോന്നേണ്ട ആ വലിയ മനുഷ്യനെ.......ശ്ശോ, പാമ്പിനാണല്ലോ മാമന്‍ പാലു കൊടുത്തത്.......ദേവിക സങ്കടപ്പെട്ടു.

'ഇല്ലില്ല, ഇവിടെ ഇയാളല്ലാതെ ഒരു മനുഷ്യക്കുഞ്ഞു പോലുമില്ലെന്നേ, ആരും കേള്‍ക്കുന്നില്ല നീ പേടിക്കണ്ട, എല്ലാം നേരത്തേ പോയിക്കിട്ടി. നല്ല സൗകര്യം. '
വീണ്ടും അപ്പുറത്തു നിന്ന് ആജ്ഞാപനം വന്നു കാണും. അതിനുത്തരമെന്നോണം കേട്ടു മറുപടി...
.'ശരി, ശരി , കാലോ കൈയ്യോ ഒക്കെ ഞാന്‍ പിടിച്ചോളാം നീ സമാധാനപ്പെട്. കിളവന്‍ നോക്കിയിരിക്കയാ, വയ്ക്ക്. പിന്നെ വിളിക്കാം.'
'മാമന് ഒരു കഴപ്പവുമില്ലാന്നു പറഞ്ഞപ്പഴാ അവള്‍ക്കു സമാധാനമായത്. അതാ ചോദിച്ചുകൊണ്ടിരുന്നത്.'
മാമന്റെ അടുത്തു വന്നിരുന്ന് ആവും അപ്പറഞ്ഞത്, എന്തൊരു മിടുക്കന്‍! മാമന്‍ സന്തോഷിച്ചു കാണും. ങൂം, ഇയാള്‍ക്ക് വിജയന്‍ എന്നല്ല വിക്രമന്‍ എന്ന പേരായിരുന്നു ചേരുക, അവള്‍ വിചാരിച്ചു.
'എഴുന്നേല്‍ക്ക്, എഴുന്നേല്‍ക്ക് ' മാമന്റെ ശബ്ദം. ദേവികയ്ക്ക് ആകാംക്ഷ അടക്കാനായില്ല. പതിയെ വരാന്തയിലിറങ്ങി ജനല്‍ വഴി പാളി നോക്കി. ചാരുകസാലയിലിരിക്കുന്ന മാമന്റെ കാലില്‍ കെട്ടിപ്പിടിച്ച് നിലത്ത് അയാള്‍ ഒറ്റയിരുപ്പാണ്.
'ഞങ്ങള്‍ക്ക് മാമനല്ലാതെ വേറാരുമില്ല, കാശ് തീരെയില്ല, സഹായിക്കണം. '
മാമന്‍ അസ്വസ്ഥനാകുന്നുണ്ട്, വിട്, വിട് എന്നു പറയുന്നുണ്ട്. പക്ഷേ വേതാളം പോലെ പിടിച്ചിരിക്കയല്ലേ..
' മാമന്റെ ഫഌറ്റ് മോള്‍ക്കു കൊടുക്കണം. 'അവസാനം പൂച്ച ചാക്കിനു വെളിയിലായി.
ദേവിക ഞെട്ടിപ്പോയി. അനിയന്‍ കിടക്കാടമില്ലാത്തവനായി മരിക്കരുതെന്ന ചേച്ചിയുടെ നിരന്തര നിര്‍ബന്ധത്തില്‍ മാമന്‍ വാങ്ങിയ കൊച്ചു ഫഌറ്റ്. കുടുംബസ്വത്തുക്കള്‍ മുഴവന്‍ പ്രസ്ഥാനത്തിനും കമലയുടെ കുടുംബത്തിനും വീതിച്ചു നല്‍കി അവസാനം ശേഷിച്ച ഒരേയൊരു സ്വത്ത്.

'ഞങ്ങള്‍ ഇങ്ങോട്ടു വരും, നമുക്കൊന്നിച്ച് താമസിക്കാം. ഇവിടെയാണെങ്കില്‍ പകല്‍ മാമന്‍ ഒറ്റയ്ക്കിരിക്കണ്ടേ.' സ്വന്തം അച്ഛനെ മാമന്റെ ചെലവില്‍ വൃദ്ധസദനത്തില്‍ പാര്‍പ്പിച്ചിരുന്നവര്‍ ആണ്, ഇനി മാമനെ ശുശ്രൂഷിക്കാന്‍ പോണത് , അവള്‍ മനസാ ചിരിച്ചു പോയി.

അയാള്‍ പിന്നെയും കാര്യകാരണസഹിതം ആവശ്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. വല്ല വിധവും മാമന്‍ പിടി വിടുവിച്ചു. പക്ഷേ അയാള്‍ ' അമ്മാ വല്ലതും തരണേ' മട്ടില്‍ നിലത്തു തന്നെ ഇരുപ്പാണ്. ഒരു തോര്‍ത്തു കൂടി മുമ്പില്‍ വിരിച്ചു കൊടുക്കാമായിരുന്നു. ദേവികയ്ക്ക് ചിരി പൊട്ടി.

മാമന്റെ വിശ്വാസവും സ്‌നേഹവും മുതലെടുക്കപ്പെടുകയാണ്. കുറച്ചു പേരെ എല്ലാക്കാലവും പറ്റിക്കാമല്ലോ. അല്ലെങ്കിലും അതില്‍ അത്ഭുതമൊന്നുമില്ല ഇപ്പോള്‍. കള്ളു കുടിച്ചാല്‍ പിറ്റേന്നെങ്കിലും കെട്ടു വിടും. ഈ സ്‌നേഹം എന്ന സാധനമുണ്ടല്ലോ, അതിനു കണ്ണും മൂക്കുമില്ല, യുക്തിയില്ല, ബുദ്ധിയില്ല, ഒന്നുമില്ല. കണ്ണുകെട്ടിയ മാതിരിയാ..അവസാനം നിനച്ചിരിക്കാതെ ചുട്ട അടി വീഴുമ്പോഴേ കണ്ണു തുറക്കൂ...അങ്ങനാ...പഠിച്ചത് എഞ്ചിനീയറിംഗെങ്കിലും ജെറിയാട്രിക്‌സില്‍, വാര്‍ദ്ധക്യ പരിചരണത്തില്‍ ഒരു ഡോക്ടറേറ്റ് നേടാനുള്ള അറിവൊക്കെയുണ്ട് മനുവിനും ദേവികയ്ക്കും ഇപ്പോള്‍. അയാളോട് അലമാര തുറക്കാന്‍ പറഞ്ഞതും ദേവിക അകത്തു വലിഞ്ഞു. എങ്ങാനും കണ്ടാലോ.

ഇയാളെ ഇങ്ങനെ വിട്ടാലൊക്കുമോ? ഇവിടെ വന്ന് അത്ര മിടുക്കനായാലോ...ഒരു നിമിഷം. കിട്ടിപ്പോയി. ദേവിക അടുക്കളയിലേക്കോടി. വേഗം, ശബ്ദമില്ലാതെ, ശ്രദ്ധിച്ച് ചായ ചേര്‍ത്തു, ട്രേയുമായി നേരേ ചെന്നു മാമന്റെ മുറിയിലേക്ക്..അയാളെ നോക്കി വിസ്തരിച്ച് ഒരു പച്ചച്ചിരി അങ്ങു പാസ്സാക്കി..ഡ്രാക്കുളയെ കണ്ട ലൂസിയെപ്പോലെ പോലെ അയാള്‍ ഞെട്ടി.ജീവഛവം പോലെ ഒറ്റയിരുപ്പ്..ഒന്നു കാണേണ്ടതായിരുന്നു ആ അമ്പരപ്പ്..അത് ദേവിക ശരിക്കും ആസ്വദിച്ചു.

മാമന്‍ ചെക്കെഴുതുകയാണ്. തലയുയര്‍ത്തി ദേവികയെ കണ്ടതും ചിരിച്ചുകൊണ്ട് ചോദിച്ചു, 'ഇയാളെ അറിയില്ലേ...'
'പിന്നേ....' അയാള്‍ക്കു കൊടുക്കൂ, എന്ന് കൈ കാണിച്ചതും ചിരിച്ചു കൊണ്ട് ദേവിക അയാള്‍ക്ക് ചായ നീട്ടി....അയാളുടെ മുഖത്ത് ചോരയോട്ടം നിലച്ച പോലെ....വിയര്‍ത്ത് കുളിച്ച്....

'ഇയാള്‍ ബഹു മിടുക്കനാ, അറിയോ, എം.എ, എം.എസ്.ഡബ്ല്യൂ, എല്‍ എല്‍.ബിയാ'
മാമന്‍ വീണ്ടും ദേവികയോടായി പറഞ്ഞു....പാവം പാവം മാമന്‍.....ദേവിക അകമേ സങ്കടപ്പെട്ടു....ഈ നാടകം ഒന്നും മനസ്സിലാകുന്നില്ലല്ലോ....

'വല്ലാതെ വിയര്‍ക്കുന്നു അല്ലേ....' എന്ന് അയാളോടായി ചോദിച്ച്, ഫാന്‍ സ്പീഡു കൂട്ടി, അവള്‍ ചിരിച്ചു കൊണ്ടിറങ്ങിപ്പോന്നു.....ചെക്ക് കീശയിലിട്ട്, ട്രെയിനിനു സമയമായെന്ന് അയാളും ധൃതിയില്‍ തടി തപ്പി. സ്വന്തം വീട്ടില്‍ എന്തെല്ലാം നടക്കുന്നു......ഇന്ന് പോകണ്ട എന്നു പറയാന്‍ തോന്നിയതിന് ദേവിക മാമനോട് മനസാ നന്ദി പറഞ്ഞു...അങ്ങനെ ബോധിവൃക്ഷമില്ലാതെ തന്നെ ദേവിക 'ബുദ്ധി ' ആയി. ഇനി മനുവിനെ ബുദ്ധന്‍ ആക്കണം.

(ഉപേക്ഷിക്കപ്പെട്ട വാര്‍ദ്ധക്യങ്ങളെപ്പറ്റി കേരള കൗമുദിയില്‍ 2009 മാര്‍ച്ച് 14,15, 31 ലും മാതൃഭൂമിയില്‍ 2009 മാര്‍ച്ച് 17 ലും 2010 december ല്‍ മനോരമ ചാനലിലും വന്ന വാര്‍ത്തകളാണ് ഈ കഥയുടെ പ്രചോദനം )











10 comments:

  1. വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങള്‍.

    ReplyDelete
  2. ഇങ്ങനെ എവിടെല്ലാമോ ഒക്കെ യഥാര്‍ത്ഥത്തിലും നടക്കുന്നുണ്ടാകണം...

    ReplyDelete
  3. ചെക്കില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിലെന്തു ബന്ധം, അകന്ന ബന്ധുക്കൾ എന്നല്ല, അഛനമ്മമാരും മക്കളും ഒക്കെ തമ്മിൽ അങ്ങനെ തന്നെയായിരിക്കുന്നു. ‘ആ അമ്പരപ്പ്..അത് ദേവിക ശരിക്കും ആസ്വദിച്ചു.‘ ദേവിക അപൂർവ്വമാണ്, സാധാരണ ആളുകൾ ആ ചെക്ക് കൊടുക്കാൻ സമ്മതിക്കില്ല. ബുദ്ധസമാനമായ ഒരു നിർമമത്വം ഉണ്ട് ദേവികക്ക്. നന്നായി കഥ.

    ReplyDelete
  4. പ്രായമായാൽ കയ്യിലെന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ആരെങ്കിലും നോക്കൂ എന്നൊക്കെ പറയുന്നത് ഇതാണ്. ഇതിലെ മനുവും ദേവികയും ഇന്നത്തെ കാലത്തു, അപൂർവ്വജനുസ്സുകളിൽ പെട്ടവരാണെന്നു പറയാം. ആ വൃദ്ധനോടുള്ള അവരുടെ കരുതലും അനുസരണയും കണ്ടപ്പോൾ അങ്ങനെയാണു തോന്നിയത്. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  5. വല്ലാതെ സ്പര്‍ശിച്ച കഥ.
    പണമുണ്ടെങ്കില്‍ പുറമെയെങ്കിലും ചിരിക്കും.ഇല്ലെങ്കില്‍ അതുമില്ല.

    ReplyDelete
  6. നല്ല കഥ. ദേവികയും മാമനും തമ്മിലുള്ള ബന്ധം,
    പരാതിയും, വഴക്കുമില്ലാത്ത അദ്ദേഹത്തെ
    മനസിലാക്കി സ്നേഹിക്കുന്ന ദേവിക, ഒക്കെ മനോഹരമായി എഴുതി.

    ReplyDelete
  7. നന്നായിരിക്കുന്നു...നന്മകള്‍.

    ReplyDelete